Sunday, October 2, 2011

ഐന്‍സ്റ്റീന് തെറ്റിയെന്ന് തുള്ളിച്ചാടാന്‍ വരട്ടെ


ലോക ശാസ്ത്ര സമൂഹത്തെ മുള്‍ മുനയിലാക്കിയ കണ്ടെത്തലിനെ തുടര്‍ന്ന് സേണ്‍ വക്താവ് ജെയിംസ് ഗില്ലീസ് റേഡിയോ ഫോര്‍ ലിബര്‍ട്ടി കറസ്പോണ്ടന്റിനു നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
ന്യൂട്രിനോ പരീക്ഷണത്തിന്റെ ഫലം ദൌത്യത്തിലുള്‍പ്പെട്ട സേണ്‍ ഗവേഷകര്‍ക്കുപോലും അവിശ്വസനീയമായിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നല്ലോ…എന്താണങ്ങിനെ?
ശാസ്ത്രത്തില്‍ വല്ലപ്പോഴും മാത്രമേ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുകയുള്ളു. ഒരു പരീക്ഷണം അസാധാരണമായ ഫലം തരുമ്പോള്‍ ആരായാലും അവിശ്വസനീയമെന്നു തന്നെ പറഞ്ഞുപോകും. അങ്ങനെ വന്നാല്‍ നിരന്തരം നമ്മുടെ പരീക്ഷണ ഉപകരണങ്ങള്‍, സാങ്കേതിക വിദ്യ ഒക്കെ തിരിച്ചും മറിച്ചും പരിശോധിച്ച് നാം ആ ഫലത്തെക്കുറിച്ച് കൂടുതല്‍ ഉറപ്പു വരുത്തുവാന്‍ ശ്രമിക്കും. കൂടുതല്‍ തവണ ചെയ്തു കഴിയുമ്പോള്‍ ആ ഫലത്തിന് സാധാരണമായ എന്തെങ്കിലും വിശദീകരണം നമുക്ക് ലഭിക്കുകയും ചെയ്യും. അങ്ങനെ ആ ഫലം ഉപേക്ഷിക്കപ്പെടും. പക്ഷേ എല്ലായ്പ്പോഴും അങ്ങിനെയാവില്ല. ഇവിടെ സംഭവിച്ചതും അതാണ്. ഗവേഷകര്‍ കിട്ടിയ വിവരം ഇഴകീറി പരിശോധിച്ചപ്പൊഴും പരീക്ഷണ ഉപകരണങ്ങളുമായി ബന്ധപ്പെടുത്തി അതിനൊരു വിശദീകരണം നല്‍കല്‍ വളരെ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് മനസിലാക്കുകയായിരുന്നു. അപ്പോള്‍ അടുത്ത പടി ഈ ഫലം ആഗോള ഭൌതിക ശാസ്ത്ര സമൂഹത്തിനു മുന്‍പില്‍ ചര്‍ച്ചക്കു വെക്കുകയെന്നതാണ്. അതാണിപ്പോള്‍ നടക്കുന്നത്.
ഈ കണ്ടെത്തല്‍ സ്വീകരിക്കപ്പെട്ടാല്‍ അല്ലെങ്കില്‍ മറ്റു ശാസ്ത്രകാരന്‍മാര്‍ സ്വതന്ത്രമായി ന്യൂട്രിനോകണങ്ങള്‍ പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുമെന്ന് ഉറപ്പുവരുത്തിയാല്‍ ഭൌതികശാസ്ത്രത്തില്‍ അതിന്റെ അനന്തരഫലം എന്തായിരിക്കും
ആപേക്ഷികതാ സിദ്ധാന്തം ഒരു നൂറ്റാണ്ടോളമായി കാലത്തിന്റെ പരീക്ഷണങ്ങള്‍ക്കായി നിലകൊള്ളുകയാണ്. ആരും അതിനെ പരീക്ഷണ വിധേയമാക്കാത്തതുകൊണ്ടല്ല അത് നിലനിന്നത്. പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഇതിനെ ആസ്പദമാക്കി നടന്നിട്ടും കോസ്മിക് സ്പീഡ് ലിമിറ്റിനെ ഖണ്ഡിക്കുന്ന യാതൊരു കണ്ടെത്തലുകളും ഉണ്ടായില്ല.
