Wednesday, October 26, 2011

ശാസ്ത്രം ആ ന്യൂട്രിനോകള്‍ക്കു പിറകേ തന്നെയുണ്ട്…


ശാസ്ത്രലോകം അടങ്ങിയിരിക്കുന്നില്ല, എണ്‍പതോളം പഠനങ്ങളാണ് പ്രകാശവേഗം മറികടന്ന ന്യൂട്രിനോകളെ പിന്‍തുടര്‍ന്ന് ഇതുവരെ പുറത്തുവന്നത്. സേണിന്റെ (CERN) ഓപ്പറ(OPERA) പരീക്ഷണ ഫലം പ്രസിദ്ധീകരിച്ച വെബ്സൈറ്റിലാണ് ലോകോത്തര ഗവേഷണ കേന്ദ്രങ്ങള്‍ തുടര്‍ പഠനങ്ങളുടെ നിര തന്നെ തൊടുത്തുവിട്ടിരിക്കുന്നത്. മിക്കവയും സൈദ്ധാന്തികമായി പ്രകാശവേഗം മറികടന്ന ന്യൂട്രിനോകള്‍ക്കൊപ്പം തന്നെയുള്ളവയാണ്. സേണിന്റെ കണ്ടെത്തലിനെ ശരിവെക്കുന്നവ.

അതേ സമയം കണ്ടെത്തലിനെ ചോദ്യം ചെയ്യുന്ന സ്വതന്ത്ര പരീക്ഷണ ഫലങ്ങളുമുണ്ട്. അതിലൊന്ന് ഓപ്പറ പരീക്ഷണഫലത്തെ ഖണ്ഡിക്കുന്നതാണ്. ICARU( ഇമേജിങ് കോസ്മിക് ആന്‍ഡ് റെയര്‍ അണ്ടര്‍ഗ്രൌണ്ട് സിഗ്നല്‍സ്) നടത്തിയ സ്വതന്ത്ര പരീക്ഷണ ഫലം ന്യൂട്രിനോ പ്രകാശവേഗം മറികടന്നുവെന്ന നിഗമനത്തിന് ചില എതിര്‍വാദങ്ങള്‍ തൊടുത്തുവിടുന്നു. സേണില്‍ നിന്ന് ഇറ്റലിയിലെ ഗ്രാന്റ് സാസോ നാഷനല്‍ ലാബിലേക്ക് ന്യൂട്രിനോ പ്രവാഹത്തെ അയച്ചു തന്നെയാണ് സ്വതന്ത്ര പരീക്ഷണവും നടത്തിയിരിക്കുന്നത്. പക്ഷേ ന്യൂട്രിനോകളുടെ വേഗം അളക്കുകയല്ല ICARU സംഘം ചെയ്തത്. അവയുടെ ഊര്‍ജ സ്പെക്ട്രം നിരീക്ഷണവിധേയമാക്കുകയായിരുന്നു.

പ്രകാശവേഗത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂട്രിനോകള്‍ക്ക് സംഭവിക്കുമെന്ന് സൈദ്ധാന്തികമായി പ്രതീക്ഷിക്കപ്പെടുന്ന ഊര്‍ജ വ്യതിയാനം ഈ സ്പെക്ട്രത്തില്‍ ദൃശ്യമല്ലെന്നായിരുന്നു കണ്ടെത്തല്‍. നൊബേല്‍ ജേതാവായ ഭൌതികശാസ്ത്രകാരന്‍ ഷെല്‍ഡന്‍ ഗ്ലാഷോയും ആന്‍ഡ്യ്രൂ കോഹനും ചേര്‍ന്ന് പ്രകാശവേഗത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂട്രിനോക്ക് സംഭവിക്കാവുന്ന ഊര്‍ജ വ്യതിയാനത്തെക്കുറിച്ച് സൈദ്ധാന്തികമായി പ്രവചിച്ചിരുന്നു. കോഹന്‍-ഗ്ലാഷോ എഫക്റ്റ് എന്നാണ് ന്യൂട്രിനോകള്‍ക്കു സംഭവിക്കാവുന്ന ഊര്‍ജവ്യതിയാന പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്.
പ്രകാശവേഗം മറികടന്നു സഞ്ചരിക്കുമ്പോള്‍ അവക്ക് ഇലക്ട്രോണ്‍ -പോസിട്രോണ്‍ ജോഡികളെ പുറത്തുവിടേണ്ടിവരുന്നു. ഇങ്ങനെ ദീര്‍ഘദൂരം സഞ്ചരിക്കുന്നതിനനുസരിച്ച് നിരന്തരം ഇലക്ട്രോണ്‍- പോസിട്രോണ്‍ ഉല്‍സര്‍ജനം നടത്തുന്നതിലൂടെ ന്യൂട്രിനോകളുടെ ഊര്‍ജം കുറയുന്നു. അങ്ങനെയെങ്കില്‍ സേണ്‍ പരീക്ഷണത്തില്‍ 730 കിലോമീറ്റര്‍ സഞ്ചരിച്ച ന്യൂട്രിനോകള്‍ക്ക് ഈ ഊര്‍ജ വ്യതിയാനം ദൃശ്യമാകണം. പക്ഷേ സേണിന്റെ പരീക്ഷണ ഫലത്തിലും ICARU പരീക്ഷണത്തിലും അത്തരം ഊര്‍ജവ്യതിയാനം കണ്ടെത്താനാവുന്നില്ല. ഇത് വലിയൊരു പൊരുത്തക്കേടായി മുന്നില്‍ നില്‍ക്കുന്നുണ്ട്.
അതേസമയം ഈ പൊരുത്തക്കേട് സേണ്‍സംഘത്തിനു പുതിയ അറിവല്ലെന്നും കോഹന്‍ ഗ്ലാഷോ എഫക്റ്റ് അനുസരിക്കുന്നില്ല പരീക്ഷണ ഫലമെന്ന കാര്യം പത്തോളം സേണ്‍ മീറ്റിങ്ങുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണെന്നും ഓപ്പറ ഫിസിക്സ് കോ ഓഡിനേറ്റര്‍ ദാരിയോ ഓഡിയാരോ പറയുന്നു. കോഹന്‍ ഗ്ലാഷോ എഫക്റ്റ് എല്ലായ്പ്പോഴും പ്രകാശവേഗം മറികടക്കുന്ന ന്യൂട്രിനോകള്‍ക്ക് സ്വീകാര്യമായിക്കൊള്ളണമെന്നില്ലെന്ന് കരുതുന്നവരുണ്ട്.
ചിലപ്പോള്‍ സാങ്കല്‍പ്പികമായ അഞ്ചാമതൊരു ഡൈമന്‍ഷന്റെ കുറുക്കുവഴിയിലൂടെയാണ് അവ സഞ്ചരിക്കുന്നതെങ്കില്‍ ഈ നിഗമനങ്ങളെല്ലാം അപ്രസക്തമാവുകയും ചെയ്യും. നീളം, വീതി, ഉയരം, സമയം എന്നീ നാലു മാനങ്ങള്‍ക്കപ്പുറം(dimension) നാമറിയാത്ത അഞ്ചാമതൊരു ഡയമന്‍ഷന്‍. അതിന്റെ കുറുക്കുവഴിയില്‍ നിയമങ്ങള്‍ തെറ്റിച്ച് ഊര്‍ജവ്യതിയാനം സംഭവിക്കാതെ സഞ്ചരിക്കുന്ന ന്യൂട്രിനോ..അങ്ങനെയെങ്കില്‍ ഐന്‍സ്റ്റീന്റെ ആപേക്ഷികതക്ക് പരിക്കേല്‍ക്കാതെ കാര്യങ്ങള്‍ക്ക് പുതിയൊരു തലം കൈവരും.
എന്തായാലും മാധ്യമങ്ങളിലും പൊതുഇടങ്ങളിലുമെല്ലാം ഏറെ ചലനമുണ്ടാക്കിയ ഈ ശാസ്ത്രസമസ്യക്ക് അതിവേഗം പരിഹാരമുണ്ടാവുമെന്ന് ചിന്തിക്കുന്നതില്‍ അര്‍ഥമില്ല. ശാസ്ത്രത്തിന്റെ സഞ്ചാരം അവശ്യമായും സാവധാനത്തിലായിരിക്കും. എടുത്തുചാട്ടങ്ങളില്ലാതെ ശരികളുടെ സൂഷ്മ തലങ്ങള്‍ ഇഴകീറിയെടുക്കുവാനുള്ള സമയം അനുവദിച്ച് നമുക്ക് കാത്തിരിക്കാം.


ആറു വര്‍ഷമെടുത്തു ഓപ്പറ പരീക്ഷണഫലം പുറം ലോകത്തോട് പറയാനുള്ള രീതിയില്‍ എത്തുന്നതിന്. തുടര്‍ പരീക്ഷണങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. മെയിന്‍ ഇന്‍ജെക്റ്റര്‍ ന്യൂട്രിനോ ഓസിലേഷന്‍ സെര്‍ച്ച് (MINOS) എന്ന് ന്യൂട്രിനോ വേഗത്തെക്കുറിച്ചുള്ള ഫെര്‍മിലാബ് പരീക്ഷണമാണ് ഒന്ന്. ജപ്പാനില്‍ ടോകായ് ടു കാമോയ്ക(T2K) പരീക്ഷണമാണ് മറ്റൊന്ന്. പിന്നെ സൈദ്ധാന്തിക സംവാദങ്ങളുടെ പരമ്പരകളും. വരട്ടെ നോക്കാം പ്രകാശം തോറ്റോ ന്യൂട്രിനോ ജയിച്ചോ ഐന്‍സ്റ്റീനെ തിരുത്തണോ എന്നൊക്കെ.

