Monday, June 6, 2011

ഓര്‍ക്കൂട്ട് റസ്റ്റ് ഇന്‍ പീസ്; ഫേസ് ബുക്കിന് ശുക്രന്‍



റെസ്റ്റ് ഇന്‍ പീസ് എന്ന് മുദ്രകുത്തിയ ഓര്‍ക്കുട്ടിന്റെ ശവകുടീരം. ഈ ചിത്രം നല്ലോണം വോളില്‍ പതിപ്പിക്കുകയാണ് ഫേസ് ബുക്ക് കേരളീയര്‍. എത്ര പെട്ടെന്നാണ് ഓര്‍ക്കുട്ട് നമുക്ക് രണ്ടാം തരക്കാരനായത്. ഓര്‍ക്കുട്ടിനെക്കുറിച്ച് ഓര്‍മകള്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്. അവനവന്‍ തുരുത്തുകളിലേക്ക് ഒതുങ്ങാന്‍ തുടങ്ങിയ പുതുമലയാള ജീവികള്‍ക്ക്  സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ സല്ലാപസുഖമെന്തെന്ന് ആദ്യംപഠിപ്പിച്ചുകൊടുത്തത് ഓര്‍ക്കുട്ടാണ്. ഈയാംപാറ്റകളെ പോലെ സൈബര്‍ മലയാളം  ഓര്‍ക്കൂട്ടില്‍ സൈന്‍ അപ്പ് ചെയ്യുകയായിരുന്നു.


 നിരന്തരം വികസിക്കുന്ന നമ്മുടെ സൌഹൃദ ശൃംഖല നമുക്കു തന്നെ ഒരുവേള അവിശ്വസനീയമായി തോന്നി.  ഫ്രണ്ട് ലിസ്റ്റിലെ മുഖങ്ങളിലൂടെ പലവട്ടം കടന്നു പോയി നാം നമ്മെക്കുറിച്ച് വിസ്മയിച്ചു. ഞാനെത്ര സൌഹൃദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു!!.
കമ്മ്യൂണിറ്റികള്‍ കയറിയിറങ്ങി വഴിയില്‍ നഷ്ടപ്പെട്ട ചങ്ങാതിക്കുട്ടങ്ങളെ നമ്മള്‍ കണ്ടെത്തി. സ്കൂള്‍കാലത്ത് ഓട്ടോഗ്രാഫുമെഴുതി പിരിഞ്ഞവന്‍ ഫ്രണ്ട് റിക്വസ്റ്റുമായി  കടലിനപ്പുറത്തുനിന്ന് ക്ലിക്ക് ചെയ്തത് കണ്ട് നാം ഗൃഹാതുരതകളില്‍ വീര്‍പ്പുമുട്ടി. മഴ, നന്ദിത, പത്മരാജന്‍, ചുള്ളിക്കാട്, മഹാരാജാസ് കോളജ്, മമ്മൂട്ടി,ചെഗുവേര.... അങ്ങനെ അച്ചടക്കമൊട്ടുമില്ലാതെ അഭിനിവേശങ്ങളുടെ കമ്മ്യൂണിറ്റികളില്‍ അലഞ്ഞ് നാം  സമാനഹൃദയരെ ചികഞ്ഞു
.
ലപ്പോഴും കമ്മ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്ത് ഹോം പേജില്‍ ഇമേജ് അപ്ലോഡ് ചെയ്യുന്നിടം വരെ ആവേശം നിന്നു. കമ്മ്യൂണിറ്റികളില്‍ കാര്യമായ കൂട്ടു ചര്‍ച്ചകളൊന്നും കൊഴുത്തില്ലെന്നത് നേര്. പലപ്പോഴും ഉമ്മറത്ത് ആനച്ചങ്ങല കൊണ്ടിട്ട് മേനികാട്ടുന്ന പോലെയായി നമ്മുടെ ഹോം പേജിലെ കമ്മ്യൂണിറ്റികള്‍. എന്നാലും എന്നാലും ഓര്‍ക്കൂട്ടിലെ ഹോം പേജില്‍ ഇന്നെന്തു സംഭവിച്ചുവെന്ന ആകാംക്ഷ മതിയായിരുന്നു നമുക്ക്. വന്നു കിടക്കുന്ന ഒരു ഫ്രണ്ട് റിക്വസ്റ്റ്, വിസിറ്റേഴ്സ്  ലിസ്റ്റില്‍ വഴിതെറ്റിയോ അല്ലാതെയോ നമ്മുടെ ഹോം പേജില്‍ വന്നെത്തി നോക്കിയവരുടെ കാലടികള്‍, അവരെ പിന്തുടര്‍ന്നുള്ള സഞ്ചാരങ്ങള്‍. ഒരു കമ്മ്യൂണിറ്റിയില്‍ പരിചിത മുഖങ്ങളെ ഒന്നാകെ തിരിച്ചു പിടിച്ചതിന്റെ കൊയ്ത്തുല്‍സവങ്ങള്‍, നമ്മെ ഓര്‍ത്തവരുടെ സ്ക്രാപ്പുപാടുകള്‍... 2004ല്‍ പിറവിയെടുത്ത് മൂന്നുവര്‍ഷത്തിനകം ഓര്‍ക്കൂട്ട് നമ്മളേറ്റെടുത്തിരുന്നു. 



