Wednesday, October 26, 2011

ശാസ്ത്രം ആ ന്യൂട്രിനോകള്‍ക്കു പിറകേ തന്നെയുണ്ട്…


ശാസ്ത്രലോകം അടങ്ങിയിരിക്കുന്നില്ല, എണ്‍പതോളം പഠനങ്ങളാണ് പ്രകാശവേഗം മറികടന്ന ന്യൂട്രിനോകളെ പിന്‍തുടര്‍ന്ന് ഇതുവരെ പുറത്തുവന്നത്. സേണിന്റെ (CERN) ഓപ്പറ(OPERA) പരീക്ഷണ ഫലം പ്രസിദ്ധീകരിച്ച വെബ്സൈറ്റിലാണ് ലോകോത്തര ഗവേഷണ കേന്ദ്രങ്ങള്‍ തുടര്‍ പഠനങ്ങളുടെ നിര തന്നെ തൊടുത്തുവിട്ടിരിക്കുന്നത്. മിക്കവയും സൈദ്ധാന്തികമായി പ്രകാശവേഗം മറികടന്ന ന്യൂട്രിനോകള്‍ക്കൊപ്പം തന്നെയുള്ളവയാണ്. സേണിന്റെ കണ്ടെത്തലിനെ ശരിവെക്കുന്നവ.

അതേ സമയം കണ്ടെത്തലിനെ ചോദ്യം ചെയ്യുന്ന സ്വതന്ത്ര പരീക്ഷണ ഫലങ്ങളുമുണ്ട്. അതിലൊന്ന് ഓപ്പറ പരീക്ഷണഫലത്തെ ഖണ്ഡിക്കുന്നതാണ്. ICARU( ഇമേജിങ് കോസ്മിക് ആന്‍ഡ് റെയര്‍ അണ്ടര്‍ഗ്രൌണ്ട് സിഗ്നല്‍സ്) നടത്തിയ സ്വതന്ത്ര പരീക്ഷണ ഫലം ന്യൂട്രിനോ പ്രകാശവേഗം മറികടന്നുവെന്ന നിഗമനത്തിന് ചില എതിര്‍വാദങ്ങള്‍ തൊടുത്തുവിടുന്നു. സേണില്‍ നിന്ന് ഇറ്റലിയിലെ ഗ്രാന്റ് സാസോ നാഷനല്‍ ലാബിലേക്ക് ന്യൂട്രിനോ പ്രവാഹത്തെ അയച്ചു തന്നെയാണ് സ്വതന്ത്ര പരീക്ഷണവും നടത്തിയിരിക്കുന്നത്. പക്ഷേ ന്യൂട്രിനോകളുടെ വേഗം അളക്കുകയല്ല ICARU സംഘം ചെയ്തത്. അവയുടെ ഊര്‍ജ സ്പെക്ട്രം നിരീക്ഷണവിധേയമാക്കുകയായിരുന്നു.

