Sunday, May 20, 2012

ആളുപൊതിഞ്ഞ ജീപ്പുകള്‍



ആളുപൊതിഞ്ഞ  ജീപ്പുകള്‍

‘കുറേ ആള്‍ക്കാര് ചേര്‍ന്ന് ഒരു വാഹനം എടുത്തുകൊണ്ടു പോവ്ന്നതാണോ’ എന്നായിരുന്നു റോഡിലെ കാഴ്ച കണ്ട നഗരവാസിയുടെ സംശയം... ‘അല്ല, അതൊര് ജീപ്പാ’ എന്ന് കൂടെയുള്ളയാളുടെ മറുപടി. ഈ ചോദ്യോത്തരത്തിലെ തമാശ കിട്ടണമെങ്കില്‍ ജീപ്പ് സര്‍വീസ് മാത്രമുള്ള നാട്ടുവഴികളില്‍ സഞ്ചരിച്ചു പരിചയം വേണം.
കണികാണാന്‍ വല്ലപ്പോഴും വന്നുപോകുന്ന ഒന്നോ രണ്ടോ ബസ് മാത്രമുണ്ടായിരുന്ന കാലത്ത്, ജീപ്പുകള്‍ നാടിനെ നഗരത്തിലെത്തിച്ചും നഗരത്തെ നാട്ടിലെത്തിച്ചും തലങ്ങുംവിലങ്ങും പാഞ്ഞിരുന്നു ഞങ്ങളുടെ നാട്ടുപാതയില്‍. അന്ന് ജീപ്പിന്‍െറ പിന്‍ഡോറിനു വലത്തും ഇടത്തുമുള്ള കൊമ്പത്ത് തൂങ്ങിയുള്ള യാത്രയുടെ രസത്തില്‍ ചങ്ങാതിയാണ് ഈ തമാശക്കഥ ആദ്യം പറയുന്നത്. സംഗതിയുടെ രസമോര്‍ത്ത് പലകുറി ചിരിച്ചുലഞ്ഞ് കൊമ്പത്തെ പിടിവിടുമെന്ന നിലവരെ വന്നു അന്ന്.
കൊയിലാണ്ടി ബോയ്സ് സ്കൂളിനടുത്ത റോഡരികില്‍ നാട്ടിന്‍പുറങ്ങളിലേക്ക് ജീപ്പ് കാത്ത് വലിയൊരു കൂട്ടമുണ്ടാവും. ബോയ്സ്-ഗേള്‍സ് സ്കൂളുകളിലെ കുട്ടികള്‍, കൂലിപ്പണി കഴിഞ്ഞെത്തിയവര്‍, ഉദ്യോഗസ്ഥര്‍, കടകളിലേക്ക് സാധനക്കെട്ടുമായി പോകുന്ന കച്ചവടക്കാര്‍, ‘ദ്വാരക’യില്‍നിന്നും ‘കൃഷ്ണ’യില്‍നിന്നുമൊക്കെ നൂണ്‍ഷോ കണ്ടിറങ്ങിയവര്‍... അങ്ങനെ വലിയ കൂട്ടം.
അവരിലേക്ക് കാത്തിരിപ്പിന്‍െറ ഏതോ നിമിഷത്തില്‍ ഒരു ജീപ്പ് കുതിച്ചെത്തും. ആളുകള്‍ വഴിമാറിയ ഇടങ്ങളിലൂടെ ജീപ്പിനെ അതിവിദഗ്ധമായി ഒതുക്കി, ഹോണില്‍ കൈയമര്‍ത്തി ചാവി തിരിച്ച് ചാടിയിറങ്ങി ഡ്രൈവര്‍ വിളിച്ചു പറയും. ‘കാവുംവട്ടം... കാവുംവട്ടം ...’ വലിയൊരു പട ജീപ്പിനു പിറകിലേക്കും മുന്നിലേക്കും സീറ്റിനെ ലക്ഷ്യംവെച്ച് ആവലാതിക്കളിയുമായി പൊതിഞ്ഞിരിക്കും അപ്പോള്‍. പിന്‍ഡോറിനരികിലെ കൊമ്പത്തുനിന്ന് കള്ളിലുങ്കിയുടുത്ത ‘കിളി’ താഴ്ന്നിറങ്ങി, പരമാവധി ആളുകളെ ജീപ്പിനുള്ളില്‍ നിറക്കുകയെന്ന വിഷമംപിടിച്ച ദൗത്യത്തിലേക്കു തിരിയും. പിന്‍ഭാഗത്തെ അഭിമുഖമായുള്ള ഇരിപ്പിടങ്ങളില്‍ വേഗത്തില്‍ എത്തിപ്പെട്ടവര്‍ ആശ്വാസ നിശ്വാസവുമായി പുറത്ത് പരിഭ്രമിച്ച് കയറിപ്പറ്റാനുള്ളവരെ നോക്കും. മുന്നോട്ട് തള്ളിയിരുന്നും ചരിഞ്ഞിരുന്നും ഒതുങ്ങിക്കൂടിയുമൊക്കെ അവരെയും ഇരിപ്പിടത്തില്‍ ഉള്‍പ്പെടുത്താന്‍ ആത്മാര്‍ഥമായി ശ്രമിക്കും.