വാല്‍നക്ഷത്രം: എന്തെങ്കിലും വിളിച്ചു പറഞ്ഞ് പിന്നെ അതിനു നൂറു ന്യായം നിരത്തലല്ല ശാസ്ത്രം. നൂറു ന്യായീകരണങ്ങള്‍ ഉറപ്പാക്കി ഉള്ളതു പറച്ചിലാണ്

Monday, October 24, 2011

സങ്കല്‍പ്പങ്ങള്‍ തിരുത്തിയ ക്രിസ്റ്റലും; അകലുന്ന പ്രപഞ്ചവും




ലോകം അവസാനിക്കുന്നത് തീയിലോ തണുപ്പിലോ എന്ന് ഒരു പഴയ ചോദ്യമുണ്ട്. തണുപ്പില്‍ തന്നെ ആയിരിക്കുമെന്ന് വേണമെങ്കില്‍ മറുപടി പറയാം. ഇത്തവണത്തെ ഫിസിക്സ് നൊബല്‍ സമ്മാനം നേടിയ കണ്ടെത്തല്‍ പ്രപഞ്ച വികാസത്തിന്റെ വേഗം വര്‍ധിക്കുന്നുവെന്ന ശാസ്ത്രത്തിന്‍െ തിരിച്ചറിവിനാണ്. യുഗങ്ങളോളം അകന്നകന്ന് തണുത്ത് അവസാനിക്കാനായിരിക്കും ലോക നിയോഗമെന്ന് ഇനി ചിന്തിച്ചു നോക്കുകയാവാം. ക്രിസ്റ്റല്‍ ലോകത്തെ അപരന്‍മാരെ വെളിച്ചത്തു നിര്‍ത്തി സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതിയതിനാണ് രസതന്ത്ര നോബല്‍ ലഭിച്ചത്. ഇരു ഗവേഷണങ്ങളും അതത് രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുകള്‍ തന്നെയായിരുന്നു.

സങ്കല്‍പ്പങ്ങള്‍ തിരുത്തിയ ഖ്വാസി ക്രിസ്റ്റല്‍



ഡാനിയല്‍ ഷെറ്റ്സ്മാന്‍




ലോഹവസ്തുക്കളെ എക്സറേ ക്രിസ്റ്റലോഗ്രഫി, ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് സങ്കേതങ്ങള്‍ ഉപയോഗിച്ച് ലഭ്യമാക്കുന്ന ഡിഫ്രാക്ഷന്‍ പാറ്റേണ്‍ വിശകലനം ചെയ്താണ് ഓരോ ക്രിസ്റ്റല്‍ ഘടനയും തിരിച്ചറിയുന്നത്. അങ്ങനെ ലഭ്യമായ വിവരങ്ങളില്‍ നിന്നാണ്  ക്രിസ്റ്റലുകളെ സിമ്മെട്രിയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ലാറ്റൈസ് സിസ്റ്റങ്ങളായി തരം തിരിച്ചത്. അങ്ങനെ രൂപം കൊടുത്ത ക്രിസ്റ്റലുകളുടെ നിര്‍വചനം തന്നെ അട്ടിമറിക്കുകയാണ് ഡാനിയല്‍ ഷെറ്റ്സ്മാന്‍ എന്ന ഇസ്രായേല്‍ ഗവേഷകന്‍ ചെയ്തത്. 'ആറ്റങ്ങളോ തന്‍മാത്രകളോ അയോണുകളോ ക്രമമായി  ആവര്‍ത്തിച്ച് ത്രിമാനമായി വിന്യസിച്ച ഘടനയുള്ള വസ്തുക്കളാണ് ക്രിസ്റ്റലുകള്‍' എന്നായിരുന്നു കാലങ്ങളായി കൈമാറിയ നിര്‍വചനം. 'കൃത്യമായി വേര്‍തിരിക്കാവുന്ന ഡിഫ്രാക്ഷന്‍ പാറ്റേണുള്ള ഖരവസ്തുക്കളാണ് ക്രിസ്റ്റലുകള്‍' എന്ന് മാറ്റിയെഴുതിപ്പിച്ചു ഷെറ്റ്സ്മാന്‍. അതുവരെയുള്ള ക്രിസ്റ്റല്‍ ധാരണകളെ തെറ്റിക്കുകയായിരുന്നു  ഖ്വാസി ക്രിസ്റ്റല്‍(quasi crystal) എന്ന  ഷെറ്റ്സ്മാന്റെ കണ്ടുപിടിത്തം. കൃത്യമായി ആവര്‍ത്തിക്കുന്ന യൂനിറ്റ് സെല്ലുകള്‍ ഉള്ള ക്രിസ്റ്റല്‍ സങ്കല്‍പ്പങ്ങളുമായി പൊരുത്തപ്പെടാത്ത ഒരിക്കലും ആവര്‍ത്തിക്കാത്ത ആറ്റ വിന്യാസമുള്ളവയായിരുന്നു ഖ്വാസി ക്രിസ്റ്റലുകള്‍. ക്രിസ്റ്റല്‍ ലാറ്റൈസുകളിലെവിടെയും കാണാത്ത 5 ഫോള്‍ഡ് സിമ്മെട്രിയും ഇവ കാണിച്ചു. 2,3,4,6 ഫോള്‍ഡ് സിമ്മെട്രികളില്‍ മാത്രമായി പരിമിതപ്പെട്ട ക്രിസ്റ്റല്‍ സിമ്മെട്രിയിലേക്കാണ് ഷാറ്റ്സ്മാന്‍ 5ഫോള്‍ഡ് സിമ്മെട്രിയുമായി വരുന്നത്. 1982 ഏപ്രില്‍ 8ന് നിരന്തരം ശീതീകരിച്ച അലൂമിനിയം മാംഗനീസ് ലോഹസങ്കരത്തിന്റെ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ്  ഇമേജുകള്‍ പരിശോധിക്കവേയാണ് അസാധാരണമായ വിന്യാസം ഷെറ്റ്സ്മാന്‍ തിരിച്ചറിഞ്ഞത്. ആറ്റങ്ങര്‍ ഒരിക്കലും ആവര്‍ത്തിക്കാത്ത ക്രമത്തില്‍ അടുക്കിവച്ചിരിക്കുന്ന ക്രിസ്റ്റല്‍ ഘടന ആദ്യമായി വെളിപ്പെടുകയായിരുന്നു. ക്രിസ്റ്റല്‍ സങ്കല്‍പ്പങ്ങളെ ഉലച്ചുകളഞ്ഞ  ഷാറ്റ്സ്മാന്റെ കണ്ടുപിടിത്തം അന്ന് വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല. രണ്ടുതവണ നോബല്‍ കരസ്ഥമാക്കിയ ശാസ്ത്രകാരന്‍ ലീനസ് പോളിങ് ഏതെങ്കിലും ക്രിസ്റ്റലോഗ്രഫി ടെക്സ്റ്റ് ബുക്ക് എടുത്ത് വായിക്കൂ എന്ന് ഷാറ്റ്സ്മാനെ പരിഹസിച്ചു.  സഹപ്രവര്‍ത്തകരില്‍ നിന്നു തന്നെ ഈ വാദത്തിന് ഏറെ പഴി കേള്‍ക്കേണ്ടിയും വന്നു. പിന്നീട് ഇത്തരം ക്രിസ്റ്റല്‍ ഘടനയുള്ള നിരവധി വസ്തുക്കളെ തിരിച്ചറിഞ്ഞതോടെ ഖ്വാസി ക്രിസ്റ്റലുകളെന്ന അപരന്‍മാര്‍ ക്രിസ്റ്റലോഗ്രഫിയില്‍ ഇടം പിടിക്കുകയായിരുന്നു. അസാധാരണ കാഠിന്യമുള്ള ഇത്തരം ഖ്വാസി ക്രിസ്റ്റല്‍ വസ്തുക്കള്‍ ഫ്രൈയിങ് പാനുകള്‍, റാസര്‍ ബ്ലേഡുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്.  താപം തീരെ കുറഞ്ഞ അളവില്‍ മാത്രം സംവഹിപ്പിക്കുന്ന ഇവ താപകവചങ്ങളായും ഉപയോഗിക്കുന്നു.  രസതന്ത്ര നോബെല്‍ ഷാറ്റ്സ്മാന്റെ കണ്ടെത്തലിന് പരിപൂര്‍ണമായ അംഗീകാരം പതിച്ചു നല്‍കുന്നു; ഒപ്പം അവഗണനയുടെ കറുത്ത പാടുകളെ മായ്ക്കുകയും ചെയ്യുന്നു.

