ചന്ദ്ര പഠനത്തിന് അമേരിക്കയും റഷ്യയും നിരവധി ആളില്ലാ പേടകങ്ങള്‍ അയച്ചിട്ടുണ്ട്. അവ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കറങ്ങി പകര്‍ത്തിയ ചിത്രങ്ങളും വിവരങ്ങളും ചന്ദ്രനെ അറിയുവാനുള്ള നമ്മുടെ ആകാംക്ഷ വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. അറുപതുകളിലാണ് അമേരിക്ക മനുഷ്യന്‍ ഉള്‍പ്പെട്ട ചാന്ദ്രദൌത്ത്യത്തിനായി ശ്രമം ഊര്‍ജിതമാക്കിയത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ അപ്പോളോ ദൌത്യങ്ങള്‍ അങ്ങനെയാണ് യാഥാര്‍ഥ്യമാവുന്നത്.
അപ്പോളോ 1
ദുരന്ത ദൌത്യം
മനുഷ്യരടങ്ങുന്ന പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്ന അപ്പോളോ ഒന്ന് വിക്ഷേപണം 1967 ഫെബ്രുവരി 21നായിരുന്നു നിശ്ചയിക്കപ്പെട്ടത്. ഗസ് ഗ്രിസണ്‍, എഡ്വാര്‍ഡ് വൈറ്റ് ,റോജര്‍ ഷെഫി എന്നിവരായിരുന്നു ദൌത്യസംഘത്തില്‍. വിക്ഷേപണത്തിനു മുന്‍പുള്ള പരീക്ഷണങ്ങള്‍ക്കായി ജനുവരി 27 ന് ഇവര്‍ അപ്പോളോ പേടകത്തില്‍ കയറി. ഇതു സാറ്റേണ്‍ 1ബി റോക്കറ്റുമായി ബന്ധിച്ചു. റോക്കറ്റ് ഇന്ധനം കത്തിക്കാതെ അതുവരെയുള്ള കൌണ്ട്ഡൌണ്‍ പ്രക്രിയ പരിശീലിക്കലായിരുന്നു ഉദ്ദേശ്യം.
പരീക്ഷണത്തിനിടെ തീ മണക്കുന്നുവെന്ന് പേടകത്തിനുള്ളില്‍ നിന്ന് ഷഫി റിപ്പോര്‍ട്ടുചെയ്തു.
സാങ്കേതികമായ തകരാറിനെ തുടര്‍ന്ന് തീപടരുകയായിരുന്നു. മൂന്നു പേരും പേടകത്തിനുള്ളില്‍ കത്തിയമര്‍ന്നു.
അപ്പോളോ 7
മനുഷ്യന്‍ ഉള്‍പ്പെട്ട ആദ്യ ചാന്ദ്ര ദൌത്യം.
1968 ഒക്േടാബര്‍ 11ന് വിക്ഷേപിച്ചു.
ഭൂമിയുടെ ഭ്രമണപഥത്തില്‍ കറങ്ങി ചില പരീക്ഷണങ്ങള്‍ നടത്തി. ചന്ദ്രഭ്രമണ പഥത്തില്‍ പ്രവേശിച്ചില്ല.വാള്‍ട്ടര്‍ ഷിറ, കണ്ണിംഗ്ഹാം,ഡോണ്‍ ഈസ്ലേ എന്നിവരായിരുന്നു ദൌത്യസംഘത്തില്‍.
10 ദിവസത്തെ ദൌത്യത്തിനു ശേഷം ഒക്േടാബര്‍ 22ന് തിരിച്ചെത്തി.
അപ്പോളോ 8
കേപ്പ് കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും 1968 ഡിസംബര്‍ 21ന് വിക്ഷേപണം.
ചന്ദ്രനെ ആദ്യം അടുത്തുകാണുവാന്‍ കഴിഞ്ഞ മനുഷ്യര്‍ ഈ സംഘാംഗങ്ങളാണ്.
പേടകം ചന്ദ്രനു ചുറ്റും ഭ്രമണം ചെയ്ത് പകര്‍ത്തിയ ചിത്രങ്ങള്‍ ഭൂമിയിലേക്കയച്ചു. ചന്ദ്രനില്‍ ഇറങ്ങാന്‍ കഴിയുന്ന സുരക്ഷിത സ്ഥലം കണ്ടെത്തുകയെന്നതും ലക്ഷ്യമായിരുന്നു.ആറു ദിവസത്തെ പര്യവേഷണത്തിനു ശേഷം ഇവര്‍ തിരിച്ചെത്തി.ചന്ദ്രനിലിറങ്ങുകയെന്ന ലക്ഷ്യത്തിന് ആക്കം കൂട്ടുകയായിരുന്നു ദൌത്ത്യത്തിന്റെ ഉദ്ദേശ്യം. ഫ്രാങ്ക് ബോര്‍മാന്‍, വില്ല്യം ആന്‍ഡേര്‍സ്, ജയിംസ് ലോവല്‍ എന്നിവര്‍ ദൌത്യസംഘം.
