Friday, July 20, 2012

ഡെസ്ക് ടോപ്പിലേക്ക് ആ താഴ്വാരമത്തെിയതെങ്ങനെ?






ച്ചപ്പ് മുഴുവന്‍ സൗന്ദര്യവും പുതച്ച് മേയാനിറങ്ങിയ കുന്നിന്‍ ചരുവ്. അവിടെ വീണുകിടക്കുന്ന വെളിച്ചത്തിന്‍െറ നേര്‍ത്ത പാല്‍പ്പാടകള്‍..മേലെ ജ്വലിച്ചു നില്‍ക്കുന്ന നീലാകാശ തുണ്ട്. അതിലുടെ അടുക്കും ചിട്ടയുമില്ലാതെ മേഞ്ഞു നടക്കുന്ന വെള്ളിമേഘങ്ങള്‍...വിന്‍ഡോസ് ഡെസ്കോപ്പുകളാകെ നിറഞ്ഞു നിന്ന ഈ ചിത്രം ഒരു ഗ്രാഫിക്കല്‍ ജാലവിദ്യയോ ഫോട്ടോഷോപ്പ് മികവോ ഒന്നുമല്ലായിരുന്നു. പച്ചക്ക് ക്യാമറ ക്ളിക്ക്ചെയ്ത് പകര്‍ത്തിയ പടമായിരുന്നു. അത് ഭൂമിയിലെ ഒരു കുന്നിന്‍ ചരുവിന്‍െറ കാഴ്ച തന്നെയോ എന്ന് സംശയം ജനിപ്പിക്കുമാറ് ജീവനുറ്റതായിരുന്നു. അതിലപ്പുറം ഒരു കാല്‍പ്പനിക ദൃശ്യം പോലെ ഭാവനാപൂരിതമായിരുന്നു. ലോകത്തേറ്റവും അധികം പേര്‍ കണ്ട ചിത്രമെന്ന് നിശംസയം പറയാവുന്ന ഈ ഫോട്ടോക്കു പിന്നില്‍ ഒരു മനുഷ്യന്‍െറ കണ്ണുണ്ട്. ജീവനോടെ ഈ കുന്നിന്‍ചരിവിന്‍െറ ആ നിമിഷം നേരില്‍ കണ്ടു ഫ്രെയിമിലാക്കിയ ഫോട്ടോഗ്രാഫറുടെ മനസുണ്ട്. ചാള്‍സ് ഒ റിയര്‍ എന്ന ലോകപ്രശസ്ത ഫോട്ടോജീനിയസ് പകര്‍ത്തിയ അസംഖ്യം കാഴ്ചകളിലൊന്നു മാത്രമായിരുന്നു അത്.



വീഞ്ഞു നുരഞ്ഞ ചിത്രങ്ങള്‍


നാഷനല്‍ ജോഗ്രഫിക് മാഗസിന്‍െറ ഫോട്ടോഗ്രാഫറായി കാല്‍നൂറ്റാണ്ടോളമായി പ്രവര്‍ത്തിക്കുകയാണ് ഈ എഴുപതുകാരന്‍. മാഗസിനുവേണ്ടി ലോകത്തിന്‍െറ കോണുകളില്‍ നിന്നെല്ലാം ചാള്‍സ് ക്ളിക്ക് ചെയ്തു. 1978ല്‍ നാപ്പവാലി വീഞ്ഞുനിര്‍മാണ മേഖലയിലേക്ക് മാഗസിന്‍െറ ദൗത്യവുമായി ചാള്‍സ് ചെന്നു. മുന്തിരിത്തോപ്പുകളില്‍ നിന്ന് മധുരവും ലഹരിയും പതയുന്ന നാപ്പവാലിയുടെ ദൃശ്യ സാധ്യത അദ്ദേഹത്തെ അവിടെ പിടിച്ചു നിര്‍ത്തി. വീടുവെച്ചു താമസം അവിടെയാക്കി. പിന്നീട് വൈന്‍ ഫോട്ടോഗ്രാഫി എന്ന മേഖല ഫോട്ടോഗ്രാഫിക്കു സമ്മാനിക്കും വിധം വൈന്‍ ഫോട്ടോകളുടെ കമനീയ ആല്‍ബങ്ങളുടെ നിരയുമായി ചാള്‍സ് ശ്രദ്ധനേടി. ലോകം മുഴുവനും വീഞ്ഞിന്‍െറ ഫോട്ടോസാധ്യത തേടി ചാള്‍സ് യാത്രചെയ്തു. നാപ്പവാലി ദലാന്‍ഡ് ദ വൈന്‍ ദപ്യൂപ്പ്ള്‍, വൈന്‍ എക്രോസ് അമേരിക്ക തുടങ്ങി പത്തോളം ഫോട്ടോപുസ്തകങ്ങള്‍ മികച്ച കാഴ്ചകളുടെ ലഹരിയുമായിറങ്ങി. www.wineviews.com എന്ന വെബ്സൈറ്റില്‍ വീഞ്ഞിന്‍ താഴ്വരകളുടെ കണ്ണുകവരുന്ന കാഴ്ചകള്‍ കാണാം.