അതിവേഗം അകലുന്ന പ്രപഞ്ചം






1998ല്‍ രണ്ടു ഗവേഷക സംഘങ്ങള്‍  ജ്യോതിശാസ്ത്രത്തെ അടിമുടി അമ്പരപ്പിച്ച ഗവേഷണ ഫലം പുറത്തിറക്കി. പ്രപഞ്ച വികാസത്തിന്റെ വേഗത വര്‍ധിക്കുന്നുവെന്നായിരുന്നു നിരന്തര നിരീക്ഷണങ്ങളില്‍ നിന്ന് അവര്‍ എത്തിച്ചേര്‍ന്ന നിഗമനം. പ്രപഞ്ചം 1400 കോടി വര്‍ഷങ്ങള്‍ക്കപ്പുറത്തെ ബിഗ് ബാങ് സ്ഫോടനത്തിനുശേഷം വികസിച്ചു കൊണ്ടിരിക്കുന്നുവെന്നത് നേരത്തെ സ്വീകാര്യമായ നിരീക്ഷണമായിരുന്നു. എന്നാല്‍ കാലമേറും തോറും പ്രപഞ്ച വസ്തുക്കള്‍ തമ്മിലുള്ള  അകല്‍ച്ചയുടെ വേഗം വര്‍ധിക്കുന്നുവെന്നത് വിപ്ലവകരമായ കണ്ടെത്തല്‍ തന്നെയായിരുന്നു. അതിവിദൂര സൂപ്പര്‍ നോവകളെ നിരന്തരം നിരീക്ഷണ വിധേയമാക്കുകയായിരുന്നു ഈ ഗവേഷക സംഘം. അമേരിക്കന്‍ ഗവേഷകന്‍ സോള്‍ പെള്‍മുട്ടറുടെ നേതൃത്വത്തില്‍ 1988 ല്‍തുടങ്ങിയ പഠനത്തിനു തുടക്കമിടുന്നത്.  ആസ്ത്രേലിയന്‍ ഗവേഷകന്‍ ബ്രയന്‍ സ്മിത് അമേരിക്കന്‍ ഗവേഷകന്‍ ആദം റൈസസ് എന്നിവര്‍ ചേര്‍ന്ന് 1994ല്‍ മറ്റൊരു നിരീക്ഷണ ദൌത്യവും തുടങ്ങി. ഇരു ഗവേഷക സംഘങ്ങളും ചേര്‍ന്ന് അമ്പരപ്പിക്കുന്ന ഫലത്തില്‍ എത്തിച്ചേരുകയായിരുന്നു. അതിവിദൂര സൂപ്പര്‍ നോവകള്‍( നക്ഷത്ര സ്ഫോടനങ്ങളാണ് സൂപ്പര്‍ നോവകള്‍, നക്ഷത്രങ്ങളുടെ കത്തിയാളുന്ന ചിത) നിരീക്ഷിച്ച് പ്രപഞ്ചമാപ്പ് തയാറാക്കുകയായിരുന്നു ഗവേഷണത്തിന്റെ ലക്ഷ്യം. ബഹിരാകാശത്തും ഭൂമിയിലും അത്യാധുനിക ദൂരദര്‍ശിനികള്‍ വിന്യസിച്ചും ശേഷികൂടിയ കമ്പ്യൂട്ടര്‍, ഡിജിറ്റല്‍ ഇമേജിങ് സെന്‍സറുകള്‍ എന്നിവ  ഉപയോഗിച്ചും ആയിരുന്നു നിരീക്ഷണം. ഏറെ പ്രായം ചെന്ന ചെറു നക്ഷത്രങ്ങളുടെ സൂപ്പര്‍ നോവകളായ ടൈപ്പ് 1 സൂപ്പര്‍ നോവകളാണ് നിരീക്ഷണവിധേയമാക്കിയത്. ഒരു ഗാലക്സിഒന്നാകെ പ്രകാശപൂരിതമാക്കാന്‍ ശേഷിയുണ്ട് ഇത്തരം നക്ഷത്രങ്ങള്‍ക്ക്. അന്‍പതോളം ടൈപ്പ ്1 സൂപ്പര്‍ നോവകളെ നിരീക്ഷിച്ചതില്‍ നിന്ന് സൈദ്ധാന്തികമായി കണക്കാക്കിയതിനേക്കാള്‍ കുറവാണ് അവയില്‍ നിന്നുള്ള പ്രകാശത്തിന്റെ തോതെന്ന് തിരിച്ചറിഞ്ഞു. പ്രപഞ്ചവ്യാപനത്തിന്റെ വേഗം വര്‍ധിക്കുന്നുവെന്നതിന്റെ പ്രത്യക്ഷ സൂചനയായിരുന്നു ഇത്. ഗുരുത്വാകര്‍ഷണത്തെ അതിജീവിച്ച് പരസ്പരം അകലാന്‍ പ്രപഞ്ച വസ്തുക്കളെ പ്രേരിപ്പിക്കുന്ന രഹസ്യബലം എന്താണെന്നത് രഹസ്യമായി തന്നെ ഇപ്പോഴും അവശേഷിക്കുന്നു. പ്രപഞ്ചത്തിന്റെ മുക്കാല്‍ ഭാഗവും നിറഞ്ഞു നില്‍ക്കുന്ന സാങ്കല്‍പ്പിക പദാര്‍ഥമായ ഡാര്‍ക് എനര്‍ജി(തമോ ഊര്‍ജം) ആയിരിക്കാം ഇതിനു പിന്നിലെന്നും കരുതുന്നു. പ്രപഞ്ച പഠനങ്ങള്‍ക്ക് പുതുവഴി തിരിച്ചുവിട്ട കണ്ടെത്തല്‍ ഫിസിക്സ് നോബല്‍ നേടിയത് വരും കാല വിപ്ലവത്തിന് ആക്കം കൂട്ടുന്നു.




Friday, October 21, 2011

കാശില്ല, നാസ മുങ്ങി; ചൊവ്വയില്‍ പോവാന്‍ ഇനി റഷ്യ കനിയണം

ചൊവ്വയിലെ ജീവസാന്നിധ്യത്തിന് തെളിവുകള്‍ തേടി യൂറോപ്യന്‍ സ്പേസ് ഏജന്‍സി(ESA) രൂപകല്‍പ്പന ചെയ്ത പര്യവേക്ഷണ പദ്ധതിയാണ് എക്സോമാര്‍സ്(exomars). റോവറുകളെ ചൊവ്വയിലയച്ച് ജീവസാന്നിധ്യത്തിന്റെ അടയാളമായ മീഥെയ്ന്‍ വാതകത്തിന്റെ സാന്നിധ്യം മണത്തറിയുക അടക്കമുള്ള നിരവധി ലക്ഷ്യങ്ങള്‍ ചുവന്ന ഗ്രഹത്തില്‍ എക്സോമാര്‍സ് ലക്ഷ്യമിടുന്നുണ്ട്.
ഏറെ കാലമായി ഈ ദൌത്യത്തിനായി കൊണ്ടുപിടിച്ച ശ്രമത്തിലാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലെ ഗവേഷകര്‍. 2016 ജനുവരിയില്‍ എക്സോമാര്‍സിന്റെ ആദ്യഘട്ടമായി വാതകസാന്നിധ്യം പരിശോധിക്കുന്ന ഓര്‍ബിറ്ററിനെ ചൊവ്വയിലയക്കും. രണ്ടാം ഘട്ടമായി 2018ല്‍ രണ്ടു റോവറുകള്‍ കൂടി ചൊവ്വയിലേക്ക് അയക്കും. അവ ചൊവ്വയുടെ ഉപരിതലത്തില്‍ സഞ്ചരിച്ച് സാമ്പിള്‍ ശേഖരിക്കും.2020 നുശേഷമുള്ള ഭാവി ദൌത്യത്തില്‍ ഈ സാമ്പിളുകള്‍ ഭൂമിയിലെത്തിച്ച് പരിശോധിക്കും.
മീഥൈന്‍ വാതകമുള്‍പ്പെടെ ചൊവ്വയില്‍ സൂക്ഷ്മജീവികളുടെ സാന്നിധ്യം വിളിച്ചു പറയുന്ന വാതകങ്ങളെ മണത്തറിയാനായാണ് ആദ്യഘട്ടത്തില്‍ ഓര്‍ബിറ്ററിനെ അയക്കുന്നത്. ഭാരിച്ച ചെലവു വരുന്ന ദൌത്യത്തിന്റെ ആദ്യഘട്ടത്തില്‍ ഓര്‍ബിറ്ററിനെ ചൊവ്വയിലെത്തിക്കാനുള്ള അറ്റ്ലസ് 5 എന്ന ലോഞ്ച് റോക്കറ്റ് അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസ(NASA) നല്‍കുമെന്ന് ഏറ്റിരുന്നു. എന്നാല്‍ കാര്യത്തോടടുത്തപ്പോള്‍ നാസ പാലം വലിച്ചു. ഫണ്ടില്ലായ്മ കാരണം വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് നാസ അറിയിച്ചു. ലോഞ്ച് റോക്കറ്റ് തയാറാക്കാന്‍ ബഡ്ജറ്റില്‍ വകയില്ലെന്നും രണ്ടാം ഘട്ടത്തില്‍ ലോഞ്ച് റോക്കറ്റ് തയാറാക്കാം എന്നുമായിരുന്നു നാസയുടെ നിലപാട്.
207കോടി ഡോളര്‍ ചെലവുവരുന്ന പദ്ധതിയില്‍ ലോഞ്ചിങ് റോക്കറ്റു കൂടി ഉള്‍പ്പെടുത്താന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിക്കു ശേഷിയില്ലാത്തതിനാലാണ് പരസഹായം തേടിയത്. പ്രതീക്ഷ അസ്ഥാനത്തായതോടെ അവര്‍ റഷ്യന്‍ സ്പേസ് ഏജന്‍സിയുടെ സഹകരണം തേടുകയാണ്. ശാസ്ത്രലോകത്തിനാകെ ഏറെ പ്രതീക്ഷ നല്‍കിയ ചൊവ്വാ ദൌത്യം താല്‍ക്കാലികമായി പ്രതിസന്ധി നേരിടുകയാണ്.
റഷ്യ കനിഞ്ഞാല്‍ കാര്യങ്ങള്‍ ചൊവ്വാവും. ഫെബ്രുവരിക്കുള്ളില്‍ റഷ്യയുമായി ധാരണയിലെത്താനും നാസയുടെ മറ്റു സഹായവാഗ്ദാനങ്ങളില്‍ ഉറപ്പുവാങ്ങാനുമാണ് ഇസയുടെ ശ്രമം.വാഗ്ദാനത്തില്‍ നിന്നുള്ള നാസയുടെ പിന്‍മാറ്റം അവിടത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയുടെ അടയാളമായി വിലയിരുത്തപ്പെടുന്നു. ഹബ്ള്‍ ടെലസ്കോപ്പിനെ തുടര്‍ന്ന് ബഹിരാകാശത്ത് അയക്കാന്‍ പദ്ധതിയിട ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ് പൂര്‍ത്തിയാക്കാന്‍ വലിയ ചിലവു വകയിരുത്തേണ്ടി വന്നതാണ് ഫണ്ടില്ലായ്മക്കു കാരണമെന്ന് കരുതുന്നു. റഷ്യ വഴങ്ങിയില്ലെങ്കില്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഈ സ്വപ്ന ദൌത്യം അനിശ്ചിതത്വത്തില്‍ തുടരും.