അതു പോലെ ഒരു പരീക്ഷണം മാത്രമായിരുന്നു ഇതും. എന്നു വെച്ച് ഇത് തെറ്റാണെന്നല്ല. ഇവിടെ വേറിട്ട വിശദീകരണം തീര്‍ച്ചയായും ഉണ്ടായേക്കാമെന്ന് ശാസ്ത്ര സമൂഹത്തിനാകെ ഒരു തോന്നല്‍ ഉണ്ടായിട്ടുണ്ട്. ആപേക്ഷികത, ക്വാണ്ടം മെക്കാനിക്സ് എന്നീ രണ്ടു നെടും തൂണുകളിലാണ് ആധുനിക ഭൌതിക ശാസ്ത്രം ഉയര്‍ന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ഭൌതികശാസ്ത്രത്തെ വലിയ ധര്‍മസങ്കടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയതും ഈ രണ്ട് ധാരകളാണ്.
ആപേക്ഷികത ഗുരുത്വ(gravity) സിദ്ധാന്തമാണ്. ഗുരുത്വവുമായി ബന്ധപ്പെട്ട് യാതൊരു ക്വാണ്ടം സിദ്ധാന്തവുമില്ല താനും. ആപേക്ഷികതക്കും ക്വാണ്ടം മെക്കാനിക്സിനും ഇടയിലുള്ള ഈ പ്രശ്നം പരിഹരിക്കുകയെന്നത് ആധുനിക ഭൌതിക ശാസ്ത്രത്തെ സംബന്ധിച്ച് പ്രധാന കാര്യമാണ്. അപ്പോള്‍ ഇത്തരത്തിലുള്ള അപ്രതീക്ഷിത കണ്ടെത്തലുകള്‍ ചിലപ്പോള്‍ പ്രശ്ന പരിഹാരത്തിന്റെ വഴിതുറക്കലാവും. പക്ഷേ എല്ലാത്തിനുമുപരി ഈ നിരീക്ഷണം യഥാര്‍ഥമോ അല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
ന്യൂട്രിനോ പരീക്ഷണം വിശദമാക്കാമോ?
ഒരു കോസ്മിക് സ്പീഡ് ലിമിറ്റ് ഉണ്ടെന്നും അത് പ്രകാശ പ്രവേഗമാവാമെന്നുമാണ് ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം പറയുന്നത്.
സേണില്‍ നിന്ന് 730 കിലോമീറ്റര്‍ അപ്പുറം ഗ്രാന്‍ സാസോയിലുള്ള ഭൂഗര്‍ഭ കണികാ നിരീക്ഷണ സംവിധാനത്തിലേക്ക് അയച്ച ന്യൂട്രിനോ പ്രവാഹത്തിന്റെ സഞ്ചാര സമയമാണ് ഞങ്ങള്‍ അളന്നത്. കൃത്യമായി പറഞ്ഞാല്‍ 732 കിലോമീറ്റര്‍ ദൂരം ന്യൂട്രിനോ കണങ്ങള്‍ സഞ്ചരിച്ചത് 2.4 മൈക്രോ സെക്കന്റുകൊണ്ടാണ്.
പരീക്ഷണം വ്യക്തമാക്കിയത് ന്യൂട്രിനോകള്‍ പ്രകാശത്തേക്കാള്‍ വേഗത്തിലെത്തുന്നുവെന്നാണ്. വളരെ നേര്‍ത്ത വ്യത്യാസം അതായത് .oo25 ശതമാനം മുന്നില്‍. അത് ശരിയാണെങ്കില്‍ അത് ഭൌതിക ശാസ്ത്രത്തില്‍ വിപ്ലവം തന്നെയാണ്.
ഐന്‍സ്റ്റീന് തെറ്റിയെന്ന് പറഞ്ഞ് തുള്ളിച്ചാടും മുന്‍പ് അത്യധികം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതാണ് ഞങ്ങള്‍ ചെയ്യുന്നത്. എന്താണ് ഈ കണ്ടെത്തല്‍ വ്യക്തമാക്കുന്നതെന്ന് കൃത്യമായി പ്രസ്താവിക്കും മുന്‍പ് ലോകത്തെവിടെയെങ്കിലും സ്വതന്ത്ര പരീക്ഷണങ്ങളില്‍ ഇത് ആവര്‍ത്തിക്കുമോ എന്നാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്.