കുന്ന് ഡെസ്ക്ടോപ്പിലേക്ക്


ബ്ളിസ് എന്ന ലോകമേറെ കണ്ട ഡിഫോള്‍ട്ട് ഡെസ്ക് ടോപ്പ് ഇമേജിലേക്ക് ചാള്‍സിന്‍െറ ചിത്രമത്തെിയത് കാലിഫോര്‍ണിയയിലെ സൊനോമ എന്ന പ്രദേശത്തുനിന്നാണ്. 1996ല്‍ പകര്‍ത്തിയ ചിത്രം.
ലോകം ചുറ്റി ഫ്ളാഷമര്‍ത്തിയ ചാള്‍സിന്‍െറ കരിയറിലെ തന്നെ ഏറ്റവും കാഴ്ചക്കാരുണ്ടായ ചിത്രമായി അത് മാറുകയായിരുന്നു. നാപ്പക്കും സാന്‍ഫ്രാന്‍സിസ്കോക്കും ഇടയിലുള്ള ഈ കുന്നിനരികിലൂടെ പലവട്ടം ചാള്‍സ് കടന്നു പോയിരുന്നു. ഒരു ജനുവരിയില്‍ അത്തരമൊരു യാത്രയിലാണ് പതിവിലേറെ തിളക്കത്തോടെ പച്ചപുതച്ച് നില്‍ക്കുന്ന താഴ്വരം ചാള്‍സിനു മുന്നില്‍ തെളിഞ്ഞത്.  കാറില്‍ നിന്ന് ചാടിയിറങ്ങി തുരുതുരാ നാലഞ്ച് സ്നാപ്പുകള്‍...അതിലേതോ ഒന്നായിരുന്നു ലോകം ഡെസ്ക് ടോപ്പിലേറ്റു വാങ്ങിയത്. പത്തുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് വിന്‍ഡോസ് എക്സ് പി പുറത്തിറങ്ങുന്നത്. അതിന്‍െറ ഡിഫോള്‍ട്ട് ഇമേജായി മൈക്രോസോഫ്റ്റ് ചാള്‍സിന്‍െറ അസാധാരണ വശ്യതയുള്ള ചിത്രം തെരഞ്ഞെടുക്കുകയായിരുന്നു. ലോകം കണ്ട ഏറ്റവുംവലിയ രണ്ടാമത്തെ ഫോട്ടോക്കച്ചവടമായിരുന്നു ചാള്‍സും മൈക്രോസോഫ്റ്റും തമ്മിലെന്ന് അഭ്യൂഹങ്ങളുണ്ട്. മോണിക ലെവന്‍സ് ക്ളിന്‍റന്‍ ആലിംഗന ചിത്രത്തിനു ശേഷം പണംവാരിയ ചിത്രമിതാണെന്ന് പിന്നണിക്കഥകള്‍.. എന്തായാലും ഡീല്‍ മികച്ചതുതന്നെയെന്ന് ചാള്‍സ് അഭിമുഖങ്ങളില്‍ വ്യക്തമാക്കുന്നു. ഇന്നാ കുന്നിന്‍ ചരുവില്‍ ഒരു ഫോട്ടോഗ്രാഫര്‍ക്കും ഈ കാഴ്ച പകര്‍ത്താനാവില്ല. ആ കുന്നിന്‍ ചരിവിലെ പച്ചപ്പുല്‍നിരയാകെ മുന്തിരിത്തോട്ടത്തിനു വഴിമാറിക്കൊടുത്തിരിക്കുന്നു. തവിട്ടു നിറത്തില്‍ മുന്തിരിക്കുട്ടവുമായി ഭംഗിയറ്റപോലെ ഈ താഴ്വാരത്തിന്‍െറ ചിത്രം ഗൂഗ്ള്‍ സമ്മാനിക്കും. മീഡിയം ഫോര്‍മാറ്റ് ക്യാമറയില്‍ പകര്‍ത്തിയ ആ കാഴ്ചയില്‍ ഡിജിറ്റല്‍ കലര്‍പ്പൊന്നുമില്ളെന്ന് ചാള്‍സ് ഉറപ്പുനല്‍കുന്നു. അന്ന് അതിനു നേരെ ക്യാമറവെക്കുമ്പോള്‍ ലോകം ഏറെ കാണാന്‍ പോവുന്ന കാഴ്ചയാണ് പകര്‍ത്തുന്നതെന്ന ധാരണയൊട്ടുമില്ലായിരുന്നെന്നും....