രുകൂട്ട് എന്ന  മോഹത്തെ തലോടുന്ന പേരിനും ജനപ്രിയതയിലൊരു പങ്കു കാണാതിരിക്കില്ല. ഓര്‍ക്കുട്ട് ബേയുകോക്ടെന്‍ എന്ന സ്ഥാപകന്റെ പേരിന് അങ്ങനെയൊരു യാദൃശ്ചിക നിയോഗവുമുണ്ടാവാമെന്നും വെറുതെ ചിന്തിക്കാം. ഫ്രണ്ട് സ്റ്റാര്‍  എന്ന അക്കാലത്ത് ജനപ്രീതി നേടിയ സോഷ്യല്‍ സൈറ്റിനെ വിലക്കു വാങ്ങാനുള്ള ഗൂഗിളിന്റെ ഓഫര്‍ നിരസിക്കപ്പെട്ടത് ബേയുകോക്ടെന് കഴിവുതെളിയിക്കാനുള്ള അവസരമാവുകയായിരുന്നു. മലയാളിക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് ആഘോഷിക്കാനെന്ന പോലെ വന്നു പന്തലിക്കുകയിരുന്നു ഓര്‍ക്കുട്ട് .ഇന്ത്യയിലും ബ്രസീലിലും ഉപയോഗത്തില്‍ ഒന്നാംസ്ഥാനത്തുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായി തുടരാനും ഓര്‍ക്കൂട്ടിനായി.


ദ്യകാലത്ത് അമേരിക്കയില്‍ ജനപ്രിയത നേടിയെങ്കിലും മൈസ്പേസും ഫേസ്ബുക്കുമെല്ലാം ഓര്‍ക്കുട്ടിനെ മറികടക്കുകയായിരുന്നു. ലോകത്ത് ഓര്‍ക്കുട്ട് ജീവികളില്‍ 39ശതമാനത്തോളം ഇന്ത്യയിലാണ്. പുതിയ പ്രവണതകള്‍ ഓര്‍ക്കൂട്ടിന്റെ ജനപ്രിയതയില്‍ മങ്ങലേല്‍ക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. മലയാളവും ഇപ്പോള്‍ കൂടുതല്‍ സജീവമാവുന്നത് ഓര്‍ക്കുട്ടിനേക്കാള്‍ ഫേസ് ബുക്കിലാവുന്നു. 'ഓര്‍ക്കുട്ട് മടുത്തു... പഴഞ്ചന്‍' എന്ന പറച്ചിലിനും പുതുമതേടലിനുമപ്പുറം ഫേസ് ബുക്ക് മലയാളിക്ക് സവിശേഷമായി വല്ലതും മുന്നോട്ടു വെക്കുന്നുണ്ടോ.


ന്ത്യയില്‍ ഒന്നാമതായി ഓര്‍ക്കുട്ട് തുടരുന്നുവെങ്കിലും നെറ്റ്വര്‍ക്ക് ട്രാഫികിങ് നിരക്ക് കുറയുന്നതായി  നെറ്റ്വര്‍ക്ക് ട്രാഫിക്ക് നിരീക്ഷിക്കുന്ന അലെക്സ എന്ന വെബ്സൈറ്റ് പറയുന്നു. അതേ സമയം ഫേസ് ബുക്ക്  വളരെ വേഗത്തില്‍ നില മെച്ചപ്പെടുത്തുന്നതായും രേഖപ്പെടുത്തുന്നു. വിശാലമായ സൌഹൃദ സാധ്യതകള്‍ തുറന്നുവെക്കുന്നതിനിടയില്‍ ഓര്‍ക്കുട്ടിനു വന്ന പരിമിതികളിലാണ് ഫേസ് ബുക്ക് ഗോളടിച്ചത്.

ഓര്‍ക്കുട്ടിന്റെ തുറന്നുവെച്ച വഴിയിലൂടെ നിരവധി വ്യാജ പ്രൊഫൈലുകള്‍ കയറിപ്പറ്റിയതാണ് പ്രധാന പ്രശ്നം.