Monday, October 17, 2011

ആകാശത്ത് അസ്തമിച്ചവര്‍

കത്തിയമര്‍ന്ന കാളംബിയ പേടകവും അവശിഷ്ടങ്ങളും ഭൂമിയില്‍ പതിക്കുന്നതിന്റെ വിദൂര ദൃശ്യം

ണിക്കൂറില്‍13200 മൈല്‍(21243 കിലോമീറ്റര്‍) വേഗതയില്‍ ന്യൂ മെക്സികോയെ സമീപിക്കുകയാണ് നിങ്ങള്‍.... ഭൂമിയിലെത്താന്‍ 2253 കിലോമീറ്റര്‍ മാത്രം...കൊളംബിയ പേടകത്തിന്റെ പൈലറ്റ് റിക്ക്.ഡി. ഹസ്ബന്റിനെ ഹോസ്റ്റണിലെ ദൌത്യനിയന്ത്രകന്‍  അറിയിച്ചു.
ശബ്ദത്തേക്കാള്‍ പതിനെട്ടുമടങ്ങു വേഗത്തില്‍ പതിനാറു ദിവസത്തെ ബഹിരാകാശ ദൌത്യം കഴിഞ്ഞ് കൊളംബിയ തിരിച്ചിറങ്ങുകയാണ്..മിഷന്‍ കണ്‍ട്രോളും കൊളംബിയയും തമ്മില്‍ നിരന്തരം ആശയവിനിമയം തുടരുകയാണ്.

മിഷന്‍ കണ്‍ട്രോളര്‍: ടയര്‍ പ്രഷറിനെ സംബന്ധിച്ച സന്ദേശം കിട്ടി...പക്ഷേ നിങ്ങളുടെ അവസാന സന്ദേശം ഞങ്ങള്‍ക്ക് കോപ്പി ചെയ്യാനായില്ല
റിക്ക് ഹസ്ബന്റ്( കൊളംബിയ പൈലറ്റ്): റോജര്‍..ആ....ബഹ്.....

അതിനപ്പുറം ഒരു മനുഷ്യശബ്ദവും കൊളംബിയ പേടകത്തില്‍ നിന്നുമുയര്‍ന്നില്ല.  വിജയദൌത്യവുമായി പാരച്യൂട്ടില്‍ പറന്നിറങ്ങുന്ന ആകാശദൂതന്‍മാരെ കാത്തിരുന്ന ലോകത്തിനു മുന്നില്‍ 2003 ഫെബ്രുവരി 1ന് ഒരു അഗ്നിഗോളം കത്തിച്ചിതറി. എവിടെയൊക്കെയോ പാതി കത്തിയതെന്തൊക്കെയോ വന്നു പതിച്ചു. റിക്ക്.ഡി.ഹസ്ബന്‍ഡ്, വില്ല്യം.സി മക്കൂള്‍, മൈക്കല്‍ പി ആന്റേഴ്സണ്‍, ഇലന്‍ റാമോണ്‍, ലോറല്‍ ക്ലാര്‍ക്, ഡേവിഡ് ബ്രൌണ്‍, പിന്നെ നമ്മുടെ കല്‍പ്പന ചൌള ഈ ഏഴുപേര്‍ അന്ന് ആകാശത്ത് ഒടുങ്ങി.

കല്‍പ്പന ചൌളയും സംഘവും കൊളംബിയ പേടകത്തിനുള്ളില്‍
പൊട്ടിത്തെറിയുടെ ആറുമിനിട്ട് മുന്‍പെങ്കിലും അവര്‍ അറിഞ്ഞിരിക്കും. ആകാശത്ത് ഒരു ദുരന്തമായി അവര്‍ ഒടുങ്ങാന്‍ പോവുകയാണെന്ന്. ഗുരുതരമായ സാങ്കേതിക തകരാറ് സംഭവിച്ചെന്ന് കാണിച്ച് മുന്നറിയിപ്പ് അലാറങ്ങള്‍ ആറുമിനിട്ടു മുന്‍പേ പ്രവര്‍ത്തിച്ചതായി പിന്നീടുള്ള അന്വേഷണങ്ങളില്‍ നിന്ന് വ്യക്തമായി. പേടകത്തിനുള്ളില്‍ താപനില സകല നിയന്ത്രണവും വിട്ട് ഉയരാന്‍ തുടങ്ങിയെന്ന് അവര്‍ നിസഹായരായി മനസിലാക്കിയിരിക്കണം. ആര്‍ക്കും ഒന്നും ചെയ്യാനില്ലായിരുന്നു. ലോകമാകെ ആകാശം നോക്കി സ്തബ്ധരായി നിന്നു. തികച്ചും സുരക്ഷിതമെന്ന് ഉറപ്പിച്ച തിരിച്ചിറക്കത്തിനിടയില്‍ എന്താണ് സംഭവിച്ചതെന്ന് പിന്നീട് മനസിലായി.

തിരിച്ചിറക്കം കരുതിവെച്ച ദുരന്തം
ഇരുപത്തിയെട്ടു ബഹിരാകാശ ദൌത്യങ്ങള്‍ക്ക് പറന്നുയര്‍ന്ന പാരമ്പര്യമുണ്ടായിരുന്നു കൊളമ്പിയ പേടകത്തിന്. സുരക്ഷാ ക്രമീകരണങ്ങളില്‍ യാതൊരു പാളിച്ചയുമുണ്ടായിരുന്നില്ല.2003 ജനുവരി പതിനാറിന് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് പേടകം കുതിച്ചുയരുമ്പോള്‍ ആര്‍ക്കും ദുരന്തഭീതിയുടെ ലാഞ്ചന പോലുമില്ലായിരുന്നു. എല്ലാം ശരിയായ രീതിയില്‍ തന്നെ മുന്നേറി. ബഹിരാകാശം തേടിയുള്ള യാത്രയുടെ 82ാം സെക്കന്റില്‍ ആരുമറിയാതെ  കണക്കുകൂട്ടലുകള്‍ തെറ്റിച്ച് നിസാരമെന്നു തോന്നുന്ന ഒരു സംഭവമുണ്ടായി. കൊളംബിയയുടെ പുറത്തെ ഇന്ധന ടാങ്കിന്റെ കവചത്തില്‍ നിന്ന് ഒരു നേര്‍ത്ത ചെറു പാളി ഇളകി ഇടത് ചിറകിനു ചെന്നിടിച്ചു. അത് ചിറകിന്റെ പുറം കവചത്തില്‍ നേര്‍ത്ത സുഷിരം വീഴ്ത്തിയിരുന്നു. നിരീക്ഷണ ഉപകരണങ്ങളില്‍ അത് വ്യക്തമായിരുന്നു. പക്ഷേ തികച്ചും നിസാരം എന്ന മട്ടില്‍ നിരീക്ഷകര്‍ അതിനെ അവഗണിച്ചു. ബഹിരാകാശത്ത് എണ്‍പതോളം പരീക്ഷണങ്ങള്‍ പതിനാറ് ദിവസങ്ങള്‍ക്കകം ചെയ്തു തീര്‍ക്കാനുണ്ടായിരുന്നു ദൌത്യ സംഘത്തിന്. പല രാജ്യങ്ങളിലെയും ബഹിരാകാശ ഏജന്‍സികള്‍ ഏല്‍പ്പിച്ച പരീക്ഷണങ്ങള്‍ അടക്കം നിരവധി ശാസ്ത്ര പരീക്ഷണങ്ങളുമായി തിരക്കു പിടിച്ച ബഹിരാകാശ ദിനങ്ങള്‍ അവര്‍ ചിലവഴിച്ചു. ഒരു ദുരന്തം തങ്ങള്‍ക്കൊപ്പം തന്നെയുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. തീര്‍ത്തും സുരക്ഷിതമെന്ന ഉറപ്പില്‍ കൊളംബിയ പേടകത്തിന്റെ  ബഹിരാകാശത്തുനിന്ന് തിരിച്ചിറക്കത്തിനായി റിട്രോ റോക്കറ്റുകള്‍ പ്രവര്‍ത്തിച്ചു. അതിവേഗത്തില്‍ പേടകം ഭൂമിയെ ലക്ഷ്യമാക്കി കുതിച്ചു. ഇടതു ചിറകില്‍ അപ്പോള്‍ ചിലത് നടക്കുന്നുണ്ടായിരുന്നു. തിരിച്ചിറക്കത്തില്‍ വായുവിലുരഞ്ഞ് പേടകത്തിനു പുറത്ത് രൂപപ്പെടുന്ന അമിത താപം സുഷിരത്തിലൂടെ അരിച്ചിറങ്ങുകയായിരുന്നു. അമിതതാപത്തില്‍ നിന്ന് സംരക്ഷിക്കേണ്ടിയിരുന്ന കവചത്തിലാണ് വിള്ളല്‍ വീണതെന്നത് വിനയാവുകയായിരുന്നു. പേടകത്തിനുള്ളില്‍ ഊഷ്മാവ് നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് ഉയര്‍ന്നു. പേടകം ചിന്നിച്ചിതറി. ശാസ്ത്ര ലോകത്തിന് ബഹിരകാശത്തുനിന്ന് ഏറെ വിവരങ്ങള്‍ കൈമാറിയ ആ ഏഴംഗ  സംഘം മണ്ണിനും വിണ്ണിനുമിടയില്‍ ചരിത്രമായി.  മറ്റൊരു പേടകത്തെ പറഞ്ഞയച്ച് ബഹിരാകാശത്തു വച്ചു തന്നെ കൊളംബിയയുടെ ഇടതു ചിറക് നന്നാക്കിയിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാനാവുമായിരുന്നെന്ന് നാസ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ പിന്നീട് പറഞ്ഞു. ദുരന്തം മുന്‍കൂട്ടി അറിയാന്‍ നിരീക്ഷകര്‍ക്കായില്ല. നേര്‍ത്തൊരു പാളി ഇളകി മാറിയത് വലിയൊരു ദുരന്തത്തിനു വഴിവെക്കുമെന്ന് കണക്കുകൂട്ടുന്നതില്‍ ദൌത്യനിരീക്ഷകര്‍ പരാജയപ്പെട്ടു.