പ്രകാശവേഗത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂട്രിനോകള്‍ക്ക് സംഭവിക്കുമെന്ന് സൈദ്ധാന്തികമായി പ്രതീക്ഷിക്കപ്പെടുന്ന ഊര്‍ജ വ്യതിയാനം ഈ സ്പെക്ട്രത്തില്‍ ദൃശ്യമല്ലെന്നായിരുന്നു കണ്ടെത്തല്‍. നൊബേല്‍ ജേതാവായ ഭൌതികശാസ്ത്രകാരന്‍ ഷെല്‍ഡന്‍ ഗ്ലാഷോയും ആന്‍ഡ്യ്രൂ കോഹനും ചേര്‍ന്ന് പ്രകാശവേഗത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂട്രിനോക്ക് സംഭവിക്കാവുന്ന ഊര്‍ജ വ്യതിയാനത്തെക്കുറിച്ച് സൈദ്ധാന്തികമായി പ്രവചിച്ചിരുന്നു. കോഹന്‍-ഗ്ലാഷോ എഫക്റ്റ് എന്നാണ് ന്യൂട്രിനോകള്‍ക്കു സംഭവിക്കാവുന്ന ഊര്‍ജവ്യതിയാന പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്.
പ്രകാശവേഗം മറികടന്നു സഞ്ചരിക്കുമ്പോള്‍ അവക്ക് ഇലക്ട്രോണ്‍ -പോസിട്രോണ്‍ ജോഡികളെ പുറത്തുവിടേണ്ടിവരുന്നു. ഇങ്ങനെ ദീര്‍ഘദൂരം സഞ്ചരിക്കുന്നതിനനുസരിച്ച് നിരന്തരം ഇലക്ട്രോണ്‍- പോസിട്രോണ്‍ ഉല്‍സര്‍ജനം നടത്തുന്നതിലൂടെ ന്യൂട്രിനോകളുടെ ഊര്‍ജം കുറയുന്നു. അങ്ങനെയെങ്കില്‍ സേണ്‍ പരീക്ഷണത്തില്‍ 730 കിലോമീറ്റര്‍ സഞ്ചരിച്ച ന്യൂട്രിനോകള്‍ക്ക് ഈ ഊര്‍ജ വ്യതിയാനം ദൃശ്യമാകണം. പക്ഷേ സേണിന്റെ പരീക്ഷണ ഫലത്തിലും ICARU പരീക്ഷണത്തിലും അത്തരം ഊര്‍ജവ്യതിയാനം കണ്ടെത്താനാവുന്നില്ല. ഇത് വലിയൊരു പൊരുത്തക്കേടായി മുന്നില്‍ നില്‍ക്കുന്നുണ്ട്.
അതേസമയം ഈ പൊരുത്തക്കേട് സേണ്‍സംഘത്തിനു പുതിയ അറിവല്ലെന്നും കോഹന്‍ ഗ്ലാഷോ എഫക്റ്റ് അനുസരിക്കുന്നില്ല പരീക്ഷണ ഫലമെന്ന കാര്യം പത്തോളം സേണ്‍ മീറ്റിങ്ങുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണെന്നും ഓപ്പറ ഫിസിക്സ് കോ ഓഡിനേറ്റര്‍ ദാരിയോ ഓഡിയാരോ പറയുന്നു. കോഹന്‍ ഗ്ലാഷോ എഫക്റ്റ് എല്ലായ്പ്പോഴും പ്രകാശവേഗം മറികടക്കുന്ന ന്യൂട്രിനോകള്‍ക്ക് സ്വീകാര്യമായിക്കൊള്ളണമെന്നില്ലെന്ന് കരുതുന്നവരുണ്ട്.
ചിലപ്പോള്‍ സാങ്കല്‍പ്പികമായ അഞ്ചാമതൊരു ഡൈമന്‍ഷന്റെ കുറുക്കുവഴിയിലൂടെയാണ് അവ സഞ്ചരിക്കുന്നതെങ്കില്‍ ഈ നിഗമനങ്ങളെല്ലാം അപ്രസക്തമാവുകയും ചെയ്യും. നീളം, വീതി, ഉയരം, സമയം എന്നീ നാലു മാനങ്ങള്‍ക്കപ്പുറം(dimension) നാമറിയാത്ത അഞ്ചാമതൊരു ഡയമന്‍ഷന്‍. അതിന്റെ കുറുക്കുവഴിയില്‍ നിയമങ്ങള്‍ തെറ്റിച്ച് ഊര്‍ജവ്യതിയാനം സംഭവിക്കാതെ സഞ്ചരിക്കുന്ന ന്യൂട്രിനോ..അങ്ങനെയെങ്കില്‍ ഐന്‍സ്റ്റീന്റെ ആപേക്ഷികതക്ക് പരിക്കേല്‍ക്കാതെ കാര്യങ്ങള്‍ക്ക് പുതിയൊരു തലം കൈവരും.
എന്തായാലും മാധ്യമങ്ങളിലും പൊതുഇടങ്ങളിലുമെല്ലാം ഏറെ ചലനമുണ്ടാക്കിയ ഈ ശാസ്ത്രസമസ്യക്ക് അതിവേഗം പരിഹാരമുണ്ടാവുമെന്ന് ചിന്തിക്കുന്നതില്‍ അര്‍ഥമില്ല. ശാസ്ത്രത്തിന്റെ സഞ്ചാരം അവശ്യമായും സാവധാനത്തിലായിരിക്കും. എടുത്തുചാട്ടങ്ങളില്ലാതെ ശരികളുടെ സൂഷ്മ തലങ്ങള്‍ ഇഴകീറിയെടുക്കുവാനുള്ള സമയം അനുവദിച്ച് നമുക്ക് കാത്തിരിക്കാം.