ര്‍ക്കുട്ട് സെര്‍ച്ചിനിടയില്‍ ഏതു സെലിബ്രിറ്റി വന്നു പെട്ടാലും നൂറുവട്ടം ചിന്തിക്കേണ്ടി വരും ആള്‍ ഒറിജിനലോ വ്യാജനോ എന്ന്. വ്യാജന്‍മാര്‍ ഓര്‍ക്കുട്ടിലുണ്ടാക്കുന്ന ക്രമസമാധാന പ്രശ്നം ചെറുതല്ല. ലൈംഗികതയുടെ അതിപ്രസരം നിറഞ്ഞ കമ്മ്യൂണിറ്റികളും പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തു സൃഷ്ടിക്കുന്ന വ്യാജ പ്രൊഫൈലുകളും ഓര്‍ക്കൂട്ടിടങ്ങളില്‍ പെറ്റുപെരുകി. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ലഭിക്കുന്ന സെര്‍ച്ച് ഫലത്തില്‍ പകുതിയിലേറെ പോണ്‍ചിത്രശാലകളുമായി. ബ്രസീലിലും, ഇന്ത്യയടക്കമുള്ള ചുരുക്കം ഏഷ്യന്‍ രാജ്യങ്ങളിലുമുള്ള ജനപ്രീതിക്കപ്പുറം ചെന്നെത്താനാവാത്തത് വലിയ തിരിച്ചടിയായി.  അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളിലുള്ളവരുമായി എളുപ്പം നെറ്റ്വര്‍ക്ക് സ്ഥാപിച്ചെടുക്കാന്‍ ഓര്‍ക്കുട്ട് നല്ല ഉപാധിയല്ലാതായി. നീണ്ട ഫ്രണ്ട്ലിസ്റ്റിനും, കമ്മ്യൂണിറ്റി റോളിനുമപ്പുറം
സജീവത നിലനിര്‍ത്തുന്ന ഘടകങ്ങളുടെ അഭാവം മടുപ്പുളവാക്കി.
മേരിക്ക പോലുളള ഇടങ്ങളില്‍ വിദേശവാസം കഴിഞ്ഞെത്തുന്ന വിദ്യാര്‍ഥികള്‍ക്കും മറ്റും അവരുടെ പഴയ  സൌഹൃദക്കൂട്ടം നിലനിര്‍ത്തണമെങ്കില്‍ ഫേസ്ബുക്ക് വേണമെന്നായി. ഇത് ഇന്ത്യയില്‍ ഫേസ് ബുക്കിനു വളരാനുള്ള മണ്ണൊരുക്കി. ഒരാളുടെ ഫ്രണ്ട്ലിസ്റ്റില്‍ എളുപ്പം കയറിപ്പറ്റാന്‍ വ്യാജന്‍മാര്‍ക്ക് അവസരം താരതമ്യേന കുറവാണ് ഫേസ് ബുക്കില്‍. നമ്മുടെ സൌഹൃദവലയത്തിലല്ലാതെ പുറത്തേക്ക് സെര്‍ച്ച് ചെയ്ത് അപകടത്തില്‍ ചാടാന്‍ ഫേസ് ബുക്കില്‍ സംവിധാനമില്ല. പരിമിതമായ സെര്‍ച്ച് ഒപ്ഷന്‍ മാത്രം നല്‍കുന്നതിലൂടെ സുരക്ഷ കര്‍ശനമാക്കുകയാണ് ഫേസ് ബുക്ക്. ആദ്യമായി കാലെടുത്തുവക്കുന്നതിനൊപ്പം നമ്മുടെ ഈ മെയില്‍ സുഹൃത്തുക്കളില്‍ നേരത്തെ ഫേസ് ബുക്കില്‍ ഇടം നേടിയവരുടെ ലിസ്റ്റും നമുക്കുമുന്നിലെത്തുന്നു. സെര്‍ച്ച് ചെയ്ത് സുഹൃത്തുക്കളെ കണ്ടെത്തുകയെന്നത് ഒഴിവാക്കാനാവുന്നു. ഗൌരവ ചര്‍ച്ചക്കും, അപ്ഡേറ്റുകള്‍ക്കും ഫേസ് ബുക്കാണ് നല്ലയിടമെന്ന്  നമുക്കും വെളിപാടുണ്ടായി എന്ന് ഫേസ്ബുക്കിലെ സജീവത സൂചിപ്പിക്കുന്നു. സോഷ്യല്‍ ആക്റ്റിവിസ്റ്റുകളുടെയും മറ്റ് പ്രമുഖവ്യക്തികളുടെയും നിരന്തന സാനിധ്യവും ജനപ്രിയത കുട്ടുന്നു.