വര്‍ഷങ്ങള്‍ക്കുശേഷം സൊനോമ പ്രദേശത്തെ കുന്നിന്‍ ചരിവ്


നിധീഷ് നടേരി

Sunday, July 8, 2012

ചൊവ്വന്‍ കുഴിക്കരികില്‍ നിന്ന് ഓപ്പര്‍ച്യൂനിറ്റി


രിചിതമായ ഒരു ഭൂപ്രദേശം പോലെ തോന്നുന്നല്ളേ. ഭൂമിയിലെങ്ങുമല്ല ചൊവ്വോപരിതലത്തിലെ കാഴ്ചയാണിത്. മണല്‍ നിറഞ്ഞ വലിയൊരു കുഴിപ്രദേശം. കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഏതോ ആഘാതമേല്‍പ്പിച്ച പാടാണ് ഈ കുഴിയെന്ന് കരുതുന്നു. ചിത്രം പകര്‍ത്തി ഭൂമിക്കു തന്നത് ഓപ്പര്‍ച്യൂനിറ്റി എന്ന ചൊവ്വയിലെ അതിഥി വാഹനം. നാസയുടെ ചൊവ്വാ പര്യവേഷണദൗത്യവുമായി ഓപ്പര്‍ച്യൂനിറ്റി എന്ന റോബോട്ടിക് വാഹനം അലച്ചില്‍ തുടങ്ങിയിട്ട് 3000 ചൊവ്വന്‍ ദിനങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ചിത്രത്തില്‍ ഓപ്പര്‍ച്യൂനിറ്റിയുടെ സോളാര്‍പാനലുകളും മറ്റും ക്യാമറയില്‍ പതിഞ്ഞതും കാണാവുന്നതാണ്. കുഴിപ്രദേശത്തിന് അരികിലായി ഓപ്പര്‍ച്യൂനിറ്റിയുടെ സഞ്ചാരപഥത്തിന്‍െറ അടയാളങ്ങളും കാണാം. 2011 ഡിസംബര്‍ 21മുതല്‍ 2012 മെയ് 8വരെയുള്ള കാലയളവില്‍ ഓപ്പര്‍ച്യൂനിറ്റി പകര്‍ത്തിയ 817 ചിത്രങ്ങള്‍ ചേര്‍ത്തുവച്ചാണ് ഈ വലിയ ഫ്രെയിം ലഭിച്ചത്.  ഇത്രയും കാലം ഗ്രീലേ ഹെവന്‍ എന്നു പേരിട്ട കുഴിപ്രദേശത്തിനരികില്‍ നിലയുറപ്പിച്ചിരിക്കയായിരുന്നു ഓപ്പര്‍ച്യൂനിറ്റി. 2004 ജനുവരിയിലാണ് നാസയുടെ ദൗത്യവുമായി ഓപ്പര്‍ച്യൂനിറ്റിയും സ്പിരിറ്റും ചൊവ്വയിലത്തെുന്നത്. നാസയുടെ ക്യൂരിയോസിറ്റി എന്ന പുതുതലമുറ റോവറും അടുത്തമാസം ചൊവ്വയിലേക്ക് പറക്കും.

Thursday, July 5, 2012

സത്യേന്ദ്രനാഥ്: ദൈവകണത്തിന്‍െറ ‘ബോസ്’

 ഹിഗ്സ് -ബോസോണ്‍ എന്ന കണത്തിന്‍െറ പേരിന്‍െറ ആദ്യഭാഗം ഈ കണവുമായി ബന്ധപ്പെട്ട അടിസ്ഥാന സിദ്ധാന്തം ആവിഷ്കരിച്ച പീറ്റര്‍ ഹിഗ്സിനെ ഓര്‍മിപ്പിക്കുന്നു.  രണ്ടാം പകുതിയിലെ ബോസോണ്‍ എന്ന് ലോകം മന്ത്രിക്കുമ്പോഴൊക്കെ  കുറച്ചേറെ നമുക്ക് അഭിമാനിക്കാം. സത്യേന്ദ്രനാഥ് ബോസ് എന്ന ഇന്ത്യന്‍ ശാസ്ത്രകാരനെയാണ് ഈ പേരിനൊപ്പം ലോകം ആദരിക്കുന്നത്. ദൈവകണത്തിന്‍െറ സാന്നിധ്യം ഉറപ്പിക്കുന്നതുവരെയത്തെിയ കണികാ ഭൗതികത്തിന്‍െറ മുന്നേറ്റങ്ങള്‍ക്ക് വഴിതെളിച്ചവരില്‍ മുന്നില്‍നിന്ന ഇന്ത്യന്‍ ശാസ്ത്രകാരനായിരുന്നു സത്യേന്ദ്രനാഥ് ബോസ്.  പദാര്‍ഥങ്ങള്‍ക്ക് ഖരം, ദ്രാവകം, വാതകം, പ്ളാസ്മ എന്നീ അവസ്ഥകള്‍ക്കപ്പുറത്ത് അഞ്ചാമതൊരെണ്ണംകൂടി കല്‍പിച്ചുനല്‍കാന്‍ ശാസ്ത്രലോകത്തെ നിര്‍ബന്ധിച്ച സിദ്ധാന്തം പിറന്നത് സത്യേന്ദ്രനാഥ് ബോസിന്‍െറ ചിന്തകളില്‍നിന്നായിരുന്നു.  ധാക്ക യൂനിവേഴ്സിറ്റിയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ബോസ്, ഐന്‍സ്റ്റീന് അയച്ചുകൊടുത്ത ക്വാണ്ടം ബലതന്ത്രത്തിലെ നോട്ടുകള്‍ ഐന്‍സ്റ്റീനെ വിസ്മയിപ്പിക്കുകയായിരുന്നു. ഐന്‍സ്റ്റീന്‍െറ കൂട്ടിച്ചേര്‍ക്കലോടെ ഇത് ജര്‍മന്‍ ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചു.