ആകാശമെടുത്ത ആദ്യ ജീവന്‍
തകര്‍ന്നു വീണ സോയൂസ്.1പേടകം

ബഹിരാകാശ ദൌത്യങ്ങള്‍ ദുരന്തമായതിന്റെ തുടക്കം കൊളംബിയയില്‍ നിന്നൊന്നുമല്ല. ആദ്യ ബഹിരാകാശ ദൌത്യ ദുരന്തത്തിന് ഇരയായത് ഒരു റഷ്യക്കാരനായിരുന്നു.
റഷ്യയിലെ സോയുസ് 1 പേടകത്തില്‍ ബഹിരാകാശത്ത് പറന്നുയര്‍ന്ന വ്ലാഡമിര്‍ കൊമറോവ് ആണ് ബഹിരാകാശ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ ആദ്യ മനുഷ്യന്‍.
1967 ഏപ്രില്‍ 23ന് റഷ്യയുടെ ബെയ്കനൂര്‍ കോസ്മോഡ്രോം സ്പേസ് സെന്ററില്‍ നിന്ന് സോയൂസ് 1 പേടകത്തില്‍ കൊമറോവ് ബഹിരാകാശം തേടി യാത്ര തുടങ്ങി. രണ്ടുതവണ ശൂന്യാകാശത്തു പോവുന്ന ആദ്യ റഷ്യക്കാരന്‍ എന്ന പൊന്‍ തൂവലുമേറ്റിയായിരുന്നു യാത്ര. തുടക്കത്തിലേ  കുഴപ്പങ്ങള്‍ വന്നുപെട്ടു. കുതിച്ചുയര്‍ന്ന ഉടന്‍ പേടകത്തിന്റെ ഉള്ളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്ന സോളാര്‍ പാനലില്‍ ഒന്ന് തുറന്നില്ല. ബഹിരാകാശത്ത് ഭൂമിയെ ഭ്രമണം ചെയ്തു തുടങ്ങവേ പേടകം കടുത്ത ഊര്‍ജ പ്രതിസന്ധിയിലായി.
13ാമത്തെ ഭ്രമണത്തില്‍ തന്നെ ഓട്ടോമാറ്റിക് സ്റ്റബിലൈസേഷന്‍ സിസ്റ്റം നിലച്ചു. പിന്നെ കൊമറോവിനു തന്നെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വന്നു.
അത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. തുടര്‍ന്ന് ബഹിരാകാശ ദൌത്യം ഉപേക്ഷിക്കേണ്ടി വന്നു. ഉദ്ദേശിച്ച ലക്ഷ്യങ്ങളൊന്നും നടക്കാതെ ബഹിരാകാശത്ത് പേടകത്തിനുള്ളില്‍ കോമറോവ് നിരാശനായി. എത്രയും വേഗം പേടകം തിരിച്ചിറക്കാനായിരുന്നു ദൌത്യ നിയന്ത്രകരുടെ തീരുമാനം. കാമറോവ് റിട്രോ റോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചു പേടകം തിരിച്ചിറക്കം തുടങ്ങി. ദൌത്യം നടന്നില്ലെങ്കിലും തിരിച്ചിറക്കത്തിന് യാതൊരു ഭീഷണിയും ഇല്ലായിരുന്നു.   കോമറോവിന് സുഖകരമായി തിരിച്ചിറങ്ങാമായിരുന്നു. പക്ഷേ ഭാഗ്യം തുണച്ചില്ല.  ഭൂമിയെ സമീപിക്കവേ  ഡ്രോഗ് പാരച്ച്യൂട്ട് തുറക്കാനുള്ള കോമറോവിന്റെ ശ്രമം പരാജയപ്പെട്ടു.പേടകത്തിന്റെ വേഗം കുറച്ച് ലാന്റിങ്ങിനു പര്യാപ്തമാക്കുന്നതിനാണ് പിന്നിലേക്ക് തുറന്നു പറന്നു നില്‍ക്കുന്ന ഡ്രോഗ് പാരച്യൂട്ട് തുറക്കുന്നത്. ബന്ധപ്പെട്ട സെന്‍സറുകള്‍ പ്രവര്‍ത്തിക്കാതായതോടെ പാരച്യൂട്ട് നിവര്‍ന്നില്ല. ദുരന്തം മുന്നില്‍ വാ പിളര്‍ന്നു നിന്ന നേരം കോമറോവിന് ചെയ്യാനുണ്ടായിരുന്നത് റിസര്‍വ് പാരച്യൂട്ട് സ്വയം തുറക്കുകയെന്നതായിരുന്നു.   റിസര്‍വ്  പാരച്യൂട്ട് ഡ്രോഗ് പാരച്യൂട്ടില്‍ കുരുങ്ങിപ്പോയി. അതിവേഗം ഭൂമിയില്‍ മുഖം കുത്താനായി പറന്നിറങ്ങുന്ന പേടകത്തില്‍ കോമറോവിന് മരണമല്ലാതെ മറ്റൊന്നും മുന്നിലുണ്ടായിരുന്നില്ല. ഒറേന്‍ബര്‍ഗ് ഒബ്ലാസ്റ്റ് എന്ന സ്ഥലത്തെ കൃഷിഭൂമിയില്‍ പേടകം മൂക്കുകുത്തി വീണു. കോമറോവ് തിരിച്ചറിയാനാവത്ത വിധം  പേടകത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം മണ്ണില്‍ ചിതറി.

പറന്നിറങ്ങിയിട്ടും അവര്‍ പുറത്തുവന്നില്ല

സോയൂസ്11 ദുരന്തത്തിനിരയായ പര്യവേഷകര്‍ പേടകത്തിനുള്ളില്‍
സല്യൂട്ട് 1 എന്ന ലോകത്തിലെ ആദ്യ ബഹിരാകാശ നിലയത്തില്‍ ഇരുപത്തിനാലു ദിവസത്തെ വിജയകരമായ ദൌത്യം പൂര്‍ത്തിയാക്കി സോയൂസ് 11 പേടകം  റഷ്യയിലെ ഖസാകിസ്ഥാനില്‍ വന്നിറങ്ങി. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് ചിലവഴിച്ചവരെന്ന ബഹുമതിയുമായി തിരിച്ചെത്തിയ മൂന്നു ഹീറോകളെ വരവേല്‍ക്കാന്‍ റഷ്യന്‍ ജനത കാത്തിരിക്കുകയായിരുന്നു. 1971 ജൂണ്‍ 30 നായിരുന്നു സോയൂസ്11 പേടകം തിരിച്ചിറങ്ങിയത്. വ്ലാഡിസ്ലാവ് വോള്‍ക്കോവ്്, ജോര്‍ജി ദൊബ്രൊവോസ്കി, വിക്ടര്‍ പാറ്റ്സെവ് എന്നിവരായിരുന്നു ദൌത്യ സംഘത്തിലുണ്ടായിരുന്നത്.  താഴ്ന്നിറങ്ങിയ പേടകത്തിലെ കേബിനില്‍ നിന്ന് താഴെ ഇറങ്ങാന്‍ അവരെ സഹായിക്കാന്‍ ചെന്നവര്‍ക്ക് ആ കാഴ്ച അപ്രതീക്ഷിതമായിരുന്നു. കാബിനുള്ളില്‍ മൂന്നു പേരും മരിച്ചു കിടക്കുകയായിരുന്നു. റഷ്യയും ഒപ്പം ലോകവും വിറങ്ങലിച്ചു പോയി. വിജയകരമായി പര്യവസാനിച്ച ബഹിരാകാശ ദൌത്യത്തിന് ഒടുവില്‍ കഥാനായകര്‍ ഇല്ലാതായിരിക്കുന്നു.എന്താണ് അവര്‍ക്ക് സംഭവിച്ചത്.  പെട്ടെന്ന് ഉത്തരമൊന്നുമില്ലായിരുന്നു റഷ്യയുടെ കൈയില്‍. ദൌത്യത്തിലെവിടെയും പാളിച്ചകളൊന്നുമില്ലായിരുന്നു. 1971 ജൂണ്‍ 7നാണ് പേടകം പറന്നുയര്‍ന്നത്. പ്രതീക്ഷിച്ചതുപോലെ റഷ്യന്‍ ബഹിരാകാശ നിലയമായ സല്യൂട്ടുമായി സോയുസ് പേടകം ബന്ധിപ്പിക്കാന്‍ കഴിഞ്ഞു. മൂവരും പേടകത്തില്‍ നിന്ന് ബഹിരാകാശ നിലയത്തിനുള്ളില്‍ നുഴഞ്ഞിറങ്ങി. പദ്ധതി പ്രകാരമുള്ള പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇരുപത്തിനാലു ദിവസം ബഹിരാകാശത്തു ചിലവഴിച്ച മനുഷ്യരെന്ന അഭിമാനം നെഞ്ചേറ്റി. ഇടക്കൊരു നാള്‍ പാറ്റ്സെവിന്റെ ജന്‍മദിനവും വന്നു. ബഹിരാകാശ നിലയത്തിനുള്ളില്‍ അവര്‍ ഭൂമിയില്‍ പിറന്നവന്റെ ഭൂമിയിലല്ലാത്ത ജന്‍മദിനം ആഘോഷിച്ചു. ലോകം അതിന്റെ ടെലിവിഷന്‍ ദൃശ്യങ്ങള്‍ കണ്ട് ആഹ്ലാദിച്ചു. ലോകം പാറ്റ്സെവിന് ശൂന്യകാശത്തേക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്നു. തിരിച്ചിറക്കനാള്‍ അവര്‍ സല്യൂട്ട് നിലയത്തിനല നിന്ന് പേടകത്തിലേക്ക് തിരിച്ചു കടന്നു. റിട്രോ റോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് തിരിച്ചിറക്കം തുടങ്ങി. എല്ലാ ഘട്ടങ്ങളും കൃത്യമായിരുന്നു. പക്ഷേ തിരിച്ചിറങ്ങിയ പേടകത്തില്‍ അവരുടെ ജീവന്‍ മാത്രം ബാക്കിയില്ലായിരുന്നു.