ആറു വര്‍ഷമെടുത്തു ഓപ്പറ പരീക്ഷണഫലം പുറം ലോകത്തോട് പറയാനുള്ള രീതിയില്‍ എത്തുന്നതിന്. തുടര്‍ പരീക്ഷണങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. മെയിന്‍ ഇന്‍ജെക്റ്റര്‍ ന്യൂട്രിനോ ഓസിലേഷന്‍ സെര്‍ച്ച് (MINOS) എന്ന് ന്യൂട്രിനോ വേഗത്തെക്കുറിച്ചുള്ള ഫെര്‍മിലാബ് പരീക്ഷണമാണ് ഒന്ന്. ജപ്പാനില്‍ ടോകായ് ടു കാമോയ്ക(T2K) പരീക്ഷണമാണ് മറ്റൊന്ന്. പിന്നെ സൈദ്ധാന്തിക സംവാദങ്ങളുടെ പരമ്പരകളും. വരട്ടെ നോക്കാം പ്രകാശം തോറ്റോ ന്യൂട്രിനോ ജയിച്ചോ ഐന്‍സ്റ്റീനെ തിരുത്തണോ എന്നൊക്കെ.

വാല്‍നക്ഷത്രം: എന്തെങ്കിലും വിളിച്ചു പറഞ്ഞ് പിന്നെ അതിനു നൂറു ന്യായം നിരത്തലല്ല ശാസ്ത്രം. നൂറു ന്യായീകരണങ്ങള്‍ ഉറപ്പാക്കി ഉള്ളതു പറച്ചിലാണ്

Monday, October 24, 2011

സങ്കല്‍പ്പങ്ങള്‍ തിരുത്തിയ ക്രിസ്റ്റലും; അകലുന്ന പ്രപഞ്ചവും




ലോകം അവസാനിക്കുന്നത് തീയിലോ തണുപ്പിലോ എന്ന് ഒരു പഴയ ചോദ്യമുണ്ട്. തണുപ്പില്‍ തന്നെ ആയിരിക്കുമെന്ന് വേണമെങ്കില്‍ മറുപടി പറയാം. ഇത്തവണത്തെ ഫിസിക്സ് നൊബല്‍ സമ്മാനം നേടിയ കണ്ടെത്തല്‍ പ്രപഞ്ച വികാസത്തിന്റെ വേഗം വര്‍ധിക്കുന്നുവെന്ന ശാസ്ത്രത്തിന്‍െ തിരിച്ചറിവിനാണ്. യുഗങ്ങളോളം അകന്നകന്ന് തണുത്ത് അവസാനിക്കാനായിരിക്കും ലോക നിയോഗമെന്ന് ഇനി ചിന്തിച്ചു നോക്കുകയാവാം. ക്രിസ്റ്റല്‍ ലോകത്തെ അപരന്‍മാരെ വെളിച്ചത്തു നിര്‍ത്തി സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതിയതിനാണ് രസതന്ത്ര നോബല്‍ ലഭിച്ചത്. ഇരു ഗവേഷണങ്ങളും അതത് രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുകള്‍ തന്നെയായിരുന്നു.