അപ്പോളോ 9
1969 മാര്‍ച്ച് ന് വിക്ഷേപിക്കപ്പെട്ടു.
ജയിംസ് മക് ദിവിത്ത്, റസല്‍ ഷ്വയികാര്‍ട്ട്, ഡേവിഡ് സ്േകാട്ട് എന്നിവരായിരുന്നു യാത്രികര്‍.വരാനിരിക്കുന്ന ദൌത്യങ്ങള്‍ക്കായി ചാന്ദ്ര പേടകത്തിന്റെ കാര്യക്ഷമത പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം.ചന്ദ്രനെ 152 തവണ ചുറ്റി പരീക്ഷണങ്ങള്‍ നടത്തി. രണ്ടു യാത്രികര്‍ ബഹിരാകാശത്ത് ഇറങ്ങി നടന്നു.മാര്‍ച്ച് 13ന് പേടകം തിരിച്ചിറങ്ങി.
അപ്പോളോ10
1969 മെയ് 18ന് ആകാശത്തേക്കുയര്‍ന്നു.തോമസ് സ്റ്റാഫോര്‍ഡ്, യുജിന്‍ സെര്‍നാന്‍, ജോണ്‍ യംഗ് എന്നിവരായിരുന്നു സംഘത്തില്‍. ചന്ദ്രന് 14 കിലോമീറ്റര്‍ അടുത്തുവരെ പേടകം ഭ്രമണം ചെയ്തു.31 തവണ ചന്ദ്രനെ ചുറ്റി പേടകം മെയ് 26ന് തിരിച്ചെത്തി.
ചരിത്രദൌത്യം. മനുഷ്യന്‍ ഒടുവില്‍ ചന്ദ്രനെ സ്പര്‍ശിച്ചു. നീല്‍ ആംസ്ട്രോംഗും എഡ്വിന്‍ ആല്‍ഡ്രിനുംമൈക്കേല്‍ കോളിന്‍സുമടങ്ങുന്ന സംഘം 1969 ജൂലൈ 16ന് യാത്ര തിരിച്ചു. ജൂലൈ 20 ന് ചരിത്രമെഴുതി നീല്‍ ചന്ദ്രനിലിറങ്ങി. പ്രശാന്തതയുടെ കടല്‍ എന്നു വിളിക്കുന്ന പ്രദേശത്തായിരുന്നു ഇറക്കം. പിറകെ ആല്‍ഡ്രിനും. ഭൂമിയിലേക്ക് ടെലിവിഷന്‍ പ്രക്ഷേപണമെത്തിക്കാന്‍ സിഗ്നല്‍ ഉപകരണങ്ങള്‍ സജ്ജീകരിക്കുക ,സൌരവാതത്തെക്കുറിച്ച് പരീക്ഷണം നടത്തുക, മനുഷ്യന് ലഭ്യമാവുന്നതില്‍ മികച്ച ചിത്രങ്ങള്‍ പകര്‍ത്തുക,ചന്ദ്രനില്‍ നിന്ന് ശിലകള്‍ ശേഖരിക്കുക തുടങ്ങി നിരവധി കാര്യങ്ങളാണ് ഇവര്‍ നിറവേറ്റിയത്.ആകെ 21 മണിക്കൂര്‍ 36 മിനിട്ട് സമയം ഇവര്‍ ചന്ദ്രനിലുണ്ടായിരുന്നു. പേടകത്തിനു പുറത്ത് ചന്ദ്രോപരിതലത്തില്‍ 2 മണിക്കൂര്‍ 49 മിനിട്ട് ഇവര്‍ ചെലവഴിച്ചു. ജൂലൈ21ന് തിരികെ യാത്ര തുടങ്ങി.ജൂലൈ 24ന് ഭൂമിയിലെത്തി.
