Tuesday, May 29, 2012

വാഴപ്പോള ഫ്രിഡ്ജ്, പടകക്കച്ചോടം, പാവനാടകം...തോരാമഴ





നട്ടുച്ചക്ക് സന്ധ്യ വഴിതെറ്റി വന്ന പോലെ ഇരുട്ടാവും..പിന്നെ കറുത്ത ആകാശക്കോണില്‍ നിന്ന് മിന്നലിന്‍െറ ലൈന്‍ ഗ്രാഫുകള്‍...പതിഞ്ഞു മുരളുന്ന ഇടിനാദം... ഓര്‍ക്കാപ്പുറത്ത് ചുമരു വിറപ്പിച്ച് അടുത്തു വന്ന് പൊട്ടുന്ന കതിനപ്രയോഗം...അപ്പോഴേക്കും എല്ലാവരും ഏതെങ്കിലും കട്ടിലില്‍ കൂടിയിരിക്കുന്നുണ്ടാവും.. പിന്നെ കണ്ണുലക്കുന്ന ഓരോ മിന്നലിനും പിറകെയത്തെുന്ന ഇടിനാദത്തിനുമെല്ലാമൊപ്പം ഞങ്ങള്‍ പേടിമാറ്റാന്‍ അന്താക്ഷരി തുടങ്ങിയിട്ടുണ്ടാവും...മഴയും കാറ്റും പറമ്പാകെ ആധിപത്യം സ്ഥാപിച്ചിരിക്കും അന്നേരം...മനസില്‍ ആധി തുടങ്ങുന്നതും അത്തരം സമയത്താണ്...ഈ മഴക്കാലം ഇനിയും നീളും...ദിവസങ്ങള്‍ക്കകം സ്കൂളും തുറക്കും...ഇങ്ങനെ കൂടിയിരുന്നു മഴയായും ഇടിയായും ആശ്ചര്യത്തിന്‍െറ മിന്നലായും തിമിര്‍ത്ത അവധിക്കാലം തീരുകയാണ്.. കൂടെയിരുന്നു പാട്ടുപാടുന്ന ചേച്ചിമാര് പാലക്കാട്ടേക്ക് പോകും..പിന്നെ അനിയനും ഞാനുമാവും....അവധി തീരാറാവുന്ന ഒരു ദിനം അവര്‍ പോവാനിറങ്ങും. തലേന്നുമുതല്‍ ഒരു ദിവസം കൂടി കഴിഞ്ഞു പോവാമെന്ന ആവശ്യങ്ങളുമായി ഞങ്ങള്‍ നാലു പേര്‍  വീട്ടില്‍ സമരം തുടങ്ങിയിരിക്കും.  വഴികളെല്ലാം മുട്ടുമ്പോള്‍ പിന്നെ പ്രാര്‍ഥനകളാണ്...

സ്കൂള്‍ തുറക്കുന്നത് നീട്ടുവാനായി വല്ല അത്ഭുതവും സംഭവിക്കണേ എന്ന്... മഴപെയ്യാന്‍ കനത്തു നില്‍ക്കുന്ന ഉച്ച നേരത്ത് അവര്‍ പടിയിറങ്ങും.. കരഞ്ഞു കലങ്ങിയ കണ്ണുകള്‍ അവര്‍ക്ക് യാത്രയയപ്പും നല്‍കും.. എന്ത്ന്നാ മക്കളേ ഓണാവധിയായാല്‍ ഓരൊക്കെ പിന്നേം വരൂല്ളേ...എന്ന് അച്ഛമ്മയുടെ ആശ്വാസമുണ്ടാവും വഴി നീളെ.. ബസ് സ്റ്റോപ്പിലും കണ്ണും മൂക്കുമൊലിപ്പിച്ച് നാലുപേരും നില്‍പ്പു തുടരും... അവരെ യാത്രയാക്കിയുള്ള തിരിച്ചു നടപ്പില്‍ ആരും ഒന്നും മിണ്ടില്ല...വീട്ടില്‍ വലിയൊരു ജനക്കൂട്ടം പിരിഞ്ഞു പോയതുപോലെ തോന്നും അപ്പോള്‍...പിന്നെ കഴിഞ്ഞ ദിനങ്ങള്‍ ഓര്‍ത്തുള്ള സങ്കടപ്പെടലുകള്‍ക്ക് നീക്കിവെക്കും...