പിന്നീട് ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ് എന്ന് പദാര്‍ഥങ്ങളുടെ അഞ്ചാം അവസ്ഥ അറിയപ്പെട്ടു. ബോസും ഐന്‍സ്റ്റീനും മുന്നോട്ടു വെച്ച സിദ്ധാന്തത്തിന്‍െറ തുടര്‍ച്ചയായാണ് സബ് ആറ്റോമിക് കണങ്ങളുടെതന്നെ അടിസ്ഥാന വിഭാഗങ്ങളായ ബോസോണ്‍, ഫെര്‍മിയോണ്‍ എന്നീ കണങ്ങളുടെ കണ്ടത്തെല്‍. സത്യേന്ദ്രനാഥ് ബോസിന്‍െറ ഓര്‍മക്കൊപ്പം ബോസോണ്‍ എന്ന പേര് അവയിലൊന്നിന് കൈവന്നു. സബ് ആറ്റോമിക കണങ്ങളെല്ലാം ഒന്നുകില്‍ ബോസോണുകളോ അല്ളെങ്കില്‍ ഫെര്‍മിയോണുകളോ ആയിരിക്കും. ബോസോണുകളുടെതന്നെ പല വിഭാഗങ്ങളില്‍ ഒന്നാണ് ഹിഗ്സ് ബോസോണ്‍. ഹിഗ്സ് ബോസോണ്‍ വാര്‍ത്തകളുടെ നെറുകയിലേറുന്ന ഈ ദിനത്തില്‍ ബോസിന്‍െറ ഓര്‍മകളും ജ്വലിച്ചുനില്‍ക്കുന്നു. കോളനി ഭരണകാലത്തിന്‍െറ അവഗണനകളിലും ഐന്‍സ്റ്റീന്‍െറ പ്രഭാവത്തിലും ഒളിമങ്ങിപ്പോയ ഈ ശാസ്ത്രപ്രതിഭക്ക് നൊബേല്‍ സമ്മാനം പോലും വഴിമാറിപ്പോവുകയായിരുന്നു.  1954ല്‍ ഇന്ത്യ പത്മവിഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 1974ല്‍ ഈ വിസ്മയ ശാസ്ത്രകാരന്‍ വിടവാങ്ങി.

Wednesday, July 4, 2012

നിഗുഢ കണം വെളിപ്പെട്ടപ്പോള്‍


ശാസ്ത്രലോകത്തിന്‍െറ അരനൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ദൈവകണം പിടിതന്നിരിക്കുന്നു. ശാസ്ത്ര സിദ്ധാന്തങ്ങള്‍ പ്രവചിച്ച ദൈവകണമെന്ന ഹിഗ്സ്ബോസോണിനെ കണ്ടത്തെിയതായി സേണ്‍ ഗവേഷകര്‍ പ്രഖ്യാപിച്ചു. കണികാഭൗതികത്തിന്‍െറ പുതിയ ചുവടുവെപ്പുകള്‍ ചര്‍ച്ചചെയ്യുന്ന ICHEP (International conference for high energy Physics) സമ്മേളനത്തിന്‍െറ ഭാഗമായി നടത്തിയ പ്രത്യേക പത്രസമ്മേളനത്തിലാണ് സേണ്‍ (യൂറോപ്യന്‍ ന്യൂക്ളിയര്‍ റിസര്‍ച്ച് സെന്‍റര്‍) ഗവേഷകര്‍ കണ്ടത്തെല്‍ വെളിപ്പെടുത്തിയത്. മെല്‍ബണില്‍ നടക്കുന്ന   ICHEP സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കുചേര്‍ന്നുകൊണ്ട് ജനീവയിലെ സേണ്‍ ഓഡിറ്റോറിയത്തിലാണ് ശാസ്ത്ര ചരിത്രത്തിലെ പുതുകണത്തെ ലോകത്തിനു പരിചയപ്പെടുത്തിയത്. സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ എന്ന ഏറെ സ്വീകാര്യത നേടിയ പ്രപഞ്ചോല്‍പ്പത്തി സിദ്ധാന്തം പ്രവചിച്ച കണമായിരുന്നു ഹിഗ്സ്ബോസോണ്‍. ലോകത്തിലെ ഏറ്റവും വലിയ കണികാത്വരകമായ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ രണ്ടു വിഭാഗങ്ങളായി നടത്തിയ പരീക്ഷണ പരമ്പരകളിലാണ് ഹിഗ്സ്ബോസോണിന്‍െറ സാന്നിധ്യം വ്യക്തമായത്. സി.എം.എസ്, അറ്റ്ലസ് എന്നിങ്ങനെ രണ്ടു വ്യത്യസ്ത പരീക്ഷണ പരമ്പരകളില്‍ നിന്നു ലഭിച്ച ഡാറ്റയില്‍ നിന്നാണ് ശാസ്ത്രം പ്രവചിച്ച കണത്തിന്‍െറ സാന്നിധ്യം ഉറപ്പാക്കിയത്. കണികാ ഭൗതികത്തിലെ മാനദണ്ഡമനുസരിച്ച് 5 സിഗ്മ സ്കെയില്‍ വരെ നല്‍കുന്ന നിരീക്ഷണങ്ങള്‍ മാത്രമാണ് കണ്ടത്തെല്‍ എന്ന രീതിയില്‍ ഉറപ്പിക്കാന്‍ കഴിയൂ. സേണ്‍ സംഘങ്ങള്‍ നടത്തിയ പരീക്ഷണങ്ങളില്‍ 4.9 സിഗ്മ സ്കെയില്‍ വരെ ഹിഗ്സ് ബോസോണ്‍ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന നിരീക്ഷണം ലഭ്യമായി. എതിര്‍ ദിശകളില്‍ പ്രോട്ടോണ്‍ ധാരകള്‍ പ്രവഹിപ്പിച്ച് നടത്തിയ കൂട്ടിയിടികള്‍ നിരന്തരം നിരീക്ഷണ വിധേയമാക്കുകയായിരുന്നു. 125-126 ജിഗാ ഇലക്ട്രോണ്‍ വോള്‍ട്ട് പിണ്ഡമുള്ളവയാണ് പുതിയ കണമെന്ന് ഇരു സംഘങ്ങളുടെയും പരീക്ഷണ ഫലങ്ങള്‍ വ്യക്തമാക്കുന്നു. പ്രോട്ടോണ്‍ എന്ന സബ് ആറ്റോമിക് കണത്തേക്കാള്‍ 130 മടങ്ങ് പിണ്ഡമുണ്ട് ഇവക്ക്.