അപ്പോളോ12
ആദ്യവിരുന്നിന്റെ വിജയത്തോടെ നാലുമാസത്തിനകം കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി അടുത്ത സംഘം നവംബര്‍ 14ന് പുറപ്പെട്ടു. ചാള്‍സ് കോണാര്‍ഡ്, അലന്‍ ബീന്‍,റിച്ചാര്‍ഡ് ഗോര്‍ഡന്‍ എന്നിവരായിരുന്നു വിരുന്നുകാര്‍.കൊടുങ്കാറ്റിന്റെ സമുദ്രം എന്നു പേരിട്ട ഭാഗത്താണ് ഇവര്‍ ഇറങ്ങിയത്.
ആകെ 31 മണിക്കൂര്‍ ചന്ദ്രനില്‍ ചെലവഴിച്ചു..ഇതില്‍ 7 മണിക്കൂര്‍ 46മിനിട്ടാണ് ചന്ദ്രോപരിതലത്തില്‍ ചെലവിട്ടത്.നവംബര്‍ 24ന് തിരികെയെത്തി.
അപ്പോളോ13
ഇറങ്ങാതെ മടക്കം
ദൌത്യത്തില്‍ ഉള്‍പ്പെട്ട മൂവര്‍സംഘത്തിന് ചന്ദ്രനില്‍ ഇറങ്ങുവാനുള്ള ഭാഗ്യമുണ്ടായില്ല. വലിയൊരു ബഹിരാകാശ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഭാഗ്യമുണ്ടാവുകയും ചെയ്തു. ജയിംസ് .എ.ലോവല്‍, ഫ്രഡ് ഹെയ്സ്, ജോണ്‍ സ്വിഗേര്‍ട്ട് എന്നിവരായിരുന്നു യാത്രികര്‍.1970 ഏപ്രില്‍ 11ന് വിക്ഷേപണം നടന്നു. 51ാം മിനുട്ടില്‍ പേടകത്തിന് വിറയല്‍ അനുഭവപ്പെടുന്നതായി യാത്രികര്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് കുഴപ്പമുണ്ടായില്ല. രണ്ടു ദിവസം സംഘം സുഖകരമായി പേടകത്തില്‍ ചെലവഴിച്ചു. ലോകം ടെലിവിഷനില്‍ തല്‍സമയം അതു കണ്ടു. 55ാം മണിക്കൂറിലാണ് പ്രധാനപ്പെട്ട ഓക്സിജന്‍ ടാങ്കില്‍ ലീക്കുള്ളതായി ബോധ്യമായത്.ഭൂമിയില്‍ നിന്ന് 3ലക്ഷത്തിലധികം കിലോമീറ്ററുകള്‍ക്ക് അകലെയായിരുന്നു അപ്പോള്‍ പേടകം. ഭൂമിയിലെ നിയന്ത്രണ കേന്ദ്രത്തില്‍ നിന്ന് നിര്‍ദേശമനുസരിച്ച് ഇവര്‍ രക്ഷാ ദൌത്യത്തിലേര്‍പ്പെട്ടു. ബുദ്ധിപരമായ നീക്കങ്ങള്‍ക്കൊടുവില്‍ പേടകം സുരക്ഷിതമായി തിരിച്ചിറക്കി. വിജയകരമായ പരാജയം എന്നാണ് നാസ ഈ ദൌത്യത്തെ വിശേഷിപ്പിക്കുന്നത്. ബഹിരാകാശത്തുള്ള പ്രതിസന്ധികളെ എങ്ങിനെ തരണം ചെയ്യാമെന്ന മഹത്തായ പാഠം ഇത് ഗവേഷകര്‍ക്ക് പകര്‍ന്നു നല്‍കി.
അപ്പോളോ 14
ചന്ദ്രോപരിതലത്തില്‍ നിരവധി പരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കുക, ശിലാപദാര്‍ഥങ്ങള്‍ ശേഖരിക്കുക, നിരവധി പരീക്ഷണങ്ങള്‍ നടത്തി വിവരങ്ങള്‍ ശേഖരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ഈ ദൌത്യസംഘം പുറപ്പെട്ടത്. അലന്‍ ഷെപ്പേര്‍ഡ്, എഡ്ഗാര്‍ മിച്ചല്‍, സ്ററൂവര്‍ട്ട് റോസ എന്നിവരായിരുന്നു യാതികര്‍.1971 ജനുവരി 31ന് പുറപ്പെട്ടു. കഴിഞ്ഞ ദൌത്യത്തില്‍ ലക്ഷ്യമിട്ടിരുന്ന ഫ്രാ മുറോ മേഖലയിലാണ് ഇവരിറങ്ങിയത്. 48 കിലോഗ്രാം ചാന്ദ്രശിലാപദാര്‍ഥങ്ങള്‍ ശേഖരിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. ഇവ പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗവേഷണങ്ങള്‍ക്ക് ഉപകരിച്ചു. ഫെബ്രുവരി 9ന് ഇവര്‍ തിരികെയെത്തി.