പിറകിലെ പറമ്പില്‍ ചേനക്കാടിനും ചേമ്പിലകള്‍ക്കുമൊപ്പം ഞങ്ങളുടെ 'ഹൗസിങ് കോളനി' മഴയില്‍ കുളിച്ചു നില്‍ക്കയാവും...കരിയോലകള്‍ വളച്ചുകെട്ടി ഓഫിസ് റൂമും ഡൈനിങ് റൂമും ഒക്കെയായി തിരിച്ചു വെച്ച മേല്‍ക്കൂരയില്ലാത്ത കളിവീടുകള്‍..വിറകുപുര മേയുമ്പോള്‍ ബാക്കിയാവുന്ന കരിയോലകള്‍ അച്ഛമ്മയുടെ കണ്ണുവെട്ടിച്ച് മാറ്റിയാണ് വീടു നിര്‍മാണം.. അതില്‍ വീട്ടുപകരണങ്ങളുടെയെല്ലാം മാതൃകകള്‍ ഞങ്ങള്‍ക്കാവും വണ്ണം നിര്‍മിച്ചു വച്ചിരുന്നു. വാഴപ്പോളകള്‍ ഈര്‍ക്കില്‍ കൊണ്ട് ചേര്‍ത്തുവച്ച് ഫ്രിഡ്ജ് ഉണ്ടാക്കും. അതിനകത്ത് തട്ടുകളും ഉണ്ടാവും. വാഴപ്പോളകള്‍ക്കിടയിലെ തണുപ്പില്‍ ഞങ്ങള്‍ മിഠായികളും അടുക്കളയില്‍ നിന്ന് അടിച്ചു മാറ്റിയ ബേക്കറി സാധനങ്ങളും സൂക്ഷിച്ചു. വീടുകള്‍ തമ്മില്‍ സജ്ജീകരണങ്ങളില്‍ മല്‍സരമുണ്ടായി. ഓരോ വീടുകളിലും മറ്റുള്ളവരെ അത്ഭുതപ്പെടുത്താന്‍ എന്തെല്ലാം സജ്ജമാക്കാം എന്നായിരുന്ന ഓരോ ദിവസത്തെയും കളിവീട് എപ്പിസോഡുകളിലെ ചിന്ത.  പരസ്പരം വിരുന്നു പോക്കുകള്‍ കളിവീടുകള്‍ക്കിടയില്‍ സമൃദ്ധമായി നടന്നു. സ്വീകരണമുറിയിലും അടുക്കളയിലും കറമൂസ(പപ്പായ) തണ്ടുകൊണ്ട് ഡ്രെയിനേജ് സംവിധാനവും ഉണ്ടായിരുന്നു. മണ്ണിനടിയില്‍ കുഴിച്ചിട്ട പപ്പായ പൈപ്പുകള്‍..  ഇപ്പൂത്തി മരത്തിന്‍െറ ഇലകള്‍ ചേര്‍ത്ത് ഈര്‍ക്കില്‍ കൊണ്ട് തുന്നിയ വാനിറ്റി ബാഗും സ്കൂള്‍ ബാഗും.. സ്റ്റേഷനറിക്കാരന് ചിരട്ട തുലാസ്.. ബിലുമ്പി ഈര്‍ക്കിലില്‍ കുത്തിയ ഐസ്ക്രീം...

വിഷുവടുത്തപ്പോഴാണ് കച്ചവട സാധ്യതകളിലേക്ക് നാല്‍വര്‍ സംഘത്തിന്‍െറ ശ്രദ്ധ തിരിഞ്ഞത്. ഇളയച്ഛനാണ് കാശിറക്കിയത്. റോഡരികിലെ വരമ്പത്ത് കച്ചവടം പൊടിപൊടിച്ചു. ഓലപ്പടകവും, പൊട്ടാസും, കമ്പിത്തിരിമത്താപ്പും ഒപ്പം പുളിയച്ചാറും മിഠായി ഇനങ്ങളും നിരന്നു. മണിച്ചിത്രത്താഴിന് വീട്ടുകാരെല്ലാം ഇറങ്ങിയപ്പോള്‍  നാഗവല്ലിക്കായി കച്ചവടത്തിന് അവധി നല്‍കാനാവില്ളെന്ന നിലപാടുമായി ഞങ്ങള്‍ മാറി നിന്നു.  വിഷുത്തലേന്ന് വരവു കണക്കാക്കിയപ്പോള്‍ അന്‍പതു രൂപയുടെ ലാഭമോര്‍ത്ത് നാലാളും അഭിമാനം കൊണ്ട് ഞെളിഞ്ഞു.