സങ്കല്‍പ്പങ്ങള്‍ തിരുത്തിയ ഖ്വാസി ക്രിസ്റ്റല്‍



ഡാനിയല്‍ ഷെറ്റ്സ്മാന്‍




ലോഹവസ്തുക്കളെ എക്സറേ ക്രിസ്റ്റലോഗ്രഫി, ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് സങ്കേതങ്ങള്‍ ഉപയോഗിച്ച് ലഭ്യമാക്കുന്ന ഡിഫ്രാക്ഷന്‍ പാറ്റേണ്‍ വിശകലനം ചെയ്താണ് ഓരോ ക്രിസ്റ്റല്‍ ഘടനയും തിരിച്ചറിയുന്നത്. അങ്ങനെ ലഭ്യമായ വിവരങ്ങളില്‍ നിന്നാണ്  ക്രിസ്റ്റലുകളെ സിമ്മെട്രിയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ലാറ്റൈസ് സിസ്റ്റങ്ങളായി തരം തിരിച്ചത്. അങ്ങനെ രൂപം കൊടുത്ത ക്രിസ്റ്റലുകളുടെ നിര്‍വചനം തന്നെ അട്ടിമറിക്കുകയാണ് ഡാനിയല്‍ ഷെറ്റ്സ്മാന്‍ എന്ന ഇസ്രായേല്‍ ഗവേഷകന്‍ ചെയ്തത്. 'ആറ്റങ്ങളോ തന്‍മാത്രകളോ അയോണുകളോ ക്രമമായി  ആവര്‍ത്തിച്ച് ത്രിമാനമായി വിന്യസിച്ച ഘടനയുള്ള വസ്തുക്കളാണ് ക്രിസ്റ്റലുകള്‍' എന്നായിരുന്നു കാലങ്ങളായി കൈമാറിയ നിര്‍വചനം. 'കൃത്യമായി വേര്‍തിരിക്കാവുന്ന ഡിഫ്രാക്ഷന്‍ പാറ്റേണുള്ള ഖരവസ്തുക്കളാണ് ക്രിസ്റ്റലുകള്‍' എന്ന് മാറ്റിയെഴുതിപ്പിച്ചു ഷെറ്റ്സ്മാന്‍. അതുവരെയുള്ള ക്രിസ്റ്റല്‍ ധാരണകളെ തെറ്റിക്കുകയായിരുന്നു  ഖ്വാസി ക്രിസ്റ്റല്‍(quasi crystal) എന്ന  ഷെറ്റ്സ്മാന്റെ കണ്ടുപിടിത്തം. കൃത്യമായി ആവര്‍ത്തിക്കുന്ന യൂനിറ്റ് സെല്ലുകള്‍ ഉള്ള ക്രിസ്റ്റല്‍ സങ്കല്‍പ്പങ്ങളുമായി പൊരുത്തപ്പെടാത്ത ഒരിക്കലും ആവര്‍ത്തിക്കാത്ത ആറ്റ വിന്യാസമുള്ളവയായിരുന്നു ഖ്വാസി ക്രിസ്റ്റലുകള്‍. ക്രിസ്റ്റല്‍ ലാറ്റൈസുകളിലെവിടെയും കാണാത്ത 5 ഫോള്‍ഡ് സിമ്മെട്രിയും ഇവ കാണിച്ചു. 