ഇടക്ക് വിശാലമായി ഇരിക്കണമെന്നും എനിക്കുശേഷം ആരും ഇരിക്കരുതെന്നും ബലംപിടിക്കുന്നവരെ മറ്റുള്ളവരെല്ലാംചേര്‍ന്ന് ഒതുക്കും. പരമാവധി പേരായാല്‍ രണ്ടുപേരെ ചരിച്ച് ഡോറില്‍കൂടി ഇരുത്തിയശേഷം കിളി ഡോറടക്കും. മുന്നിലും അപ്പോള്‍ ആളു നിറഞ്ഞിരിക്കും. നാലുപേര്‍ വരെ മുന്നിലിരുന്നാല്‍ ഡ്രൈവര്‍ കയറിയിരിക്കും. ഡ്രൈവര്‍ക്കും തൊട്ടുള്ള ആളുടെ കാലുകള്‍ക്കുമിടയിലാകും ഗിയറുണ്ടാവുക. അപ്പ് ഡൗണ്‍ ഗിയറുകളുടെ സ്ഥാനചലനങ്ങളില്‍ അയാള്‍ കാല്‍ പലരീതിയില്‍ ഒതുക്കി അസ്വസ്ഥതകളോടെ യാത്രതീരും വരെ ഇരിപ്പു തുടരണം. പിന്‍ഡോറിനടുത്തെ പുറത്തേക്കുള്ള സ്റ്റെപ്പില്‍ രണ്ടോ മൂന്നോ പേര്‍ കയറി മുകളിലെ കമ്പിയില്‍പിടിച്ച് തൂങ്ങിനില്‍ക്കും. അടുത്തസ്ഥലം കൊമ്പാണ്- ഇടത്തും വലത്തും അറ്റത്തെ പുറത്തേക്കു തള്ളിനില്‍ക്കുന്ന ഭാഗം. അതില്‍കയറിനിന്ന് ജീപ്പിനു മുകള്‍ഭാഗത്ത് കൈചേര്‍ത്ത് രാജകീയമായ നില്‍പുണ്ട്. കൊമ്പില്‍ കയറി നില്‍ക്കാനാണ് മിക്കവാറും വിദ്യാര്‍ഥികള്‍ മത്സരിക്കുക. സ്റ്റെപ്പില്‍ തൂങ്ങുന്നതിനേക്കാള്‍ പ്രൗഢിയുള്ള നില്‍പ് കൊമ്പിലാണ്. ജീപ്പിനേക്കാളുയര്‍ന്ന് പിന്നിടുന്ന ആകാശവും മരക്കൂട്ടവും വാഹനനിരയും നോക്കി മുടി പറത്തിയുള്ള നില്‍പാണത്. ഡ്രൈവറുടെ എതിര്‍ഭാഗത്തെ സ്റ്റെപ്പിലും തൂങ്ങിനില്‍ക്കാന്‍ ആളുണ്ടാവും. ചിലപ്പോള്‍ ഡ്രൈവറോടുചേര്‍ന്നും ആളു തൂങ്ങിനില്‍ക്കും.