പരിഷത്തിന്‍െറ ശാസ്ത്ര കലാജാഥ കണ്ട് വീട്ടില്‍ വന്നപ്പോള്‍ തൊട്ട് കുട്ടിചര്‍ച്ചകള്‍ കൊഴുത്തത് അതെങ്ങനെ പറമ്പില്‍ നടപ്പാക്കാം എന്നതിനെ കുറിച്ചായിരുന്നു. നാടകങ്ങളും സംഗീതശില്‍പ്പവും പാവനാടകവും ഞങ്ങളുടെ പറമ്പിലും അരങ്ങേറി. വലിയ മുന്നൊരുക്കങ്ങള്‍ തന്നെ വേണ്ടി വന്നു ഞങ്ങളുടെ അരങ്ങുകേളികള്‍ക്ക്. പാവനിര്‍മാണമായിരുന്നു രസം. ബാലരമയിലും യുറീക്കയിലുമെല്ലാം നോക്കി കാര്‍ഡ്ബോര്‍ഡ് പേപ്പറില്‍  കഥാപാത്രങ്ങളെ വരച്ചു. തോന്നുന്നവരെല്ലാം കഥാപാത്രങ്ങളായി.. അത് വെട്ടിയെടുത്ത് ഈര്‍ക്കില്‍ പിടിപ്പിച്ചു. പന്തലില്‍ വലിച്ചുകെട്ടിയ ബെഡ്ഷീറ്റിനു പിന്നില്‍ ഒളിച്ചിരുന്ന് ഈര്‍ക്കിലില്‍ പിടിച്ച് കഥാപാത്രങ്ങളെ ഉയര്‍ത്തി തോന്നുന്ന വഴിക്ക് നാടകത്തെ തെളിച്ചു. വാഹനങ്ങളും മരവും  ജീവികളുമെല്ലാം വെട്ടിവെച്ചത് ആവശ്യത്തിന് എടുത്ത് പ്രയോഗിച്ചു. കാഴ്ചച്ചക്കാര്‍ കളിക്കൂട്ടുകാര്‍ തന്നെ. ഇഖ്ബാലും കുട്ടനും സൗദയും റഷീദും സജിയും അവരുടെ കൂട്ടുകാരും അങ്ങനെകുറേ കുട്ടികള്‍.. ഒക്കെ ഒരുങ്ങിയാല്‍ കാണികളെ സംഘടിപ്പിക്കലായിരുന്നു പാട്. വയലിലെ വാഴത്തോപ്പിലും കനാലിലും അടുക്കളപ്പുറത്തുമെല്ലാം കളിത്തിരക്കിലായ കൂട്ടുകാരെ അനൗണ്‍സ് ചെയ്ത് തൊണ്ട വറ്റിച്ച് പറമ്പിലത്തെിക്കണം. പാവനാടകത്തിനൊപ്പം ചിലപ്പോള്‍ നാടകവും കൊഴുത്തു. പന്തലിനു മുന്നില്‍ കെട്ടിവെച്ച വലിയ ബിസ്ക്കറ്റ് ടിന്നായിരുന്നു ഷുവര്‍ മൈക്ക്. ഡയലോഗിനിടയില്‍ തുരുമ്പെടുത്ത ടിന്നിന്‍െറ മൂലയില്‍ തലതട്ടി അനിയന് പരിക്കേറ്റതോടെയാണ് ഉച്ചഭാഷിണി വേണ്ട എന്ന് സംഘാടക സമിതി തീരുമാനിച്ചത്.