ഭൂഗര്‍ഭ നിരീക്ഷണ ഉപകരണങ്ങള്‍ പരീക്ഷണത്തിന് ഉപയോഗിച്ചുവെന്ന് പറഞ്ഞു. ന്യൂട്രിനോ കണങ്ങള്‍ കടന്നുപോയ ഭൂഗര്‍ഭ വഴിയിലെ സംവിധാനങ്ങള്‍ അതിനെ പ്രകാശത്തെ പോലെ പെരുമാറാന്‍ പ്രേരിപ്പിച്ചതാവുമോ?
അവ പ്രകാശകണങ്ങള്‍ അല്ലായിരുന്നല്ലോ… അവ ന്യൂട്രിനോ എന്ന പരമാണു കണങ്ങളായിരുന്നു. പ്രപഞ്ചത്തില്‍ സര്‍വവ്യാപിയായി നിറഞ്ഞു നില്‍ക്കുന്ന കണങ്ങള്‍. കണ്ടെത്താന്‍ പ്രയാസമേറിയ സൂക്ഷ്മ കണങ്ങള്‍…ദുര്‍ബലമായി മാത്രം പ്രതിപ്രവര്‍ത്തിക്കുന്നവ…ബഹിരാകാശത്തുനിന്നുവരുന്ന ന്യൂട്രിനോ പ്രവാഹങ്ങളില്‍ നമ്മള്‍ നിരന്തരം കുളിച്ചുകൊണ്ടിരിക്കുന്നു. പ്രധാനമായും സൂര്യനില്‍ നിന്ന്. ഒരു തടസവുമില്ലാതെ ഒന്നുമായും പ്രതിപ്രവര്‍ത്തിക്കാതെ നേരെ വന്നു പതിക്കുന്നു.
അവയെ മനസിലാക്കുകയായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അവയ്ക്ക് ഭൂമിയുടെ ഏതു കോണിലും ഒരു പ്രവര്‍ത്തനവുമില്ലാതെ കടന്നുചെല്ലാനാവും. ചിക്കാഗോയിലെ ഫെര്‍മിലാബിലും സേണിലുമെല്ലാം അത്തരം പ്രവാഹങ്ങള്‍ സൃഷ്ടിക്കുക അതുകൊണ്ടുതന്നെ എളുപ്പമാണ്. അവയെ ഭൂമിക്കടിയിലേക്ക് പറഞ്ഞയക്കാനും….അതാണ് ചെയ്തത്. അത് പ്രത്യേക ടണലിലൂടെ ഒന്നുമായിരുന്നില്ല. അവ യഥാര്‍ഥത്തില്‍ ഭൂമിയിലൂടെ കടന്നുപോവുക തന്നെയായിരുന്നു. സഞ്ചരിക്കാനെടുത്ത ദൂരം ഹരിക്കണം സമയം സമം വേഗം എന്ന ലളിത തത്വം തന്നെ വെച്ചാണ് ന്യൂട്രിനോകളുടെ വേഗം നിശ്ചയിച്ചത്.
2007ല്‍ ചിക്കാഗോയിലെ ഫെര്‍മിലാബിലും ന്യൂട്രിനോ പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുമെന്ന് കണ്ടെത്തിയല്ലോ…എങ്ങനെയാണ് ഇത് അതില്‍ നിന്ന് വ്യത്യസ്തമാവുന്നത്.
അതും രസകരമായ ഫലം തന്നെയായിരുന്നു. വളരെ സാമ്യതയുള്ള പരീക്ഷണം തന്നെയായിരുന്നു അവിടെയും നടന്നത്. പക്ഷേ അവരുടെ നിഗമനം അത്ര ശക്തമായിരുന്നില്ല. അതുകൊണ്ടു തന്നെ പരീക്ഷണ ഫലം സംബന്ധിച്ച് ഉറപ്പിച്ചു പറയാന്‍ അവര്‍ക്കായില്ല. കൂടുതല്‍ കൃത്യമായ നിഗമനങ്ങളിലേക്കെത്താന്‍ ഉപകരണങ്ങള്‍ മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനത്തിലാണവര്‍. അവര്‍ ചെയ്യുന്നത് കാത്തിരിക്കയാണ്ഞങ്ങളും.

2 comments:

  1. ഇത്രയും നാള്‍ പഠിച്ചതൊക്കെ വേരുതെയാകുമോ .കുറച്ചു കാര്യങ്ങള്‍ മനസ്സിലാക്കി
    തന്നു ഈ അഭിമുഖം .

    ReplyDelete
  2. നല്ല എഴുത്ത്! ഉഷാറായി മുന്നോട്ടു പോട്ടെ!!!

    സസ്നേഹം,
    ദിവ്യ നെടുങ്ങാടി

    ReplyDelete