അപ്പോളോ 15
1971 ജൂലൈ26ന് യാത്ര തിരിച്ചു.ഡേവിഡ് സ്കോട്ട്, ജയിംസ് ഇര്‍വിന്‍, ആല്‍ഫ്രഡ് വോര്‍ഡന്‍ എന്നിവരായിരുന്നു ദൌത്യ സംഘത്തില്‍. ചന്ദ്രനിലിറങ്ങിയ പേടകത്തില്‍ നിന്ന് മൂന്നു തവണയായി ഇറങ്ങി ഉപരിതലത്തില്‍ ചുറ്റി സഞ്ചരിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. മറ്റു യാത്രികരേക്കാള്‍ കൂടുതല്‍ ദൂരം ഇവര്‍ ചന്ദ്രനില്‍ നടന്നു.67 കിലോഗ്രാം ശിലാവസ്തുക്കള്‍ ശേഖരിച്ചു.ആഗസ്റ്റ് 7ന് തിരിച്ചെത്തി.
അപ്പോളോ 16
ജോണ്‍ യംഗ്, ചാള്‍സ് ഡ്യൂക്ക്, തോമസ് മാറ്റിംഗ്ലി എന്നിവരുമായി 1972 ഏപ്രില്‍ 16ന് യാത്ര തിരിച്ചു.ചന്ദ്രന്റെ തെക്കുപടിഞ്ഞാറുള്ള ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായിരുന്നു ലക്ഷ്യം. ഡിസ്കാര്‍ട്ടസ് ഹൈലാന്‍ഡ്സ് എന്നു പേരിട്ട പ്രദേശത്ത് ചെന്നിറങ്ങി. 20 മണിക്കൂറോളം ചന്ദ്രോപരിതലത്തില്‍ പേടകത്തിനു വെളിയില്‍ ഇവര്‍ ചെലവഴിച്ചു. 469 കിലോഗ്രാം ശിലാപദാര്‍ഥങ്ങള്‍ ശേഖരിച്ചു. ഏപ്രില്‍ 27ന് തിരികെയെത്തി.
അപ്പോളോ 17
മനുഷ്യനുള്‍പ്പെട്ട ഒടുവിലത്തെ ദൌത്യം.
കുന്നും താഴ്്വാരങ്ങളും നിറഞ്ഞ ടോറസ് ലിട്രോ പ്രദേശമായിരുന്നു ലക്ഷ്യസ്ഥാനം.
1972 ഡിസംബര്‍ 7ന് യൂജീന്‍ സെര്‍നന്‍, ഹാരിസ് സ്മിത്ത്, റൊണാള്‍ഡ് ഇവാന്‍സ് എന്നിവരുമായി പുറപ്പെട്ടു.ഹാരിസ് സ്മിത്ത് ചന്ദ്രനിലെത്തുന്ന ആദ്യ ശാസ്ത്രജ്ഞനായിരുന്നു. ഏറ്റവും ദൂരം ചന്ദ്രനില്‍ നടന്നത് ഈ ദൌത്യ സംഘമാണ്. ഉപരിതല സവിശേഷതകള്‍ പഠിക്കാനുള്ള പരീക്ഷണങ്ങള്‍, ജൈവപരീക്ഷണങ്ങള്‍,തുടങ്ങി നിരവധി ദൌത്യങ്ങള്‍ ഇവര്‍ നിര്‍വഹിച്ചു. ഡിസംബര്‍ 19ന് തിരിച്ചെത്തി.
നാസ പിന്നീട് മനുഷ്യരുള്‍പ്പെട്ട ദൌത്യങ്ങളേക്കാള്‍ പേടകങ്ങളെ ഭൂമിയില്‍ നിന്ന് നിയന്ത്രിക്കുന്ന ദൌത്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. റഷ്യയും ചൈനയുമെല്ലാം ചാന്ദ്ര ദൌത്യങ്ങള്‍ നടത്തി. നമുക്ക് അഭിമാനമായി ഇന്ത്യയും ചാന്ദ്രയാന്‍ എന്ന പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചു.മൂണ്‍ ഇംപാക്റ്റ് പ്രോബ് എന്ന ഉപകരണം ചന്ദ്രനില്‍ വീഴ്ത്തി മികച്ച ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ചു. ജലസാനിധ്യത്തെക്കുറിച്ച് നിര്‍ണായക വിവരം നല്‍കി.