ഏതൊക്കെ പുതുവഴികളിലേക്ക് കളിയുല്‍സവം കൊഴുപ്പിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു വേനലവധിയിലെ ഓരോദിനവും കൊഴിഞ്ഞു പോയിരുന്നത്. അടുത്തുവരുന്ന ജൂണ്‍ ദിനങ്ങള്‍ ആധിയായി മനസില്‍ മഴക്കൊപ്പം നില്‍ക്കും. അവധിക്കാലം തീര്‍ന്നതും കളിക്കൂട്ടം പിരിഞ്ഞതും മനസിനു സമ്മതിക്കാന്‍ സമയമേറെ വേണ്ടിവരും. പിന്നെ പുതിയ നോട്ടുപുസ്തകങ്ങളും കുടയും യൂനിഫോമുമെല്ലാം നിരക്കുന്ന മറ്റൊരു പുതുമ പതിയെ മനസില്‍ കൂടും. പുതിയ ക്ളാസ്, പുതിയ ടീച്ചര്‍, സ്കൂള്‍ കൂട്ടുകാരുടെ വിശേഷങ്ങള്‍ തുടങ്ങിയവയിലേക്ക് ഇറങ്ങാന്‍ മഴ പെയ്യുന്ന സ്കൂള്‍ മുറ്റത്തേക്ക് മനസ്  നടത്തം തുടങ്ങും.

നിധീഷ് നടേരി

Sunday, May 20, 2012

ആളുപൊതിഞ്ഞ ജീപ്പുകള്‍



ആളുപൊതിഞ്ഞ  ജീപ്പുകള്‍

‘കുറേ ആള്‍ക്കാര് ചേര്‍ന്ന് ഒരു വാഹനം എടുത്തുകൊണ്ടു പോവ്ന്നതാണോ’ എന്നായിരുന്നു റോഡിലെ കാഴ്ച കണ്ട നഗരവാസിയുടെ സംശയം... ‘അല്ല, അതൊര് ജീപ്പാ’ എന്ന് കൂടെയുള്ളയാളുടെ മറുപടി. ഈ ചോദ്യോത്തരത്തിലെ തമാശ കിട്ടണമെങ്കില്‍ ജീപ്പ് സര്‍വീസ് മാത്രമുള്ള നാട്ടുവഴികളില്‍ സഞ്ചരിച്ചു പരിചയം വേണം.
കണികാണാന്‍ വല്ലപ്പോഴും വന്നുപോകുന്ന ഒന്നോ രണ്ടോ ബസ് മാത്രമുണ്ടായിരുന്ന കാലത്ത്, ജീപ്പുകള്‍ നാടിനെ നഗരത്തിലെത്തിച്ചും നഗരത്തെ നാട്ടിലെത്തിച്ചും തലങ്ങുംവിലങ്ങും പാഞ്ഞിരുന്നു ഞങ്ങളുടെ നാട്ടുപാതയില്‍. അന്ന് ജീപ്പിന്‍െറ പിന്‍ഡോറിനു വലത്തും ഇടത്തുമുള്ള കൊമ്പത്ത് തൂങ്ങിയുള്ള യാത്രയുടെ രസത്തില്‍ ചങ്ങാതിയാണ് ഈ തമാശക്കഥ ആദ്യം പറയുന്നത്. സംഗതിയുടെ രസമോര്‍ത്ത് പലകുറി ചിരിച്ചുലഞ്ഞ് കൊമ്പത്തെ പിടിവിടുമെന്ന നിലവരെ വന്നു അന്ന്.
കൊയിലാണ്ടി ബോയ്സ് സ്കൂളിനടുത്ത റോഡരികില്‍ നാട്ടിന്‍പുറങ്ങളിലേക്ക് ജീപ്പ് കാത്ത് വലിയൊരു കൂട്ടമുണ്ടാവും. ബോയ്സ്-ഗേള്‍സ് സ്കൂളുകളിലെ കുട്ടികള്‍, കൂലിപ്പണി കഴിഞ്ഞെത്തിയവര്‍, ഉദ്യോഗസ്ഥര്‍, കടകളിലേക്ക് സാധനക്കെട്ടുമായി പോകുന്ന കച്ചവടക്കാര്‍, ‘ദ്വാരക’യില്‍നിന്നും ‘കൃഷ്ണ’യില്‍നിന്നുമൊക്കെ നൂണ്‍ഷോ കണ്ടിറങ്ങിയവര്‍... അങ്ങനെ വലിയ കൂട്ടം.