നോബല്‍ ജേതാവായ ശാസ്ത്രകാരന്‍ ലിയോണ്‍ലാഡര്‍മാനാണ് ഹിഗ്സ്ബോസോണിന് ദൈവകണം എന്ന വിളിപ്പേര് നല്‍കിയത്. ശാസ്ത്രത്തിനു പിടിതരാത്ത നിഗൂഢതയായി ഒളിഞ്ഞു നിന്നതിനാലാണ് ലാഡര്‍മാന്‍ തന്‍െറ പുസ്തകത്തില്‍ ഈ കണത്തെ ദൈവകണം എന്ന് ആദ്യമായി വിളിച്ചത്. കണികാ ഭൗതികത്തില്‍ നൂറ്റാണ്ടിലെ ഏറ്റവും നിര്‍ണായകമായ ചുവടുവെപ്പാണ് ഹിഗ്സ് ബോസോണിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍. പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ സിദ്ധാന്തത്തിലെ പല വിടവുകളും പൂരിപ്പിക്കാന്‍ ഈ കണത്തെക്കുറിച്ച് ഇനിയുള്ള ഗവേഷണങ്ങള്‍ സഹായിക്കും.  കുന്നോളം ഡാറ്റകള്‍ക്കിടയില്‍ പുതു കണത്തിന്‍െറ ഒരു ഡസനോളം സിഗ്നലുകള്‍ മാത്രമാണ് ഗവേഷകര്‍ക്കു ലഭ്യമായിരിക്കുന്നത്.

 സിദ്ധാന്തം  ഹിഗ്സ് ബോസോണ്‍ കണത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റം  കൃത്യമായി ഇത് നിലനിര്‍ത്തുന്നുണ്ടോ, പൂജ്യം സ്പിന്‍ ( സ്വയം ഭ്രമണം ചെയ്യാത്ത) അവസ്ഥയിലാണോ അത് നിലകൊള്ളുന്നത് തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരീക്ഷണങ്ങളില്‍ ഉറപ്പാക്കണം. എന്നാല്‍  മാത്രമേ ഈ ദൈവ കണത്തെ നമുക്ക് ശാസ്ത്ര സിദ്ധാന്തങ്ങളില്‍ കുടിയിരുത്താനാവൂ.  സബ് ആറ്റോമിക കണങ്ങള്‍ നിര്‍മിച്ച അടിസ്ഥാന കണങ്ങളായ ഇലക്ട്രോണ്‍, ക്വാര്‍ക് , ഗ്ളൂവോണ്‍ തുടങ്ങിയ കണങ്ങളുടെ   കുടുംബത്തില്‍ ഈ പേരും ഉറച്ചു പറയാന്‍ അപ്പോള്‍ നമുക്കാവും.