എങ്ങനെയും പറ്റിച്ചേര്‍ന്ന് വീടണയാന്‍ ജീപ്പിലെവിടെയും ഇടമില്ലാതായ ആളുകള്‍ അടുത്ത ഊഴത്തിനായി നിരാശയോടെ മാറിനില്‍ക്കും...നാട്ടില്‍ നിന്ന് മറ്റൊരു ജീപ്പ് തിരികെയെത്തും വരെ അവര്‍ കാത്തിരിപ്പിലേക്ക് തിരിച്ചു പോവും... അവരെ പിന്നിലാക്കി ജീപ്പ് നീങ്ങിത്തുടങ്ങും... അങ്ങനെ ആളുപൊതിഞ്ഞ ജീപ്പുകള്‍ നാട്ടുകവലകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു. ജീപ്പിന്‍െറ കറുത്ത കടുംതുണി മേലാപ്പിനു കീഴിലിരുന്ന് വിയര്‍ത്തുകുളിച്ച് നാട്ടുകാര്‍ വിശേഷങ്ങള്‍ പറഞ്ഞു, തമാശ പങ്കുവെച്ചു. ഡ്രൈവറും അതിലൊക്കെ സജീവമായി ചേര്‍ന്നു.
ജീപ്പുകള്‍ നിറഞ്ഞോടിയ കാലത്തും ആരും സമയത്തിന്‍െറ പേരില്‍ പോരടിച്ചില്ല, മത്സരിച്ചോടി ദുരന്തങ്ങളുണ്ടാക്കിയില്ല. ‘ബാബ്വോ, ഇവിടെ എറങ്ങാന്ണ്ട്ട്ടോ’ എന്ന് വിളിച്ചുപറഞ്ഞ് വണ്ടിനിര്‍ത്തിച്ച് ആളുകള്‍ പല വഴികളിലേക്ക് ഇറങ്ങിപ്പോയി. ബാബു, കുഞ്ഞബ്ദുല്ല, ദിവാകരന്‍, പ്രേമന്‍, കുഞ്ഞിമൊയ്തി, ദിനേശന്‍, ശങ്കരന്‍ നായര്‍...അങ്ങനെ ജീപ്പ് ഡ്രൈവര്‍മാര്‍ എല്ലാവര്‍ക്കും പരിചിതരായിരുന്നു. കിളികള്‍ പലകുറി മാറിയതിനാല്‍ അവര്‍ കിളികള്‍ തന്നെയായി അറിയപ്പെട്ടു.
ഏതു പാതിരാവിലും വിഷമങ്ങളുണ്ടായാല്‍ ജീപ്പുകള്‍ സ്റ്റാര്‍ട്ടായി. മരണവീട്ടിലേക്കും ആശുപത്രിയിലേക്കും കല്യാണവിരുന്നിലേക്കും സഞ്ചരിച്ചു. ‘അത് മ്മക്ക് പിന്നെ കണക്കാക്കാ, പിന്നെ തന്നാ മതി’ എന്നുപറഞ്ഞ് മരണവീടിനു മുന്നിലും ആശുപത്രിമുറ്റത്തും പരിഭ്രമിച്ചുനില്‍ക്കുന്ന ഗൃഹനാഥനെ ആശ്വസിപ്പിച്ച് അവര്‍ വണ്ടിതിരിച്ചു.
ലോകമഹായുദ്ധത്തിന് ദുര്‍ഘട പാതകളിലോടാനായി രൂപം നല്‍കിയ വാഹനം നമ്മുടെ നാട്ടിന്‍പുറങ്ങളുമായി പൊരുത്തമായതിന്‍െറ ചരിത്രവഴി പലതവണ ചികഞ്ഞിട്ടുണ്ട്. ജനറല്‍ പര്‍പസ് കാര്‍ ലോപിച്ച് ജി.പി കാര്‍ ആയതും അത് പിന്നീട് ജീപ്പ് ആയതുമായ പഴങ്കഥയറിഞ്ഞത് പണ്ടത്തെ ബാലമാസികയില്‍നിന്നാണ്. മഹീന്ദ്ര ഇന്ത്യന്‍ അന്തരീക്ഷത്തിലേക്ക് ജീപ്പിനെ മാറ്റി ഒരുക്കിയതുമുതല്‍ ഇന്ത്യന്‍ പാതകളില്‍ ഏറെ ജനകീയനാവുകയായിരുന്നു സാധാരണക്കാരന്‍െറ ആവശ്യങ്ങളിലേക്കുള്ള ഈ കാര്‍. എക്സ്മിലിറ്ററി എന്ന് ജീപ്പിനു മുകളിലെ ചതുരഫ്രെയിമില്‍ വെല്‍ഡ് ചെയ്തുചേര്‍ത്ത ശങ്കരന്‍ നായര്‍ എന്ന വിമുക്തഭടന്‍ അറിഞ്ഞിരിക്കുമോ ലോകയുദ്ധവും ജീപ്പുമായുള്ള ബന്ധം? ശങ്കരന്‍ നായരുടെ ജീപ്പില്‍ എത്രപേര്‍ക്കുമിരിക്കാമായിരുന്നു. സ്വന്തംസീറ്റ് വരെ ആള്‍ക്കാര്‍ക്കായി മൂപ്പര് ഒഴിഞ്ഞുകൊടുത്തുകളയുമെന്നായിരുന്നു അന്നത്തെ തമാശ. എത്ര തിങ്ങിനിറഞ്ഞാലും കൈകാണിച്ചവരെ നിരാശരാക്കാതെ നഗരത്തിലെത്തിക്കും ശങ്കരന്‍ നായര്‍.