ഉയരങ്ങളില്‍ മരണമെത്തിയ വഴി
ദുരൂഹമായിരുന്നു അക്കാലത്ത് ആ ദുരന്ത കാരണം. ഏറെ ദിവസം ബഹിരാകാശത്ത് ചിലവഴിച്ചതിന്റെ അസ്വസ്ഥതകള്‍ അവരുടെ ശരീരത്തിന് താങ്ങാന്‍ കഴിയാഞ്ഞതാവാം കാരണമെന്ന് വാദമുയര്‍ന്നു. പക്ഷേ ഗുരുത്വബലം എന്നൊന്ന് ഇല്ലാത്ത ബഹിരാകാശത്ത് അനുഭവപ്പെടുന്ന ഭാരമില്ലായ്മയും അതുണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങളും അതിജീവിക്കാനുള്ള മുന്‍കരുതലുകളില്‍ പിഴവൊന്നുമില്ലായിരുന്നു. മൂന്നുപേരുടെയും ഹൃദയം നിലച്ചിരിക്കുന്നത് ഒരേ സമയത്താണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ശാരീരിക പ്രശ്നമല്ല മരണകാരണമെന്ന് അങ്ങനെ ഉറപ്പായി. വിശദമായ അന്വേഷണങ്ങളില്‍ നിന്ന് ചിലത് പുറത്തുവന്നു. തിരിച്ചിറക്കത്തിനിടെ  പേടകം രണ്ട് ഭാഗങ്ങളായി വേര്‍തിരിയുന്ന ഘട്ടമുണ്ട്. ആ സമയത്ത് ഘട്ടം ഘട്ടമായി കത്തിപ്പറക്കേണ്ട രണ്ട് റോക്കറ്റുകള്‍ ഒരുമിച്ച് കുതിച്ചുയര്‍ന്നുവെന്ന് കണ്ടെത്തി. ഒരേസമയം രണ്ട് റോക്കറ്റുകള്‍ കുതിച്ചപ്പോഴുണ്ടായ അതിശക്ത ബലത്തില്‍ പേടകത്തിന്റെ മര്‍ദം സന്തുലിതമാക്കുന്ന വാല്‍വ് പൊട്ടി. പേടകം ഭൂമിയില്‍ നിന്ന് 168 കിലോമീറ്റര്‍ അകലെയായിരുന്നു അപ്പോള്‍. ദൌത്യസംഘത്തിന്റെ കാബിനിനുള്ളില്‍ പെട്ടെന്ന് മര്‍ദം കുറയാന്‍ തുടങ്ങി.  മര്‍ദവെത്യാസം അതിജീവിക്കാനാവാതെ നാല്‍പ്പത് സെക്കന്റുകള്‍ക്കകം അവരുടെ ഹൃദയങ്ങള്‍ നിലച്ചു. ക്രമേണ മര്‍ദം പൂജ്യത്തിലെത്തി.

ശൂന്യമായ ആകാശ സ്വപ്നം
ചലഞ്ചര്‍ പേടകം ആകാശത്ത് പൊട്ടിത്തെറിക്കുന്നു

1986 ജനുവരി 28. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ചാലഞ്ചര്‍ പേടകം കുതിച്ചുയരാന്‍ ഒരുങ്ങി. ജനുവരി 22ന് നിശ്ചയിക്കപ്പെട്ട പറക്കല്‍ പ്രതികൂല കാലാവസ്ഥ കാരണം ആറുതവണ മാറ്റിവെക്കേണ്ടി വന്നു. ക്രിസ്റ്റ മക്ലിഫെ,  ഫ്രാന്‍സിസ് ആര്‍ സ്കോബി,മൈക്കല്‍ ജെ സ്മിത്ത്, ജുഡിത് എ റെസ്നിക്,റൊനാള്‍ഡ് മക്നെയ്ര്‍, എലിസന്‍ ഒനിസുക,
ഗ്രെഗറി ജാവിസ് എന്നിവരായിരുന്നു ദൌത്യ സംഘത്തിലുണ്ടായിരുന്നത്. ക്രിസ്റ്റ മക്ലിഫെ ഒരു സ്കൂള്‍ ടീച്ചറായിരുന്നു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ പദ്ധതിയായിരുന്നു ബഹിരാകാശത്തേക്ക് ഒരു സാധാരണ അമേരിക്കന്‍ പൌരനെ അയക്കുക എന്നത്. ബഹിരാകാശ ദൌത്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അങ്ങനെ വന്ന പതിനൊന്നായിരം അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുത്തത് ക്രിസ്റ്റയെ ആയിരുന്നു. അങ്ങനെ ആറ് പര്യവേഷരും ക്രിസ്റ്റയുമായി ചലഞ്ചര്‍ കുതിപ്പിനൊരുങ്ങി. യാത്രയയക്കാനായി വലിയൊരു ജനസഞ്ചയം സ്പേസ് സെന്ററിനു ചുറ്റും തടിച്ചു കൂടി. ലോകമാകെ ടെലിവിഷന്‍ചാനലുകള്‍ അതിന്റെ തല്‍സമയ സംപ്രേഷണത്തിന് തയാറായി നിന്നു. കൌണ്ട് ഡൌണ്‍ കഴിഞ്ഞു. പേടകം കുതിച്ചുയര്‍ന്നു. താഴെ ജനക്കുട്ടം ആവേശത്തോടെ അവരെ യാത്രയാക്കി. അവര്‍ക്കുമുന്നില്‍ തീതുപ്പിക്കൊണ്ട് ചലഞ്ചര്‍ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരുന്നു. ഒരുമിനിട്ടും പതിമൂന്നു സെക്കന്റും കഴിഞ്ഞപ്പോഴായിരുന്നു അപ്രതീക്ഷിത സംഭവം. ആകാശത്ത് ചലഞ്ചര്‍ രണ്ടായി പിളര്‍ന്നു കത്തി. എന്താണു സംഭവിക്കുന്നതെന്ന് തിരിച്ചറിയാനാവാതെ ജനങ്ങള്‍ ഉച്ചത്തില്‍ കരഞ്ഞുവിളിച്ചു. ആകാശത്ത് പുകയുടെ വലിയ മേഘം പോലെ ചലഞ്ചര്‍ കത്തിയമര്‍ന്ന് വീണു. താഴേക്ക് താഴേക്ക് പതിച്ചുകൊണ്ടിരുന്നു. ബഹിരാകാശം കാണും മുന്‍പേ അവര്‍ ഏഴുപേര്‍ ആകാശത്തെവിടേയോ ചിതറിപ്പോയി.
ചലഞ്ചര്‍ പേടകത്തിലേക്ക് ദൌത്യസംഘത്തിന്റെ
അവസാനയാത്ര

പേടകത്തിന്റെ റോക്കറ്റ് ബൂസ്റ്ററില്‍ വന്ന തകരാറാണ് ദുരന്ത കാരണമെന്ന് പിന്നീട് വ്യക്തമായി. ബൂസ്റ്ററിന്റെ റബ്ബര്‍സീല്‍  പൊട്ടി പ്പോവുകയായിരുന്നു. തലേന്നു രാത്രിയുണ്ടായ അതിശൈത്യത്തില്‍ റബ്ബര്‍ സീല്‍ ഉറച്ചുപോയതാണ് പൊട്ടാനുള്ള കാരണം. പുറത്തേക്ക് പടര്‍ന്ന തീജ്വാകളേറ്റ് പുറത്തെ ഇന്ധന ടാങ്ക് പിളരുകയായിരുന്നു. ഇന്ധനടാങ്കിനുള്ളിലെ ദ്രവ ഹൈഡ്രജനും ഓക്സിജനും പുറത്തെത്തി തമ്മില്‍ കലര്‍ന്നതോടെ അതിഭീമമായ അഗ്നിഗോളമായി അത് മാറി. ആ ഊഷ്മാവ് താങ്ങാനാവാതെ ചലഞ്ചര്‍ പൊട്ടിപ്പിളരുകയായിരുന്നു. 
പ്രപഞ്ചം കരുതിവെച്ച രഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള മനുഷ്യന്റെ ആകാശ യാത്രകളില്‍ ദുരന്തങ്ങളേക്കാള്‍ വിജയത്തിന്റെ കഥകളാണേറെ...അസാമാന്യ ധൈര്യവും മനസ്ൈഥര്യവുമായി മാനവരാശിയെ മുഴുവന്‍ പ്രതിനിധീകരിച്ച് പറന്നുയര്‍ന്ന എത്രയോ പര്യവേഷകര്‍ നമുക്ക് പകര്‍ന്നു തന്ന അറിവുകള്‍ തന്നെ ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്നു.  അത്തരം യാത്രകളില്‍ പൊലിഞ്ഞു പോയവരോട് ലോകത്തിന് കടപ്പാടേറുകയും ചെയ്യുന്നു.