Tuesday, July 3, 2012

ദൈവകണത്തിന്‍െറ ജൂലൈ നാല്


അന്താരാഷ്ട്ര വാര്‍ത്താ ചാനലുകള്‍ വീണ്ടും സേണിനെ ഉദ്വോഗപൂര്‍വം നിരീക്ഷിക്കുകയാണ്. പ്രപഞ്ചോല്‍പ്പത്തിക്ക് സാക്ഷിയായ ദൈവകണമെന്ന ഹിഗ്സ്ബോസോണിനെ തേടിയുള്ള അന്വേഷണത്തിന്‍െറ നിര്‍ണായക വിവരങ്ങള്‍ ജൂലൈ നാലിന് ലോകമറിയാന്‍ പോവുന്നു.  വിസ്മയ കണത്തിന്‍െറ സാനിധ്യം ഉറപ്പാക്കാനുള്ള പരീക്ഷണങ്ങളില്‍ മുഴുകിയ സേണ്‍ ഗവേഷക സംഘം വിജയിച്ചുവെന്നും മറ്റും വാര്‍ത്തകളൊഴുകുന്നു. ദൈവകണം പിടി തന്നിരിക്കുന്നുവെന്നൊക്കെ തലക്കെട്ടുകള്‍ പിറക്കുന്നു. യഥാര്‍ഥത്തില്‍ പരീക്ഷണത്തിന്‍െറ ഏറ്റവും പുതിയ ഫലം മെല്‍ബണില്‍ നടക്കുന്ന ICHEP 2012 (International conference for high energy Physics) എന്ന ശാസ്ത്ര സമ്മേളനത്തില്‍ അവതരിപ്പിക്കുകയാണ് സേണ്‍ സംഘം.  കണികാ ഭൗതികത്തിന്‍െറ പുതിയ ചുവടുവെപ്പുകള്‍ ചര്‍ച്ച ചെയ്യുന്ന ഈ സമ്മേളനം ജൂലൈ നാല്മുതല്‍ 11 വരെയാണ് നടക്കുക. തീര്‍ച്ചയായും ശാസ്ത്രലോകത്തിനൊപ്പം അതിനേക്കാള്‍ ഉദ്വോഗത്തോടെ സാധാരണക്കാരും സമ്മേളനത്തിന്‍െറ ആദ്യദിനത്തിലേക്കാണ് കാതു കൂര്‍പ്പിച്ചിരിക്കുന്നത്. അന്ന് ഒരു പക്ഷേ ഹിഗ്സ്ബോസോണിന്‍െറ സാനിധ്യത്തിന് പ്രതീക്ഷയേറ്റുന്ന ചില വിവരങ്ങളുണ്ടായേക്കാം.  'ഈ വര്‍ഷത്തെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പ്രവര്‍ത്തനത്തിന്‍െറ ആദ്യഘട്ട വിവര ശേഖരണം ജൂണ്‍ 18ന് അവസാനിപ്പിച്ചിരുന്നു. ഈ വിവരങ്ങള്‍ എന്തു ഫലത്തിലത്തെിച്ചേരുമെന്നറിയാന്‍ ഞാനും വളരെ ആകാംക്ഷവാനാണ്' എന്നാണ് സേണ്‍ പത്രക്കുറിപ്പില്‍ സ്റ്റീവ് മ്യേസ് എന്ന സേണ്‍ ഡയരക്ടര്‍ പറയുന്നത്. മെല്‍ബണിലെ സമ്മേളനത്തില്‍ സമര്‍പ്പിക്കുവാന്‍ കഴിയുന്നത്ര വിവര ശേഖരം നടത്തുകയെന്ന ലക്ഷ്യത്തിലായിരുന്നു ആദ്യഘട്ട സേണ്‍ പ്രവര്‍ത്തനം മുന്നേറിയത്. കണികാ ഭൗതികത്തിന്‍െറ വഴിത്തിരിവു തന്നെയായിരിക്കും ഈ കണത്തിന്‍െറ സാനിധ്യത്തെ കുറിച്ച് തീര്‍പ്പു കല്‍പ്പിക്കല്‍. അതിലേക്ക് എത്ര നാം നടന്നടുക്കുന്നുവെന്ന് സേണിന്‍െറ ഏറ്റവും പുതിയ പരീക്ഷണ വിവരങ്ങള്‍  നമുക്കു സൂചന തരും.