അവരിലേക്ക് കാത്തിരിപ്പിന്‍െറ ഏതോ നിമിഷത്തില്‍ ഒരു ജീപ്പ് കുതിച്ചെത്തും. ആളുകള്‍ വഴിമാറിയ ഇടങ്ങളിലൂടെ ജീപ്പിനെ അതിവിദഗ്ധമായി ഒതുക്കി, ഹോണില്‍ കൈയമര്‍ത്തി ചാവി തിരിച്ച് ചാടിയിറങ്ങി ഡ്രൈവര്‍ വിളിച്ചു പറയും. ‘കാവുംവട്ടം... കാവുംവട്ടം ...’ വലിയൊരു പട ജീപ്പിനു പിറകിലേക്കും മുന്നിലേക്കും സീറ്റിനെ ലക്ഷ്യംവെച്ച് ആവലാതിക്കളിയുമായി പൊതിഞ്ഞിരിക്കും അപ്പോള്‍. പിന്‍ഡോറിനരികിലെ കൊമ്പത്തുനിന്ന് കള്ളിലുങ്കിയുടുത്ത ‘കിളി’ താഴ്ന്നിറങ്ങി, പരമാവധി ആളുകളെ ജീപ്പിനുള്ളില്‍ നിറക്കുകയെന്ന വിഷമംപിടിച്ച ദൗത്യത്തിലേക്കു തിരിയും. പിന്‍ഭാഗത്തെ അഭിമുഖമായുള്ള ഇരിപ്പിടങ്ങളില്‍ വേഗത്തില്‍ എത്തിപ്പെട്ടവര്‍ ആശ്വാസ നിശ്വാസവുമായി പുറത്ത് പരിഭ്രമിച്ച് കയറിപ്പറ്റാനുള്ളവരെ നോക്കും. മുന്നോട്ട് തള്ളിയിരുന്നും ചരിഞ്ഞിരുന്നും ഒതുങ്ങിക്കൂടിയുമൊക്കെ അവരെയും ഇരിപ്പിടത്തില്‍ ഉള്‍പ്പെടുത്താന്‍ ആത്മാര്‍ഥമായി ശ്രമിക്കും.
ഇടക്ക് വിശാലമായി ഇരിക്കണമെന്നും എനിക്കുശേഷം ആരും ഇരിക്കരുതെന്നും ബലംപിടിക്കുന്നവരെ മറ്റുള്ളവരെല്ലാംചേര്‍ന്ന് ഒതുക്കും. പരമാവധി പേരായാല്‍ രണ്ടുപേരെ ചരിച്ച് ഡോറില്‍കൂടി ഇരുത്തിയശേഷം കിളി ഡോറടക്കും. മുന്നിലും അപ്പോള്‍ ആളു നിറഞ്ഞിരിക്കും. നാലുപേര്‍ വരെ മുന്നിലിരുന്നാല്‍ ഡ്രൈവര്‍ കയറിയിരിക്കും. ഡ്രൈവര്‍ക്കും തൊട്ടുള്ള ആളുടെ കാലുകള്‍ക്കുമിടയിലാകും ഗിയറുണ്ടാവുക. അപ്പ് ഡൗണ്‍ ഗിയറുകളുടെ സ്ഥാനചലനങ്ങളില്‍ അയാള്‍ കാല്‍ പലരീതിയില്‍ ഒതുക്കി അസ്വസ്ഥതകളോടെ യാത്രതീരും വരെ ഇരിപ്പു തുടരണം. പിന്‍ഡോറിനടുത്തെ പുറത്തേക്കുള്ള സ്റ്റെപ്പില്‍ രണ്ടോ മൂന്നോ പേര്‍ കയറി മുകളിലെ കമ്പിയില്‍പിടിച്ച് തൂങ്ങിനില്‍ക്കും. അടുത്തസ്ഥലം കൊമ്പാണ്- ഇടത്തും വലത്തും അറ്റത്തെ പുറത്തേക്കു തള്ളിനില്‍ക്കുന്ന ഭാഗം. അതില്‍കയറിനിന്ന് ജീപ്പിനു മുകള്‍ഭാഗത്ത് കൈചേര്‍ത്ത് രാജകീയമായ നില്‍പുണ്ട്. കൊമ്പില്‍ കയറി നില്‍ക്കാനാണ് മിക്കവാറും വിദ്യാര്‍ഥികള്‍ മത്സരിക്കുക. സ്റ്റെപ്പില്‍ തൂങ്ങുന്നതിനേക്കാള്‍ പ്രൗഢിയുള്ള നില്‍പ് കൊമ്പിലാണ്. ജീപ്പിനേക്കാളുയര്‍ന്ന് പിന്നിടുന്ന ആകാശവും മരക്കൂട്ടവും വാഹനനിരയും നോക്കി മുടി പറത്തിയുള്ള നില്‍പാണത്. ഡ്രൈവറുടെ എതിര്‍ഭാഗത്തെ സ്റ്റെപ്പിലും തൂങ്ങിനില്‍ക്കാന്‍ ആളുണ്ടാവും. ചിലപ്പോള്‍ ഡ്രൈവറോടുചേര്‍ന്നും ആളു തൂങ്ങിനില്‍ക്കും.