സഞ്ചരിക്കുന്ന നാടുതന്നെയായിരുന്നു ഓരോ ജീപ്പും അന്ന്. നാട്ടില്‍ അണേലപ്പാലം വരുന്നതുവരെയായിരുന്നു ജീപ്പ്യാത്രയുടെ പ്രതാപകാലം. പിന്നീട് നാട്ടുവഴികള്‍ക്കിണങ്ങുംവിധം രൂപാന്തരപ്പെട്ട മിനി ബസുകളെത്തി. അവ നാട്ടുപാതകള്‍ കീഴടക്കി. സമാന്തര സര്‍വീസുകാര്‍ എന്ന് വിളിപ്പേരിട്ട് ജീപ്പുകാരെ മാറ്റിനിര്‍ത്താന്‍ തുടങ്ങി. ബസിന്‍െറ സമയത്ത് ഓടി ആളെ വലിക്കുന്നുവെന്ന് ബസുകാര്‍ മുറുമുറുക്കാന്‍ തുടങ്ങി. പതിയെ പല ജീപ്പുകളും സര്‍വീസ് അവസാനിപ്പിച്ചു. പലരും ജീപ്പ് വിറ്റു. ചിലര്‍ സ്വകാര്യ ആവശ്യത്തിനായി ചുരുക്കി. ജീപ്പ് ഡ്രൈവര്‍മാരില്‍ ചിലര്‍ ബസുകളുടെ വളയം പിടിച്ചു. ചിലര്‍ മറ്റുതൊഴിലുകള്‍ തേടിപ്പോയി... നാട്ടുപാതയില്‍ കാറുകള്‍ കൂടി വന്നു. ആര്‍ക്കുവേണ്ടിയും വാതില്‍ തുറന്നിട്ട ജനറല്‍ പര്‍പസ് കാര്‍ വല്ലപ്പോഴുമുള്ള കാഴ്ചയുമായി.

Monday, April 23, 2012

മതിലിനപ്പുറത്തെ നാരായണിയെ കാണാനാവുമോ?




‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന സിനിമയിലെ നാദിയയുടെ കണ്ണടയും ചൂളിനില്‍ക്കുന്ന മോഹന്‍ലാലും ഓര്‍മയില്‍ വരുന്നു. മറച്ചുവെച്ചതെല്ലാം വെളിച്ച്ത്താക്കുമെന്ന് മോഹന്‍ലാലിനെ പേടിപ്പിച്ച കണ്ണട. അത്തരത്തില്‍ ഒരു കണ്ണട കണ്ടെത്തിയ കാര്യമൊന്നുമല്ല പറയാനുള്ളത്. മുറിയില്‍ ഒളിച്ചിരിക്കുന്ന ചിലതൊക്കെ കാണിച്ചു തരുന്ന ക്യാമറാ സാങ്കേതിക വിദ്യയെക്കുറിച്ചാണ്.