ദൈവകണത്തിന്‍െറ മിന്നലാട്ടങ്ങള്‍

കഴിഞ്ഞ ഡിസംബറില്‍ തന്നെ ഹിഗ്സ്ബോസോണ്‍ എന്ന സബ് ആറ്റോമിക കണത്തിന്‍െറ ചില മിന്നലാട്ടങ്ങള്‍  കണികാപരീഷണ ഫലങ്ങളുടെ ഡാറ്റകള്‍ക്കിടയില്‍ നിന്ന് ഗവേഷകര്‍ക്ക് ലഭിച്ചിരുന്നു. അതേ സമയം കണ്ടുപിടിത്തം എന്ന നിലയില്‍ ഉറപ്പിച്ച് പ്രഖ്യാപിക്കാന്‍ മാത്രം അത് പ്രസക്തമല്ലായിരുന്നു.  ഒരു പുതിയ കണത്തിന്‍െറ സാനിധ്യം അറിയിക്കുന്ന ചില ചാഞ്ചാട്ടങ്ങള്‍ അവരുടെ പരീക്ഷണ വിവരങ്ങളില്‍ തെളിഞ്ഞുവെന്ന് സേണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അത് ഹിഗ്സ് ബോസോണ്‍ എന്ന് ഉല്‍പ്പത്തി സിദ്ധാന്തം സങ്കല്‍പ്പിച്ചു കാത്തിരിക്കുന്ന കണം തന്നെ ആണോ എന്നും അന്ന് തീര്‍പ്പാക്കിയിരുന്നില്ല.  പ്രപഞ്ചം പിറന്നെന്ന് കരുതുന്ന ബിഗ് ബാങ് സ്ഫോടനവും തുടര്‍ന്നുണ്ടായ പ്രതിഭാസങ്ങളുമെല്ലാം കൃത്യമായി വിശദീകരിക്കാന്‍ ഈ കണം വെളിച്ചത്തു വരേണ്ടതുണ്ട്. ഇപ്പോള്‍ ശാസ്ത്ര നിഗമനങ്ങളില്‍ മാത്രം അസ്തിത്വമുള്ള ദൈവകണത്തിന് കൃത്യമായ തെളിവുകള്‍ ഉണ്ടായാല്‍ ബിഗ് ബാങ് ബാക്കിവെച്ച വിടവുകള്‍ പൂരിപ്പിക്കാനാവും. പ്രപഞ്ചത്തിലെ ശൂന്യസ്ഥലങ്ങളിലാകെ നിറഞ്ഞു നില്‍ക്കുന്ന അദൃശ്യമായ ഊര്‍ജമണ്ഡലമുണ്ട് എന്ന വാദത്തിന് ബലമേകുന്നതായിരിക്കും ഈ കണത്തിന്‍െറ സാനിധ്യം.  ദൈവകണങ്ങള്‍ നിറഞ്ഞ ഈ മണലത്തെ  ഹിഗ്സ് മണ്ഡലം എന്ന്  വിളിക്കാം. ഉല്‍പ്പത്തി സിദ്ധാന്ത പ്രകാരം ബിഗ്ബാങ് സ്ഫോടനം നടന്ന് സെക്കന്‍റിന്‍െറ പതിനായിരംകോടിയിലൊരംശം സമയം കൊണ്ട് തന്നെ ഈ മണ്ഡലം വ്യാപിച്ചു തുടങ്ങിയെന്നാണ് കരുതുന്നത്. അതിനു മുമ്പ് സര്‍വ്വ പദാര്‍ഥങ്ങളും പിണ്ഡമില്ലാതെ  പ്രകാശവേഗത്തില്‍ തോന്നും പടി അലഞ്ഞു നടക്കുകയായിരുന്നു. ഹിഗ്സ് മണ്ഡലം രൂപം കൊണ്ടതോടെ പല പദാര്‍ഥങ്ങള്‍ക്കും സ്വതന്ത്രമായി ചലിക്കുന്നതിനെതിരായ ഒരു വലിവ് അനുഭവപ്പെട്ടു. പ്രപഞ്ച പദാര്‍ഥങ്ങളെ ചേര്‍ത്തു നിര്‍ത്തി അവക്ക് പിണ്ഡം നല്‍കാന്‍ ഹിഗ്സ് മണ്ഡലത്തിനു കഴിഞ്ഞു. പ്രകാശവേഗത്തില്‍ നിന്ന് അവയുടെ വേഗം പലവിധത്തില്‍ കുറഞ്ഞു. പ്രപഞ്ചോല്‍പ്പത്തിയിലെ നിര്‍ണായക ഘട്ടം എന്നാണ് ബിഗ് ബാങ് സിദ്ധാന്തം ഇതിനെ കണക്കാക്കുന്നത്. സബ് ആറ്റോമിക് കണങ്ങളും ആറ്റങ്ങളും തന്‍മാത്രകളുമൊക്കെയായി പദാര്‍ഥങ്ങള്‍ ഇണങ്ങിച്ചേര്‍ന്നു. പ്രകാശകണങ്ങളായ ഫോട്ടോണുകളെ ഈ മണ്ഡലം സ്വാധീനിച്ചില്ല. അവ എന്നെന്നേക്കുമായി വേഗവിത്യാസമില്ലാതെ ഹിഗ്സ് മണ്ഡലത്തില്‍ സഞ്ചരിച്ചു. അതേസമയം ഇലക്ട്രോണുകള്‍, ക്വാര്‍ക്കുകള്‍ തുടങ്ങിയ സബ് ആറ്റോമിക കണങ്ങള്‍ ഈ മണ്ഡലത്തിന്‍െറ സ്വാധീനത്തില്‍ അകപ്പെട്ട് പിണ്ഡമാര്‍ജിച്ചു. അങ്ങനെ അത്തരം കണങ്ങള്‍ ഇണങ്ങിച്ചേര്‍ന്ന് ഈ പ്രപഞ്ചത്തിലെ സകലതുമുണ്ടായി. പ്രപഞ്ചത്തിനു രൂപം നല്‍കാന്‍ സ്വാധീനം ചെലുത്തിയെന്ന് ഉല്‍പ്പത്തി സിദ്ധാന്തം പറഞ്ഞുവെച്ച ഹിഗ്സ് ബോസോണ്‍ എന്ന ദൈവകണത്തെയാണ് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്‍െറ ടണലുകള്‍ക്കുള്ളിലും നാം തിരയുന്നത്.