2,3,4,6 ഫോള്‍ഡ് സിമ്മെട്രികളില്‍ മാത്രമായി പരിമിതപ്പെട്ട ക്രിസ്റ്റല്‍ സിമ്മെട്രിയിലേക്കാണ് ഷാറ്റ്സ്മാന്‍ 5ഫോള്‍ഡ് സിമ്മെട്രിയുമായി വരുന്നത്. 1982 ഏപ്രില്‍ 8ന് നിരന്തരം ശീതീകരിച്ച അലൂമിനിയം മാംഗനീസ് ലോഹസങ്കരത്തിന്റെ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ്  ഇമേജുകള്‍ പരിശോധിക്കവേയാണ് അസാധാരണമായ വിന്യാസം ഷെറ്റ്സ്മാന്‍ തിരിച്ചറിഞ്ഞത്. ആറ്റങ്ങര്‍ ഒരിക്കലും ആവര്‍ത്തിക്കാത്ത ക്രമത്തില്‍ അടുക്കിവച്ചിരിക്കുന്ന ക്രിസ്റ്റല്‍ ഘടന ആദ്യമായി വെളിപ്പെടുകയായിരുന്നു. ക്രിസ്റ്റല്‍ സങ്കല്‍പ്പങ്ങളെ ഉലച്ചുകളഞ്ഞ  ഷാറ്റ്സ്മാന്റെ കണ്ടുപിടിത്തം അന്ന് വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല. രണ്ടുതവണ നോബല്‍ കരസ്ഥമാക്കിയ ശാസ്ത്രകാരന്‍ ലീനസ് പോളിങ് ഏതെങ്കിലും ക്രിസ്റ്റലോഗ്രഫി ടെക്സ്റ്റ് ബുക്ക് എടുത്ത് വായിക്കൂ എന്ന് ഷാറ്റ്സ്മാനെ പരിഹസിച്ചു.  സഹപ്രവര്‍ത്തകരില്‍ നിന്നു തന്നെ ഈ വാദത്തിന് ഏറെ പഴി കേള്‍ക്കേണ്ടിയും വന്നു. പിന്നീട് ഇത്തരം ക്രിസ്റ്റല്‍ ഘടനയുള്ള നിരവധി വസ്തുക്കളെ തിരിച്ചറിഞ്ഞതോടെ ഖ്വാസി ക്രിസ്റ്റലുകളെന്ന അപരന്‍മാര്‍ ക്രിസ്റ്റലോഗ്രഫിയില്‍ ഇടം പിടിക്കുകയായിരുന്നു. അസാധാരണ കാഠിന്യമുള്ള ഇത്തരം ഖ്വാസി ക്രിസ്റ്റല്‍ വസ്തുക്കള്‍ ഫ്രൈയിങ് പാനുകള്‍, റാസര്‍ ബ്ലേഡുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്.  താപം തീരെ കുറഞ്ഞ അളവില്‍ മാത്രം സംവഹിപ്പിക്കുന്ന ഇവ താപകവചങ്ങളായും ഉപയോഗിക്കുന്നു.  രസതന്ത്ര നോബെല്‍ ഷാറ്റ്സ്മാന്റെ കണ്ടെത്തലിന് പരിപൂര്‍ണമായ അംഗീകാരം പതിച്ചു നല്‍കുന്നു; ഒപ്പം അവഗണനയുടെ കറുത്ത പാടുകളെ മായ്ക്കുകയും ചെയ്യുന്നു.