മതിലിനപ്പുറത്ത് പണ്ട് നാം നാരായണിയുടെ ശബ്ദം വൈക്കം മുഹമ്മദ് ബഷീറിനൊപ്പം കേട്ടിരുന്നു. നാരായണിയുടെ ശബ്ദ തരംഗങ്ങള്‍ മതിലും കടന്ന് വളഞ്ഞ് പുറത്തു കടന്നതിനാലാണ് ബഷീറിന് അത് കേള്‍ക്കാനായത്. നാരായണിയുടെ ശരീരത്തില്‍ നിന്ന് പ്രതിഫലിക്കുന്ന പ്രകാശം അങ്ങനെ സഞ്ചരിച്ചു മതിലുചാടി വന്നിരുന്നെങ്കില്‍ നാരായണിയുടെ ചിത്രവും ബഷീറിന്റെ കണ്ണിന്റെ റെറ്റിനയില്‍ പതിയുമായിരുന്നു. അതോടെ ബഷീര്‍ നാരായണിയെ കാണുമായിരുന്നു. എന്തായാലും പ്രകാശത്തെ മതിലുചാടിച്ചു മറഞ്ഞിരിക്കുന്നതൊന്നും കാണിക്കാനുള്ള വിപ്ലവമൊന്നും നടന്നിട്ടില്ല. പക്ഷേ വളരെ രസകരമായ ഒരു ചുവടുവെപ്പ് സംഭവിച്ചിരിക്കുന്നു. അതാണ് മസാചുസെറ്റ്സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ക്ക് ലോകത്തോടു പറയാനുള്ളത്.


നാച്വര്‍ ജേണലിലാണ് പരീക്ഷണ വിവരങ്ങള്‍. ഒരുമുറിയില്‍ വച്ചിരിക്കുന്ന വസ്തുവിന്റെ, ക്യാമറക്കും നമുക്കും കാണാനൊക്കാത്ത ഒരുഭാഗം, എങ്ങനെ കാണാനാവുമെന്നാണ് പരീക്ഷണം കാണിച്ചുതരുന്നത്. സംഗതിയിതാണ്. മുറിയുടെ മൂലയിലിരിക്കുന്ന വസ്തു. ക്യാമറ പുറത്തെ വാതിലിനടുത്തു നില്‍ക്കുന്നു. ക്യാമറക്ക് വസ്തുവിന്റെ ഭാഗികമായ ചിത്രം കിട്ടും. പക്ഷേ മറുഭാഗം ലഭ്യമല്ല. ഗവേഷകര്‍ രൂപകല്‍പ്പന ചെയ്ത ക്യാമറ ചില്ലറക്കാരനല്ല. സകല ഗുണസമ്പന്നനാണ്.
ആദ്യം ഒരു ലേസര്‍ പള്‍സ് വസ്തുവിനെതിരായ ചുവരിലേക്ക് അയക്കുന്നു. ലേസര്‍ പള്‍സ് ചുവരില്‍ തട്ടി ചിതറിപ്പരന്ന് മുറിയില്‍ നിറയുന്നു. തിരിച്ച് ചുവരില്‍ത്തട്ടി ക്യാമറയിലേക്കും പ്രവഹിക്കുന്നു. പ്രകാശ കണികകളുടെ തിരിച്ചു വരവ് കണിശമായി സമയത്തോടൊപ്പം രേഖപ്പെടുത്തിവെക്കാനും കഴിയും ക്യാമറക്ക്. ഈ ടൈം റെസലൂഷന്‍ വിദ്യയിലൂടെയാണ് മറഞ്ഞിരിക്കുന്ന വസ്തുവിന്റെ രൂപം നിര്‍ണയിക്കുന്നത്. സാധാരണ ക്യാമറകള്‍ വസ്തുവില്‍ നിന്ന് നേരിട്ട് പ്രതിഫലിക്കുന്ന പ്രകാശകണികകളെ ആശ്രയിച്ചാണ് വസ്തുക്കളുടെ പ്രതിബിംബങ്ങള്‍ നിര്‍മിക്കുന്നത്. അവ ചിതറിയ പ്രകാശ തരംഗങ്ങളെ അവഗണിക്കുന്നു. എന്നാല്‍ ഇവിടെ ചിതറിത്തെറിക്കുന്ന പ്രകാശ്ത്തെയും അത് സഞ്ചരിക്കുന്ന ദൂരത്തെയും ആശ്രയിച്ചാണ് വസ്തുവിന്റെ സാന്നിധ്യം നിര്‍ണയിക്കുന്നത്.