എങ്ങനെയും പറ്റിച്ചേര്‍ന്ന് വീടണയാന്‍ ജീപ്പിലെവിടെയും ഇടമില്ലാതായ ആളുകള്‍ അടുത്ത ഊഴത്തിനായി നിരാശയോടെ മാറിനില്‍ക്കും...നാട്ടില്‍ നിന്ന് മറ്റൊരു ജീപ്പ് തിരികെയെത്തും വരെ അവര്‍ കാത്തിരിപ്പിലേക്ക് തിരിച്ചു പോവും... അവരെ പിന്നിലാക്കി ജീപ്പ് നീങ്ങിത്തുടങ്ങും... അങ്ങനെ ആളുപൊതിഞ്ഞ ജീപ്പുകള്‍ നാട്ടുകവലകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു. ജീപ്പിന്‍െറ കറുത്ത കടുംതുണി മേലാപ്പിനു കീഴിലിരുന്ന് വിയര്‍ത്തുകുളിച്ച് നാട്ടുകാര്‍ വിശേഷങ്ങള്‍ പറഞ്ഞു, തമാശ പങ്കുവെച്ചു. ഡ്രൈവറും അതിലൊക്കെ സജീവമായി ചേര്‍ന്നു.
ജീപ്പുകള്‍ നിറഞ്ഞോടിയ കാലത്തും ആരും സമയത്തിന്‍െറ പേരില്‍ പോരടിച്ചില്ല, മത്സരിച്ചോടി ദുരന്തങ്ങളുണ്ടാക്കിയില്ല. ‘ബാബ്വോ, ഇവിടെ എറങ്ങാന്ണ്ട്ട്ടോ’ എന്ന് വിളിച്ചുപറഞ്ഞ് വണ്ടിനിര്‍ത്തിച്ച് ആളുകള്‍ പല വഴികളിലേക്ക് ഇറങ്ങിപ്പോയി. ബാബു, കുഞ്ഞബ്ദുല്ല, ദിവാകരന്‍, പ്രേമന്‍, കുഞ്ഞിമൊയ്തി, ദിനേശന്‍, ശങ്കരന്‍ നായര്‍...അങ്ങനെ ജീപ്പ് ഡ്രൈവര്‍മാര്‍ എല്ലാവര്‍ക്കും പരിചിതരായിരുന്നു. കിളികള്‍ പലകുറി മാറിയതിനാല്‍ അവര്‍ കിളികള്‍ തന്നെയായി അറിയപ്പെട്ടു.
ഏതു പാതിരാവിലും വിഷമങ്ങളുണ്ടായാല്‍ ജീപ്പുകള്‍ സ്റ്റാര്‍ട്ടായി. മരണവീട്ടിലേക്കും ആശുപത്രിയിലേക്കും കല്യാണവിരുന്നിലേക്കും സഞ്ചരിച്ചു. ‘അത് മ്മക്ക് പിന്നെ കണക്കാക്കാ, പിന്നെ തന്നാ മതി’ എന്നുപറഞ്ഞ് മരണവീടിനു മുന്നിലും ആശുപത്രിമുറ്റത്തും പരിഭ്രമിച്ചുനില്‍ക്കുന്ന ഗൃഹനാഥനെ ആശ്വസിപ്പിച്ച് അവര്‍ വണ്ടിതിരിച്ചു.