അതിവേഗം അകലുന്ന പ്രപഞ്ചം






1998ല്‍ രണ്ടു ഗവേഷക സംഘങ്ങള്‍  ജ്യോതിശാസ്ത്രത്തെ അടിമുടി അമ്പരപ്പിച്ച ഗവേഷണ ഫലം പുറത്തിറക്കി. പ്രപഞ്ച വികാസത്തിന്റെ വേഗത വര്‍ധിക്കുന്നുവെന്നായിരുന്നു നിരന്തര നിരീക്ഷണങ്ങളില്‍ നിന്ന് അവര്‍ എത്തിച്ചേര്‍ന്ന നിഗമനം. പ്രപഞ്ചം 1400 കോടി വര്‍ഷങ്ങള്‍ക്കപ്പുറത്തെ ബിഗ് ബാങ് സ്ഫോടനത്തിനുശേഷം വികസിച്ചു കൊണ്ടിരിക്കുന്നുവെന്നത് നേരത്തെ സ്വീകാര്യമായ നിരീക്ഷണമായിരുന്നു. എന്നാല്‍ കാലമേറും തോറും പ്രപഞ്ച വസ്തുക്കള്‍ തമ്മിലുള്ള  അകല്‍ച്ചയുടെ വേഗം വര്‍ധിക്കുന്നുവെന്നത് വിപ്ലവകരമായ കണ്ടെത്തല്‍ തന്നെയായിരുന്നു. അതിവിദൂര സൂപ്പര്‍ നോവകളെ നിരന്തരം നിരീക്ഷണ വിധേയമാക്കുകയായിരുന്നു ഈ ഗവേഷക സംഘം. അമേരിക്കന്‍ ഗവേഷകന്‍ സോള്‍ പെള്‍മുട്ടറുടെ നേതൃത്വത്തില്‍ 1988 ല്‍തുടങ്ങിയ പഠനത്തിനു തുടക്കമിടുന്നത്.  ആസ്ത്രേലിയന്‍ ഗവേഷകന്‍ ബ്രയന്‍ സ്മിത് അമേരിക്കന്‍ ഗവേഷകന്‍ ആദം റൈസസ് എന്നിവര്‍ ചേര്‍ന്ന് 1994ല്‍ മറ്റൊരു നിരീക്ഷണ ദൌത്യവും തുടങ്ങി. ഇരു ഗവേഷക സംഘങ്ങളും ചേര്‍ന്ന് അമ്പരപ്പിക്കുന്ന ഫലത്തില്‍ എത്തിച്ചേരുകയായിരുന്നു. അതിവിദൂര സൂപ്പര്‍ നോവകള്‍( നക്ഷത്ര സ്ഫോടനങ്ങളാണ് സൂപ്പര്‍ നോവകള്‍, നക്ഷത്രങ്ങളുടെ കത്തിയാളുന്ന ചിത) നിരീക്ഷിച്ച് പ്രപഞ്ചമാപ്പ് തയാറാക്കുകയായിരുന്നു ഗവേഷണത്തിന്റെ ലക്ഷ്യം. ബഹിരാകാശത്തും ഭൂമിയിലും അത്യാധുനിക ദൂരദര്‍ശിനികള്‍ വിന്യസിച്ചും ശേഷികൂടിയ കമ്പ്യൂട്ടര്‍, ഡിജിറ്റല്‍ ഇമേജിങ് സെന്‍സറുകള്‍ എന്നിവ  ഉപയോഗിച്ചും ആയിരുന്നു നിരീക്ഷണം. ഏറെ പ്രായം ചെന്ന ചെറു നക്ഷത്രങ്ങളുടെ സൂപ്പര്‍ നോവകളായ ടൈപ്പ് 1 സൂപ്പര്‍ നോവകളാണ് നിരീക്ഷണവിധേയമാക്കിയത്. ഒരു ഗാലക്സിഒന്നാകെ പ്രകാശപൂരിതമാക്കാന്‍ ശേഷിയുണ്ട് ഇത്തരം നക്ഷത്രങ്ങള്‍ക്ക്. അന്‍പതോളം ടൈപ്പ ്1 സൂപ്പര്‍ നോവകളെ നിരീക്ഷിച്ചതില്‍ നിന്ന് സൈദ്ധാന്തികമായി കണക്കാക്കിയതിനേക്കാള്‍ കുറവാണ് അവയില്‍ നിന്നുള്ള പ്രകാശത്തിന്റെ തോതെന്ന് തിരിച്ചറിഞ്ഞു. പ്രപഞ്ചവ്യാപനത്തിന്റെ വേഗം വര്‍ധിക്കുന്നുവെന്നതിന്റെ പ്രത്യക്ഷ സൂചനയായിരുന്നു ഇത്. ഗുരുത്വാകര്‍ഷണത്തെ അതിജീവിച്ച് പരസ്പരം അകലാന്‍ പ്രപഞ്ച വസ്തുക്കളെ പ്രേരിപ്പിക്കുന്ന രഹസ്യബലം എന്താണെന്നത് രഹസ്യമായി തന്നെ ഇപ്പോഴും അവശേഷിക്കുന്നു. പ്രപഞ്ചത്തിന്റെ മുക്കാല്‍ ഭാഗവും നിറഞ്ഞു നില്‍ക്കുന്ന സാങ്കല്‍പ്പിക പദാര്‍ഥമായ ഡാര്‍ക് എനര്‍ജി(തമോ ഊര്‍ജം) ആയിരിക്കാം ഇതിനു പിന്നിലെന്നും കരുതുന്നു. പ്രപഞ്ച പഠനങ്ങള്‍ക്ക് പുതുവഴി തിരിച്ചുവിട്ട കണ്ടെത്തല്‍ ഫിസിക്സ് നോബല്‍ നേടിയത് വരും കാല വിപ്ലവത്തിന് ആക്കം കൂട്ടുന്നു.