നിധീഷ് നടേരി

Friday, October 7, 2011

കൂട്ടിമുട്ടലുകള്‍ ഒടുങ്ങി; ഇനി ഇങ്ങിനെയൊരു കണികാ ത്വരകമില്ല



ടെവട്രോണില്‍(Tevatrone) ഇനി ഊര്‍ജമടങ്ങാത്ത പ്രോട്ടോണ്‍ പ്രവാഹങ്ങള്‍ തമ്മിലിടി തുടരില്ല.
രഹസ്യങ്ങളുടെ ചുരുളഴിക്കാനായി ഒരു പുതിയ കണവും പിടി തരില്ല.
സബ് ആറ്റോമിക് ലോകത്തു മറഞ്ഞു നിന്ന ഒരു പാട് കണങ്ങളെ വെളിച്ചത്ത് കൊണ്ടുവന്ന ലോകത്തെ രണ്ടാമത്തെ കണികാത്വരകം(particle accelator)നിശബ്ദമായി. ചിക്കാഗോ ഫെര്‍മിലാബിലെ ആറര കിലോമീറ്റര്‍ ചുറ്റളവുള്ള ഈ കണികാ ത്വരകം1983മുതല്‍ നിരന്തരം കണികാ സംഘട്ടനങ്ങളുടെ അരങ്ങാവുകയായിരുന്നു.
പുതിയ അണു പദാര്‍ഥങ്ങളെ തിരിച്ചറിഞ്ഞ് പാര്‍ട്ടിക്ള്‍ ഫിസിക്സിന്റെ അഴിയാക്കുരുക്കുകള്‍ നിവര്‍ത്താനുള്ള ശാസ്ത്രക്കുതിപ്പുകള്‍ക്ക് ഊര്‍ജമേകുകയായിരുന്നു ടെവട്രോണ്‍. 2009ല്‍ സേണിന്റെ(CERN) ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ വരുന്നത് വരെ ലോകത്തെ ഏറ്റവും വലിയ കണികാ ത്വരകമായി തലയുയര്‍ത്തി നില്‍ക്കുകയായിരുന്നു ഇത്.
27.3 കിലോമീറ്ററില്‍ ഭൂമിക്കടിയില്‍ വ്യാപിച്ചു കിടന്ന ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ അതിചാലക കാന്തങ്ങള്‍(super conducting magnets) ഉപയോഗിച്ച് പ്രോട്ടോണുകളുടെ ഗതിവേഗം കൂട്ടുന്ന ടെവട്രോണിന്റെ സാങ്കേതികത തന്നെയാണ് പിന്‍ തുടര്‍ന്നത്.
പാര്‍ട്ടിക്ക്ള്‍ ഫിസിക്സിലെ ഗവേഷണങ്ങളില്‍ മല്‍സര ബുദ്ധിയോടെ മുന്നേറുന്ന അമേരിക്കയിലെ ഫെര്‍മിലാബിനും യൂറോപ്പിലെ സേണിനും അഭിമാനചിഹ്നങ്ങളാണ് അവരുടെ കണികാത്വരകങ്ങള്‍.
തീവ്ര, ദുര്‍ബല അണുകേന്ദ്ര പ്രവര്‍ത്തനങ്ങളെ പ്രതിപാദിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ സിദ്ധാന്തത്തെ ശരിവെക്കുന്ന കണങ്ങള്‍ കണ്ടെത്തുകയെന്ന വെല്ലുവിളി ഏറ്റെടുത്ത് മല്‍സരിക്കുകയായിരുന്നു ഇരുസ്ഥാപനങ്ങളും. ബോസോണുകള്‍ എന്ന സബ് ആറ്റോമിക് കണങ്ങളെ തിരിച്ചറിഞ്ഞ് സേണ്‍(ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ അന്ന് രംഗത്തു വന്നിട്ടില്ല അന്ന് സൂപ്പര്‍ പ്രോട്ടോന്‍ സിങ്കോട്രോണ്‍ SPS ആയിരുന്നു സേണിന്റെ കണികാത്വരകം) അനുമാനങ്ങള്‍ക്ക് ആദ്യ തെളിവു മുന്നോട്ടുവെച്ചു.
1983ല്‍ ടോപ്കോര്‍ക്ക് ,ബോട്ടം ക്വാര്‍ക്ക്, താവു ന്യൂട്രിനോ എന്നിവയെ തിരിച്ചറിഞ്ഞാണ് ടെവട്രോണ്‍ മുന്നേറ്റം തുടങ്ങുന്നത്. അന്ന് ലോകത്ത് അത്രയും വലിയ കണികാത്വരകം വേറെയില്ലായിരുന്നു.
ചിക്കാഗോയുടെ മണ്ണിനടിയിലെ ഈ ആറരകിലോമീറ്റര്‍ ഭൂഗര്‍ഭ ടണലിലൂടെ നിരന്തരം പ്രോട്ടോണുകള്‍ പ്രവഹിച്ചു. ബാരിയോണുകള്‍ അടക്കമുള്ള നിരവധി പുതിയ കണങ്ങള്‍ ടെവട്രോണ്‍ തിരിച്ചറിഞ്ഞു. സേണിന്റെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ കണികാ പരീക്ഷണത്തില്‍ അമേരിക്കന്‍ ശാസ്ത്രകാരന്‍മാര്‍ ചുവടുമാറിയപ്പോള്‍ ടെവട്രോണിന്റെ പ്രസക്തി കുറയുകയായിരുന്നു.
അമേരിക്ക കൂടി പങ്കാളിയായ ഈ ആഗോള ദൌത്യത്തില്‍ ഹിഗ്സ് ബോസോണിനെ തേടി മൂവായിരത്തോളം ശാസ്ത്രകാരന്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റൊരു വലിയ കണികാത്വരകം പണിയുകയെന്ന ഫെര്‍മിലാബ് ചിന്തക്ക് യു.എസ് കോണ്‍ഗ്രസിന്റെ പിന്തുണ നേരത്തെ ലഭിച്ചിരുന്നില്ല. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ അറ്റകുറ്റപ്പണിക്കായി യു.എസ് വന്‍ തുക മുടക്കിയിട്ടുമുണ്ട്.
കണികാ പരീക്ഷണവുമായി സഹകരിക്കാന്‍ സേണുമായി ഉടമ്പടിയിലേര്‍പ്പെട്ട ആറായിരത്തോളം ശാസ്ത്രകാരന്‍മാരില്‍ 1600ഓളം പേര്‍ അമേരിക്കന്‍ ഗവേഷകരാണ്. അങ്ങനെ ശാസ്ത്ര ചരിത്രത്തില്‍ നവീനതകള്‍ എഴുതിച്ചേര്‍ത്ത ടെവട്രോണിന്റെ പ്രവര്‍ത്തനം നിര്‍ത്തുകയെന്ന തീരുമാനത്തിലെത്തുകയായിരുന്നു.