ഓരോ 2 പൈകോസെക്കന്റ് (0.000 000 000 001 സെക്കന്റാണ് പൈകോസെക്കന്റ്) ഇടവേളകളിലും പ്രകാശകണികകളെ രേഖപ്പെടുത്താന്‍ കഴിയും വിധമുള്ള അതിവേഗമാണ് ക്യാമറയുടെ മറ്റൊരു പ്രത്യേകത. ഇങ്ങനെ ക്യാമറ ശേഖരിച്ച വിവരങ്ങള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ അപഗ്രഥിച്ചാണ് രൂപം നിര്‍ണയിക്കുന്നത്. സങ്കീര്‍ണമായ ഗണിത പ്രക്രിയയിലൂടെയാണ് ഇവിടെ വിവരങ്ങള്‍ ഡീകോഡ് ചെയ്ത് ചിത്രനിര്‍ണയം നടക്കുന്നത്. ഏതാനും മിനിറ്റുകള്‍ ആണ് ഇപ്പോള്‍ ഒളിഞ്ഞതിനെ വെളിച്ചത്താക്കുന്ന പ്രക്രിയക്ക് വേണ്ടിവരുന്നതെന്ന് നാച്വറില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ പറയുന്നു.
പരീക്ഷണത്തിന്റെ വീഡിയോ മാതൃക ഇതാ ഇവിടെ.

Saturday, February 25, 2012

ന്യൂട്രിനോകള്‍ക്ക് ഒടുവില്‍ ഫൌള്‍ വിളി.



പ്രകാശത്തെ മറികടന്ന് കുതിച്ച ന്യൂട്രിനോകള്‍ക്ക് ഒടുവില്‍ ഫൌള്‍ വിളി. ശാസ്ത്രസമൂഹത്തിന്റെ ഉറക്കം കെടുത്തിയ ന്യൂട്രിനോവിജയം അങ്ങനെ സംശയത്തിന്റെ നിഴലിലാവുന്നു. വിപ്ലവം സൃഷ്ടിച്ച പരീക്ഷണഫലവുമായെത്തിയ യൂറോപ്യന്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് ഏജന്‍സിയുടെ (സേണ്‍) വെബ്സൈറ്റില്‍ ഒരു പ്രസ് റിലീസ് ഫെബ്രുവരി 23ന് സ്ഥാനം പിടിച്ചു. അതില്‍ ശാസ്ത്രസമൂഹത്തെ പിടിച്ചുലച്ച പരീക്ഷണത്തിന്റെ തിരുത്തുണ്ടായിരുന്നു. ഐന്‍സ്റീന്റെ നിഗമനങ്ങളെ വെല്ലുവിളിച്ച് പ്രകാശവേഗം മറികടന്നു പോയ ന്യൂട്രിനോകളെക്കുറിച്ചാണ് തിരുത്ത്.
പരീക്ഷണഫലത്തെ സ്വാധീനിച്ച രണ്ടു കുഴപ്പങ്ങളെക്കുറിച്ചാണ് സേണ്‍ ഏറ്റു പറയുന്നത്. ന്യൂട്രിനോകളുടെ സഞ്ചാരസമയം അളന്ന സംവിധാനത്തിലെ ടൈമിങ് ഗിയറിനും ഒപ്റ്റികല്‍ ഫൈബര്‍ കണക്ഷനും സംഭവിച്ച പിഴവുകള്‍ പരീക്ഷണത്തെ സ്വാധീനിച്ചുവെന്നും അസാധാരണമായ ഫലം തന്നുവെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. ന്യൂട്രിനോ പ്രവാഹത്തിന്റെ സമയദൈര്‍ഘ്യം അളന്ന ഘടികാരങ്ങളെ നിയന്ത്രിച്ച ഓസിലേറ്ററില്‍ സാങ്കേതികതകരാര്‍ ഉണ്ടായിരുന്നു. ഒപ്റ്റിക്കല്‍ കേബ്ളിലെ പിഴവും ചേര്‍ന്നതോടെ പരീക്ഷണംവഴിതെറ്റാനുള്ള സാധ്യതയേറി. ഇക്കാര്യങ്ങള്‍ ഒന്നുകൂടി ഉറപ്പാക്കി പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം മേയില്‍ പരീക്ഷണം ആവര്‍ത്തിക്കാനാണ് സേണ്‍ തീരുമാനം.