കണികാത്വരകത്തിന്‍െറ ഇടനാഴിയില്‍


ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറെന്ന ലോകത്തിലെ ഏറ്റവും വലിയ കണികാത്വരകത്തിന്‍െറ ടണലിനുള്ളില്‍ എത്രയോ വട്ടം പ്രോട്ടോണ്‍ കൂട്ടങ്ങള്‍ എതിര്‍ദിശകളിലായി ചീറിപ്പാഞ്ഞു. അവ പരസ്പരം കൂട്ടിമുട്ടി. അതിഭീമ അളവില്‍ ഊര്‍ജം പുറത്തുവിട്ടു. പ്രപഞ്ചോല്‍പ്പത്തി സമയത്തുണ്ടായതെന്ന് കരുതുന്ന അതിഭീമ ഊര്‍ജാവസ്ഥയുടെ ചെറുപതിപ്പുകള്‍ ജനീവയിലെ ഭൗമാന്തര ടണലിനുള്ളില്‍ രൂപമെടുത്തു. അവ നിരീക്ഷിച്ച് ലഭിച്ച അസംഖ്യം ഡാറ്റകളില്‍ അവയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ പതിപ്പുകളില്‍ അസാധാരണമായ ഏതെങ്കിലും കണത്തിന്‍െറ വിരലടയാളമുണ്ടോ എന്ന് ഗവേഷകര്‍ ചികഞ്ഞു. ഹിഗ്സ് ബോസോണ്‍ ആ കൂട്ടിയിടികളില്‍ പിറന്നിരുന്നെങ്കില്‍ ഞൊടിയിടയില്‍ ക്വാര്‍ക്ക് ഫോട്ടോണ്‍ തുടങ്ങിയ സബ് ആറ്റോമിക കണങ്ങളായി രൂപം മാറിക്കളയും. ഈ പദാര്‍ഥങ്ങള്‍ കൂട്ടമായി പിറവിയെടുത്തതിന്‍െറ സൂചനകള്‍ ലഭിച്ചിടത്തൊക്കെ ഹിഗ്സ് കണത്തിന്‍െറ സാനിധ്യം പ്രതീക്ഷിക്കാം. പക്ഷേ ഡാറ്റകളിലെ ഈ പ്രത്യേക കുതിപ്പുകളെ നേരെയങ്ങ് കണക്കിലെടുക്കാനാവില്ല. കണികാ ഭൗതികത്തില്‍ ഒരു കണത്തിന്‍െറ സാനിധ്യം ഉറപ്പിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. സിഗ്മാ സ്കെയില്‍ എന്നാണതിനു പറയുക. 1 സിഗ്മ സ്കെയില്‍ സൂചിപ്പിക്കുന്നത് ഫലംവെറും സ്ററാറ്റിറ്റിക്കല്‍ ചാഞ്ചാട്ടം മാത്രമാണെന്നാണ്. ഡാറ്റയിലെ കുതിപ്പ് 3സിഗ്മ സ്കെയിലാണെങ്കില്‍ മാത്രമേ അത് ഒരു നിരീക്ഷണമായി കണക്കാക്കാനാവൂ. 5 സിഗ്മയിലത്തെിയാല്‍ മാത്രമേ അത് കണ്ടുപിടിത്തം എന്ന നിലയില്‍ ഉറപ്പിക്കാനാവൂ. ഹിഗ്സ് ബോസോണിന്‍െറ കാര്യത്തില്‍ 3.1 സിഗ്മവരെ എത്തുന്ന ഡാറ്റകള്‍ ഇതുവരെ സേണ്‍ ഗവേഷകര്‍ക്ക് ലഭ്യമായിട്ടുണ്ട്. തുടര്‍ന്നുള്ള പരീക്ഷണങ്ങളില്‍ ലഭിച്ച അവസാന ഡാറ്റകള്‍ അവരെ എന്തു നിഗമനത്തിലത്തൊനാണ് പ്രേരിപ്പിച്ചിരിക്കുക. മെല്‍ബണിലെ ICHEP സമ്മേളനത്തില്‍ കണികാഭൗതികത്തിന് എന്തു പുതിയ അറിവാണ് അവര്‍ക്ക് കൂട്ടിച്ചേര്‍ക്കാനുണ്ടാവുക. ലോകമാകെ ഊഹാപോഹങ്ങള്‍ നിറയുകയാണ്. ചിലപ്പോള്‍ അതിശയോക്തിയുടെ അതിരുകളും ഭേദിച്ച് വാര്‍ത്തകള്‍ ഇറങ്ങിവരുന്നു. ജൂലൈ നാലിന് മെല്‍ബണില്‍ അവര്‍ പറയട്ടെ ദൈവകണം അവരെ എവിടെയത്തെിച്ചുവെന്ന്.