കാലമിനിയുമുരുളും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളും വരും...അന്നൊരു പക്ഷേ ഫേസ്ബുക്കിനെയും നാം കൈവെടിഞ്ഞു തുടങ്ങും.. പക്ഷേ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് എന്ന കൂട്ടുമെനയലും, തര്‍ക്കിക്കലും, അഭിപ്രായമറിയിക്കലും, കൂടെനിലയുറപ്പിക്കലും കൂടെത്തന്നെയുണ്ടാവും. സാമൂഹ്യ ജീവിതത്തിന്റെ ഓരം പറ്റി ജീവിക്കുന്നവര്‍ക്ക് നഷ്ടമാവുന്ന ഇടപെടലുകളുടെ ബദല്‍ മുന്നോട്ടുവെക്കുന്ന ഈ വിര്‍ച്ച്വല്‍ സമൂഹക്രമം അത്രക്ക് നമുക്ക് ശീലമായിരിക്കുന്നു. ആത്മവിശ്വസവും ജീവിത സംതൃപ്തിയും കുറഞ്ഞവരില്‍ മാനസികഉത്തേജനം നല്‍കാന്‍ ഈ സൈബര്‍ ഇടപെടലുകള്‍ക്ക് കഴിയുമെന്ന് മനശാസ്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.


 പുതു സൌഹൃദങ്ങള്‍ തിരയലും, ഗൃഹാതുര കാലത്തിലേത് തിരികെപ്പിടിക്കലും ഒരുപക്ഷേ നമ്മുടെ ദൌര്‍ബല്ല്യമായിരിക്കാം. അമേരിക്കയിലെ റാന്‍ഡി കൊണാര്‍ഡ് എന്നയാള്‍ക്ക് 1995ല്‍ തന്റെ പഴയ സ്കൂള്‍ സൌഹൃദങ്ങള്‍ തിരിച്ചുപിടിക്കാന്‍ ക്ലാസ്മേറ്റ്സ്.കോം എന്ന ആദ്യ സോഷ്യല്‍ നെറ്റ്വര്‍ക്ക് ഒരുക്കാന്‍ തോന്നിയതും അതുകൊണ്ടു തന്നെയായിരിക്കും. അവിടന്നങ്ങോട്ടായിരുന്നല്ലോ സിക്സ് ഡിഗ്രീ, സൈവേള്‍ഡ്, ഫ്രണ്ട്സ്റ്റാര്‍,മൈസ്പേസ്,ട്വിറ്റര്‍,അങ്ങനെ ഫേസ്ബുക്ക് വരെയെത്തിയ ശ്രേണി ഉടലെടുത്തത്. അത് തുടരുക തന്നെ ചെയ്യും.

8 comments:

  1. This comment has been removed by the author.

    ReplyDelete
  2. തീര്‍ച്ചയായും ഓര്‍ക്കുട്ടിനെക്കുറിച്ച് ഓര്‍മകള്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്. എന്റെ ഒരു പഴയ പോസ്റ്റ് വായിക്കുമല്ലോ. http://kpsukumaran.blogspot.com/2007/02/blog-post.html

    ആശംസകളോടെ,

    ReplyDelete
  3. ഇന്‍ഡ്യയില്‍ ഇത്ര യൂസേര്‍സ്‌ ഉള്ളതുകൊണ്ടാണ്‌ ഇന്ന്‌ ഈ ഓറ്‍ക്കൂട്ട്‌ നില്‍നില്‍ക്കുന്നത്‌ !
    മല പോലെ വന്ന് എലി പോലെ പോവുന്നു....
    ഒരിക്കല്‍ എല്ലാ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെയും ഗതി ഇതാവും.... !!

    ReplyDelete
  4. ഗൂഗിള്‍ Gmail- ലിലും ഫേസ് ബുക്ക്‌ സോഷ്യല്‍ സൈറ്റ് എന്ന നിലയിലും അതിരിട്ടു നില്‍ക്കുമെന്ന് ഉറപ്പിക്കാം ...:)

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. @vadakkanachaayan @Noushad Vadakkel .വേറൊരു കാര്യമുണ്ട് ഫേസ്ബുക്ക് മെയില്‍ലോകവും പിടിച്ചടക്കാനുള്ള ആദ്യശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു..
    ഫേസ്ബുക്കിനുള്ളില്‍ തന്നെ ഒരു മെയില്‍ സെഷന്‍ ഇപ്പോള്‍ വന്നിട്ടുണ്ട്...
    @adakkanachaayan .. ..ഇന്ത്യയിലും കാറ്റ് മാറി വീശിക്കൊണ്ടിരിക്കുന്നു....
    @കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി ... നന്ദി ഞാന്‍ വായിച്ചു..@.അനുരാഗ്.. സ്നേഹം

    ReplyDelete
  7. ഓര്‍ക്കുട്ടിനെകുറിച്ചുള്ള ഗൃഹാതുരത്വം കലര്‍ന്ന ഈ പോസ്റ്റ്‌ നന്നായിരിക്കുന്നു ....

    ReplyDelete