ലോകമഹായുദ്ധത്തിന് ദുര്‍ഘട പാതകളിലോടാനായി രൂപം നല്‍കിയ വാഹനം നമ്മുടെ നാട്ടിന്‍പുറങ്ങളുമായി പൊരുത്തമായതിന്‍െറ ചരിത്രവഴി പലതവണ ചികഞ്ഞിട്ടുണ്ട്. ജനറല്‍ പര്‍പസ് കാര്‍ ലോപിച്ച് ജി.പി കാര്‍ ആയതും അത് പിന്നീട് ജീപ്പ് ആയതുമായ പഴങ്കഥയറിഞ്ഞത് പണ്ടത്തെ ബാലമാസികയില്‍നിന്നാണ്. മഹീന്ദ്ര ഇന്ത്യന്‍ അന്തരീക്ഷത്തിലേക്ക് ജീപ്പിനെ മാറ്റി ഒരുക്കിയതുമുതല്‍ ഇന്ത്യന്‍ പാതകളില്‍ ഏറെ ജനകീയനാവുകയായിരുന്നു സാധാരണക്കാരന്‍െറ ആവശ്യങ്ങളിലേക്കുള്ള ഈ കാര്‍. എക്സ്മിലിറ്ററി എന്ന് ജീപ്പിനു മുകളിലെ ചതുരഫ്രെയിമില്‍ വെല്‍ഡ് ചെയ്തുചേര്‍ത്ത ശങ്കരന്‍ നായര്‍ എന്ന വിമുക്തഭടന്‍ അറിഞ്ഞിരിക്കുമോ ലോകയുദ്ധവും ജീപ്പുമായുള്ള ബന്ധം? ശങ്കരന്‍ നായരുടെ ജീപ്പില്‍ എത്രപേര്‍ക്കുമിരിക്കാമായിരുന്നു. സ്വന്തംസീറ്റ് വരെ ആള്‍ക്കാര്‍ക്കായി മൂപ്പര് ഒഴിഞ്ഞുകൊടുത്തുകളയുമെന്നായിരുന്നു അന്നത്തെ തമാശ. എത്ര തിങ്ങിനിറഞ്ഞാലും കൈകാണിച്ചവരെ നിരാശരാക്കാതെ നഗരത്തിലെത്തിക്കും ശങ്കരന്‍ നായര്‍.
സഞ്ചരിക്കുന്ന നാടുതന്നെയായിരുന്നു ഓരോ ജീപ്പും അന്ന്. നാട്ടില്‍ അണേലപ്പാലം വരുന്നതുവരെയായിരുന്നു ജീപ്പ്യാത്രയുടെ പ്രതാപകാലം. പിന്നീട് നാട്ടുവഴികള്‍ക്കിണങ്ങുംവിധം രൂപാന്തരപ്പെട്ട മിനി ബസുകളെത്തി. അവ നാട്ടുപാതകള്‍ കീഴടക്കി. സമാന്തര സര്‍വീസുകാര്‍ എന്ന് വിളിപ്പേരിട്ട് ജീപ്പുകാരെ മാറ്റിനിര്‍ത്താന്‍ തുടങ്ങി. ബസിന്‍െറ സമയത്ത് ഓടി ആളെ വലിക്കുന്നുവെന്ന് ബസുകാര്‍ മുറുമുറുക്കാന്‍ തുടങ്ങി. പതിയെ പല ജീപ്പുകളും സര്‍വീസ് അവസാനിപ്പിച്ചു. പലരും ജീപ്പ് വിറ്റു. ചിലര്‍ സ്വകാര്യ ആവശ്യത്തിനായി ചുരുക്കി. ജീപ്പ് ഡ്രൈവര്‍മാരില്‍ ചിലര്‍ ബസുകളുടെ വളയം പിടിച്ചു. ചിലര്‍ മറ്റുതൊഴിലുകള്‍ തേടിപ്പോയി... നാട്ടുപാതയില്‍ കാറുകള്‍ കൂടി വന്നു. ആര്‍ക്കുവേണ്ടിയും വാതില്‍ തുറന്നിട്ട ജനറല്‍ പര്‍പസ് കാര്‍ വല്ലപ്പോഴുമുള്ള കാഴ്ചയുമായി.