Sunday, October 2, 2011

ഐന്‍സ്റ്റീന് തെറ്റിയെന്ന് തുള്ളിച്ചാടാന്‍ വരട്ടെ


ലോക ശാസ്ത്ര സമൂഹത്തെ മുള്‍ മുനയിലാക്കിയ കണ്ടെത്തലിനെ തുടര്‍ന്ന് സേണ്‍ വക്താവ് ജെയിംസ് ഗില്ലീസ് റേഡിയോ ഫോര്‍ ലിബര്‍ട്ടി കറസ്പോണ്ടന്റിനു നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
ന്യൂട്രിനോ പരീക്ഷണത്തിന്റെ ഫലം ദൌത്യത്തിലുള്‍പ്പെട്ട സേണ്‍ ഗവേഷകര്‍ക്കുപോലും അവിശ്വസനീയമായിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നല്ലോ…എന്താണങ്ങിനെ?
ശാസ്ത്രത്തില്‍ വല്ലപ്പോഴും മാത്രമേ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുകയുള്ളു. ഒരു പരീക്ഷണം അസാധാരണമായ ഫലം തരുമ്പോള്‍ ആരായാലും അവിശ്വസനീയമെന്നു തന്നെ പറഞ്ഞുപോകും. അങ്ങനെ വന്നാല്‍ നിരന്തരം നമ്മുടെ പരീക്ഷണ ഉപകരണങ്ങള്‍, സാങ്കേതിക വിദ്യ ഒക്കെ തിരിച്ചും മറിച്ചും പരിശോധിച്ച് നാം ആ ഫലത്തെക്കുറിച്ച് കൂടുതല്‍ ഉറപ്പു വരുത്തുവാന്‍ ശ്രമിക്കും. കൂടുതല്‍ തവണ ചെയ്തു കഴിയുമ്പോള്‍ ആ ഫലത്തിന് സാധാരണമായ എന്തെങ്കിലും വിശദീകരണം നമുക്ക് ലഭിക്കുകയും ചെയ്യും. അങ്ങനെ ആ ഫലം ഉപേക്ഷിക്കപ്പെടും. പക്ഷേ എല്ലായ്പ്പോഴും അങ്ങിനെയാവില്ല. ഇവിടെ സംഭവിച്ചതും അതാണ്. ഗവേഷകര്‍ കിട്ടിയ വിവരം ഇഴകീറി പരിശോധിച്ചപ്പൊഴും പരീക്ഷണ ഉപകരണങ്ങളുമായി ബന്ധപ്പെടുത്തി അതിനൊരു വിശദീകരണം നല്‍കല്‍ വളരെ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് മനസിലാക്കുകയായിരുന്നു. അപ്പോള്‍ അടുത്ത പടി ഈ ഫലം ആഗോള ഭൌതിക ശാസ്ത്ര സമൂഹത്തിനു മുന്‍പില്‍ ചര്‍ച്ചക്കു വെക്കുകയെന്നതാണ്. അതാണിപ്പോള്‍ നടക്കുന്നത്.
ഈ കണ്ടെത്തല്‍ സ്വീകരിക്കപ്പെട്ടാല്‍ അല്ലെങ്കില്‍ മറ്റു ശാസ്ത്രകാരന്‍മാര്‍ സ്വതന്ത്രമായി ന്യൂട്രിനോകണങ്ങള്‍ പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുമെന്ന് ഉറപ്പുവരുത്തിയാല്‍ ഭൌതികശാസ്ത്രത്തില്‍ അതിന്റെ അനന്തരഫലം എന്തായിരിക്കും
ആപേക്ഷികതാ സിദ്ധാന്തം ഒരു നൂറ്റാണ്ടോളമായി കാലത്തിന്റെ പരീക്ഷണങ്ങള്‍ക്കായി നിലകൊള്ളുകയാണ്. ആരും അതിനെ പരീക്ഷണ വിധേയമാക്കാത്തതുകൊണ്ടല്ല അത് നിലനിന്നത്. പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഇതിനെ ആസ്പദമാക്കി നടന്നിട്ടും കോസ്മിക് സ്പീഡ് ലിമിറ്റിനെ ഖണ്ഡിക്കുന്ന യാതൊരു കണ്ടെത്തലുകളും ഉണ്ടായില്ല.
അതു പോലെ ഒരു പരീക്ഷണം മാത്രമായിരുന്നു ഇതും. എന്നു വെച്ച് ഇത് തെറ്റാണെന്നല്ല. ഇവിടെ വേറിട്ട വിശദീകരണം തീര്‍ച്ചയായും ഉണ്ടായേക്കാമെന്ന് ശാസ്ത്ര സമൂഹത്തിനാകെ ഒരു തോന്നല്‍ ഉണ്ടായിട്ടുണ്ട്. ആപേക്ഷികത, ക്വാണ്ടം മെക്കാനിക്സ് എന്നീ രണ്ടു നെടും തൂണുകളിലാണ് ആധുനിക ഭൌതിക ശാസ്ത്രം ഉയര്‍ന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ഭൌതികശാസ്ത്രത്തെ വലിയ ധര്‍മസങ്കടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയതും ഈ രണ്ട് ധാരകളാണ്.
ആപേക്ഷികത ഗുരുത്വ(gravity) സിദ്ധാന്തമാണ്. ഗുരുത്വവുമായി ബന്ധപ്പെട്ട് യാതൊരു ക്വാണ്ടം സിദ്ധാന്തവുമില്ല താനും. ആപേക്ഷികതക്കും ക്വാണ്ടം മെക്കാനിക്സിനും ഇടയിലുള്ള ഈ പ്രശ്നം പരിഹരിക്കുകയെന്നത് ആധുനിക ഭൌതിക ശാസ്ത്രത്തെ സംബന്ധിച്ച് പ്രധാന കാര്യമാണ്. അപ്പോള്‍ ഇത്തരത്തിലുള്ള അപ്രതീക്ഷിത കണ്ടെത്തലുകള്‍ ചിലപ്പോള്‍ പ്രശ്ന പരിഹാരത്തിന്റെ വഴിതുറക്കലാവും. പക്ഷേ എല്ലാത്തിനുമുപരി ഈ നിരീക്ഷണം യഥാര്‍ഥമോ അല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
ന്യൂട്രിനോ പരീക്ഷണം വിശദമാക്കാമോ?
ഒരു കോസ്മിക് സ്പീഡ് ലിമിറ്റ് ഉണ്ടെന്നും അത് പ്രകാശ പ്രവേഗമാവാമെന്നുമാണ് ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം പറയുന്നത്.
സേണില്‍ നിന്ന് 730 കിലോമീറ്റര്‍ അപ്പുറം ഗ്രാന്‍ സാസോയിലുള്ള ഭൂഗര്‍ഭ കണികാ നിരീക്ഷണ സംവിധാനത്തിലേക്ക് അയച്ച ന്യൂട്രിനോ പ്രവാഹത്തിന്റെ സഞ്ചാര സമയമാണ് ഞങ്ങള്‍ അളന്നത്. കൃത്യമായി പറഞ്ഞാല്‍ 732 കിലോമീറ്റര്‍ ദൂരം ന്യൂട്രിനോ കണങ്ങള്‍ സഞ്ചരിച്ചത് 2.4 മൈക്രോ സെക്കന്റുകൊണ്ടാണ്.
പരീക്ഷണം വ്യക്തമാക്കിയത് ന്യൂട്രിനോകള്‍ പ്രകാശത്തേക്കാള്‍ വേഗത്തിലെത്തുന്നുവെന്നാണ്. വളരെ നേര്‍ത്ത വ്യത്യാസം അതായത് .oo25 ശതമാനം മുന്നില്‍. അത് ശരിയാണെങ്കില്‍ അത് ഭൌതിക ശാസ്ത്രത്തില്‍ വിപ്ലവം തന്നെയാണ്.
ഐന്‍സ്റ്റീന് തെറ്റിയെന്ന് പറഞ്ഞ് തുള്ളിച്ചാടും മുന്‍പ് അത്യധികം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതാണ് ഞങ്ങള്‍ ചെയ്യുന്നത്. എന്താണ് ഈ കണ്ടെത്തല്‍ വ്യക്തമാക്കുന്നതെന്ന് കൃത്യമായി പ്രസ്താവിക്കും മുന്‍പ് ലോകത്തെവിടെയെങ്കിലും സ്വതന്ത്ര പരീക്ഷണങ്ങളില്‍ ഇത് ആവര്‍ത്തിക്കുമോ എന്നാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്.
ഭൂഗര്‍ഭ നിരീക്ഷണ ഉപകരണങ്ങള്‍ പരീക്ഷണത്തിന് ഉപയോഗിച്ചുവെന്ന് പറഞ്ഞു. ന്യൂട്രിനോ കണങ്ങള്‍ കടന്നുപോയ ഭൂഗര്‍ഭ വഴിയിലെ സംവിധാനങ്ങള്‍ അതിനെ പ്രകാശത്തെ പോലെ പെരുമാറാന്‍ പ്രേരിപ്പിച്ചതാവുമോ?
അവ പ്രകാശകണങ്ങള്‍ അല്ലായിരുന്നല്ലോ… അവ ന്യൂട്രിനോ എന്ന പരമാണു കണങ്ങളായിരുന്നു. പ്രപഞ്ചത്തില്‍ സര്‍വവ്യാപിയായി നിറഞ്ഞു നില്‍ക്കുന്ന കണങ്ങള്‍. കണ്ടെത്താന്‍ പ്രയാസമേറിയ സൂക്ഷ്മ കണങ്ങള്‍…ദുര്‍ബലമായി മാത്രം പ്രതിപ്രവര്‍ത്തിക്കുന്നവ…ബഹിരാകാശത്തുനിന്നുവരുന്ന ന്യൂട്രിനോ പ്രവാഹങ്ങളില്‍ നമ്മള്‍ നിരന്തരം കുളിച്ചുകൊണ്ടിരിക്കുന്നു. പ്രധാനമായും സൂര്യനില്‍ നിന്ന്. ഒരു തടസവുമില്ലാതെ ഒന്നുമായും പ്രതിപ്രവര്‍ത്തിക്കാതെ നേരെ വന്നു പതിക്കുന്നു.
അവയെ മനസിലാക്കുകയായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അവയ്ക്ക് ഭൂമിയുടെ ഏതു കോണിലും ഒരു പ്രവര്‍ത്തനവുമില്ലാതെ കടന്നുചെല്ലാനാവും. ചിക്കാഗോയിലെ ഫെര്‍മിലാബിലും സേണിലുമെല്ലാം അത്തരം പ്രവാഹങ്ങള്‍ സൃഷ്ടിക്കുക അതുകൊണ്ടുതന്നെ എളുപ്പമാണ്. അവയെ ഭൂമിക്കടിയിലേക്ക് പറഞ്ഞയക്കാനും….അതാണ് ചെയ്തത്. അത് പ്രത്യേക ടണലിലൂടെ ഒന്നുമായിരുന്നില്ല. അവ യഥാര്‍ഥത്തില്‍ ഭൂമിയിലൂടെ കടന്നുപോവുക തന്നെയായിരുന്നു. സഞ്ചരിക്കാനെടുത്ത ദൂരം ഹരിക്കണം സമയം സമം വേഗം എന്ന ലളിത തത്വം തന്നെ വെച്ചാണ് ന്യൂട്രിനോകളുടെ വേഗം നിശ്ചയിച്ചത്.
2007ല്‍ ചിക്കാഗോയിലെ ഫെര്‍മിലാബിലും ന്യൂട്രിനോ പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുമെന്ന് കണ്ടെത്തിയല്ലോ…എങ്ങനെയാണ് ഇത് അതില്‍ നിന്ന് വ്യത്യസ്തമാവുന്നത്.
അതും രസകരമായ ഫലം തന്നെയായിരുന്നു. വളരെ സാമ്യതയുള്ള പരീക്ഷണം തന്നെയായിരുന്നു അവിടെയും നടന്നത്. പക്ഷേ അവരുടെ നിഗമനം അത്ര ശക്തമായിരുന്നില്ല. അതുകൊണ്ടു തന്നെ പരീക്ഷണ ഫലം സംബന്ധിച്ച് ഉറപ്പിച്ചു പറയാന്‍ അവര്‍ക്കായില്ല. കൂടുതല്‍ കൃത്യമായ നിഗമനങ്ങളിലേക്കെത്താന്‍ ഉപകരണങ്ങള്‍ മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനത്തിലാണവര്‍. അവര്‍ ചെയ്യുന്നത് കാത്തിരിക്കയാണ്ഞങ്ങളും.