Friday, October 21, 2011

കാശില്ല, നാസ മുങ്ങി; ചൊവ്വയില്‍ പോവാന്‍ ഇനി റഷ്യ കനിയണം

ചൊവ്വയിലെ ജീവസാന്നിധ്യത്തിന് തെളിവുകള്‍ തേടി യൂറോപ്യന്‍ സ്പേസ് ഏജന്‍സി(ESA) രൂപകല്‍പ്പന ചെയ്ത പര്യവേക്ഷണ പദ്ധതിയാണ് എക്സോമാര്‍സ്(exomars). റോവറുകളെ ചൊവ്വയിലയച്ച് ജീവസാന്നിധ്യത്തിന്റെ അടയാളമായ മീഥെയ്ന്‍ വാതകത്തിന്റെ സാന്നിധ്യം മണത്തറിയുക അടക്കമുള്ള നിരവധി ലക്ഷ്യങ്ങള്‍ ചുവന്ന ഗ്രഹത്തില്‍ എക്സോമാര്‍സ് ലക്ഷ്യമിടുന്നുണ്ട്.
ഏറെ കാലമായി ഈ ദൌത്യത്തിനായി കൊണ്ടുപിടിച്ച ശ്രമത്തിലാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലെ ഗവേഷകര്‍. 2016 ജനുവരിയില്‍ എക്സോമാര്‍സിന്റെ ആദ്യഘട്ടമായി വാതകസാന്നിധ്യം പരിശോധിക്കുന്ന ഓര്‍ബിറ്ററിനെ ചൊവ്വയിലയക്കും. രണ്ടാം ഘട്ടമായി 2018ല്‍ രണ്ടു റോവറുകള്‍ കൂടി ചൊവ്വയിലേക്ക് അയക്കും. അവ ചൊവ്വയുടെ ഉപരിതലത്തില്‍ സഞ്ചരിച്ച് സാമ്പിള്‍ ശേഖരിക്കും.2020 നുശേഷമുള്ള ഭാവി ദൌത്യത്തില്‍ ഈ സാമ്പിളുകള്‍ ഭൂമിയിലെത്തിച്ച് പരിശോധിക്കും.
മീഥൈന്‍ വാതകമുള്‍പ്പെടെ ചൊവ്വയില്‍ സൂക്ഷ്മജീവികളുടെ സാന്നിധ്യം വിളിച്ചു പറയുന്ന വാതകങ്ങളെ മണത്തറിയാനായാണ് ആദ്യഘട്ടത്തില്‍ ഓര്‍ബിറ്ററിനെ അയക്കുന്നത്. ഭാരിച്ച ചെലവു വരുന്ന ദൌത്യത്തിന്റെ ആദ്യഘട്ടത്തില്‍ ഓര്‍ബിറ്ററിനെ ചൊവ്വയിലെത്തിക്കാനുള്ള അറ്റ്ലസ് 5 എന്ന ലോഞ്ച് റോക്കറ്റ് അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസ(NASA) നല്‍കുമെന്ന് ഏറ്റിരുന്നു. എന്നാല്‍ കാര്യത്തോടടുത്തപ്പോള്‍ നാസ പാലം വലിച്ചു. ഫണ്ടില്ലായ്മ കാരണം വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് നാസ അറിയിച്ചു. ലോഞ്ച് റോക്കറ്റ് തയാറാക്കാന്‍ ബഡ്ജറ്റില്‍ വകയില്ലെന്നും രണ്ടാം ഘട്ടത്തില്‍ ലോഞ്ച് റോക്കറ്റ് തയാറാക്കാം എന്നുമായിരുന്നു നാസയുടെ നിലപാട്.
207കോടി ഡോളര്‍ ചെലവുവരുന്ന പദ്ധതിയില്‍ ലോഞ്ചിങ് റോക്കറ്റു കൂടി ഉള്‍പ്പെടുത്താന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിക്കു ശേഷിയില്ലാത്തതിനാലാണ് പരസഹായം തേടിയത്. പ്രതീക്ഷ അസ്ഥാനത്തായതോടെ അവര്‍ റഷ്യന്‍ സ്പേസ് ഏജന്‍സിയുടെ സഹകരണം തേടുകയാണ്. ശാസ്ത്രലോകത്തിനാകെ ഏറെ പ്രതീക്ഷ നല്‍കിയ ചൊവ്വാ ദൌത്യം താല്‍ക്കാലികമായി പ്രതിസന്ധി നേരിടുകയാണ്.
റഷ്യ കനിഞ്ഞാല്‍ കാര്യങ്ങള്‍ ചൊവ്വാവും. ഫെബ്രുവരിക്കുള്ളില്‍ റഷ്യയുമായി ധാരണയിലെത്താനും നാസയുടെ മറ്റു സഹായവാഗ്ദാനങ്ങളില്‍ ഉറപ്പുവാങ്ങാനുമാണ് ഇസയുടെ ശ്രമം.വാഗ്ദാനത്തില്‍ നിന്നുള്ള നാസയുടെ പിന്‍മാറ്റം അവിടത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയുടെ അടയാളമായി വിലയിരുത്തപ്പെടുന്നു. ഹബ്ള്‍ ടെലസ്കോപ്പിനെ തുടര്‍ന്ന് ബഹിരാകാശത്ത് അയക്കാന്‍ പദ്ധതിയിട ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ് പൂര്‍ത്തിയാക്കാന്‍ വലിയ ചിലവു വകയിരുത്തേണ്ടി വന്നതാണ് ഫണ്ടില്ലായ്മക്കു കാരണമെന്ന് കരുതുന്നു. റഷ്യ വഴങ്ങിയില്ലെങ്കില്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഈ സ്വപ്ന ദൌത്യം അനിശ്ചിതത്വത്തില്‍ തുടരും.