അപ്പോള്‍, തിരുത്തു വീഴുന്നത് ഐന്‍സ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തിനല്ല, പ്രകാശവേഗം ന്യൂട്രിനോ കണങ്ങള്‍ മറികടന്നുവെന്ന സേണ്‍ നിഗമനത്തിനാണ് എന്നു വരുന്നു. 2011 സെപ്റ്റംബറിലാണ് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചഓപ്പറ പരീക്ഷണഫലവുമായി സേണ്‍ രംഗത്തെത്തിയത്. ജനീവയിലെ സേണിന്റെ കണികാത്വരകത്തില്‍നിന്ന് ഇറ്റലിയിലെ ഗ്രാന്റ് സാസോ ലബോറട്ടറിയിലേക്ക് ഭൂമിക്കടിയിലൂടെ ന്യൂട്രിനോപ്രവാഹത്തെ പറഞ്ഞയച്ചായിരുന്നു പരീക്ഷണം. ആവര്‍ത്തിച്ചു നടത്തിയ പരീക്ഷണങ്ങളിലെല്ലാം പ്രകാശത്തെക്കാള്‍ 60 നാനോസെക്കന്‍ഡ് മുമ്പില്‍ ന്യൂട്രിനോകള്‍ സഞ്ചരിക്കുന്നുവെന്ന അമ്പരപ്പിക്കുന്ന ഫലമായിരുന്നു ഗവേഷകര്‍ക്ക് ലഭിച്ചത്.
പ്രകാശത്തിനപ്പുറം വേഗമില്ലെന്ന ഐന്‍സ്റീന്റെ സിദ്ധാന്തത്തെയാണ് ഇത് ചോദ്യം ചെയ്തത്. പരീക്ഷണത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് നിരവധി ശാസ്ത്രകാരന്മാര്‍ അന്നേ രംഗത്തുണ്ടായിരുന്നു. പരീക്ഷണത്തില്‍ സാങ്കേതിക പിഴവില്ലെന്നായിരുന്നു ആദ്യം സേണ്‍ വാദിച്ചിരുന്നത്. അതേസമയം വിപ്ലവകരമെന്ന് തോന്നിച്ച ഫലം മറ്റു സ്വതന്ത്ര പരീക്ഷണങ്ങളിലും ആവര്‍ത്തിച്ചാല്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നായിരുന്നു അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിന്റെ നിലപാട്. ലോകമെങ്ങുമുള്ള വിവിധ ഗവേഷണ കേന്ദ്രങ്ങള്‍ പരീക്ഷണം ആവര്‍ത്തിക്കാനുള്ള തയാറെടുപ്പിലായിരുന്നു. രണ്ടു തരത്തില്‍ ആഗോള ഭൌതിക സമൂഹം ഈ ഫലവുമായി പ്രതികരിച്ചിരുന്നു.


 
പരീക്ഷണത്തില്‍ അസാധാരണ ഫലം വരാനുള്ള സാധ്യതകള്‍ ആരായുന്ന രീതിയില്‍ നിരവധി പഠനങ്ങള്‍ നടന്നു. അതേസമയം പ്രകാശവേഗം അവസാനവാക്കല്ലെന്ന പുതിയ അവസ്ഥയില്‍ ഏതു സിദ്ധാന്തം കൊണ്ട് അതിനെ സാധൂകരിക്കാമെന്ന രീതിയിലും ചര്‍ച്ചകളുണ്ടായി. എന്തായാലും സേണ്‍ പരീക്ഷണം അവസാനിപ്പിക്കുന്നില്ല. കറകളഞ്ഞ നിഗമനങ്ങളിലേക്ക് ഒരു പക്ഷേ ഐന്‍സ്റീന്‍ പറഞ്ഞുവച്ചതുപോലെ പ്രകാശം തന്നെ അവസാനവാക്കെന്ന ഉറപ്പിക്കലിലേക്ക് പരീക്ഷണം തുടരട്ടെ.
വാല്‍നക്ഷത്രം
അവിശ്വസനീയ ഫലങ്ങളിലാണ് ശാസ്ത്രം കൂടുതല്‍ അസ്വസ്ഥമാവുക. ശരി, കൂടുതല്‍ ശരി, കൂടുതല്‍ സൂക്ഷ്മമായ ശരി എന്നതിലേക്കുള്ള തുടര്‍പ്രക്രിയയില്‍ അത് സ്വയം തെറ്റുകള്‍ തിരുത്തുന്നു