Thursday, July 5, 2012

സത്യേന്ദ്രനാഥ്: ദൈവകണത്തിന്‍െറ ‘ബോസ്’

 ഹിഗ്സ് -ബോസോണ്‍ എന്ന കണത്തിന്‍െറ പേരിന്‍െറ ആദ്യഭാഗം ഈ കണവുമായി ബന്ധപ്പെട്ട അടിസ്ഥാന സിദ്ധാന്തം ആവിഷ്കരിച്ച പീറ്റര്‍ ഹിഗ്സിനെ ഓര്‍മിപ്പിക്കുന്നു.  രണ്ടാം പകുതിയിലെ ബോസോണ്‍ എന്ന് ലോകം മന്ത്രിക്കുമ്പോഴൊക്കെ  കുറച്ചേറെ നമുക്ക് അഭിമാനിക്കാം. സത്യേന്ദ്രനാഥ് ബോസ് എന്ന ഇന്ത്യന്‍ ശാസ്ത്രകാരനെയാണ് ഈ പേരിനൊപ്പം ലോകം ആദരിക്കുന്നത്. ദൈവകണത്തിന്‍െറ സാന്നിധ്യം ഉറപ്പിക്കുന്നതുവരെയത്തെിയ കണികാ ഭൗതികത്തിന്‍െറ മുന്നേറ്റങ്ങള്‍ക്ക് വഴിതെളിച്ചവരില്‍ മുന്നില്‍നിന്ന ഇന്ത്യന്‍ ശാസ്ത്രകാരനായിരുന്നു സത്യേന്ദ്രനാഥ് ബോസ്.  പദാര്‍ഥങ്ങള്‍ക്ക് ഖരം, ദ്രാവകം, വാതകം, പ്ളാസ്മ എന്നീ അവസ്ഥകള്‍ക്കപ്പുറത്ത് അഞ്ചാമതൊരെണ്ണംകൂടി കല്‍പിച്ചുനല്‍കാന്‍ ശാസ്ത്രലോകത്തെ നിര്‍ബന്ധിച്ച സിദ്ധാന്തം പിറന്നത് സത്യേന്ദ്രനാഥ് ബോസിന്‍െറ ചിന്തകളില്‍നിന്നായിരുന്നു.  ധാക്ക യൂനിവേഴ്സിറ്റിയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ബോസ്, ഐന്‍സ്റ്റീന് അയച്ചുകൊടുത്ത ക്വാണ്ടം ബലതന്ത്രത്തിലെ നോട്ടുകള്‍ ഐന്‍സ്റ്റീനെ വിസ്മയിപ്പിക്കുകയായിരുന്നു. ഐന്‍സ്റ്റീന്‍െറ കൂട്ടിച്ചേര്‍ക്കലോടെ ഇത് ജര്‍മന്‍ ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചു.

പിന്നീട് ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ് എന്ന് പദാര്‍ഥങ്ങളുടെ അഞ്ചാം അവസ്ഥ അറിയപ്പെട്ടു. ബോസും ഐന്‍സ്റ്റീനും മുന്നോട്ടു വെച്ച സിദ്ധാന്തത്തിന്‍െറ തുടര്‍ച്ചയായാണ് സബ് ആറ്റോമിക് കണങ്ങളുടെതന്നെ അടിസ്ഥാന വിഭാഗങ്ങളായ ബോസോണ്‍, ഫെര്‍മിയോണ്‍ എന്നീ കണങ്ങളുടെ കണ്ടത്തെല്‍. സത്യേന്ദ്രനാഥ് ബോസിന്‍െറ ഓര്‍മക്കൊപ്പം ബോസോണ്‍ എന്ന പേര് അവയിലൊന്നിന് കൈവന്നു. സബ് ആറ്റോമിക കണങ്ങളെല്ലാം ഒന്നുകില്‍ ബോസോണുകളോ അല്ളെങ്കില്‍ ഫെര്‍മിയോണുകളോ ആയിരിക്കും. ബോസോണുകളുടെതന്നെ പല വിഭാഗങ്ങളില്‍ ഒന്നാണ് ഹിഗ്സ് ബോസോണ്‍. ഹിഗ്സ് ബോസോണ്‍ വാര്‍ത്തകളുടെ നെറുകയിലേറുന്ന ഈ ദിനത്തില്‍ ബോസിന്‍െറ ഓര്‍മകളും ജ്വലിച്ചുനില്‍ക്കുന്നു. കോളനി ഭരണകാലത്തിന്‍െറ അവഗണനകളിലും ഐന്‍സ്റ്റീന്‍െറ പ്രഭാവത്തിലും ഒളിമങ്ങിപ്പോയ ഈ ശാസ്ത്രപ്രതിഭക്ക് നൊബേല്‍ സമ്മാനം പോലും വഴിമാറിപ്പോവുകയായിരുന്നു.  1954ല്‍ ഇന്ത്യ പത്മവിഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 1974ല്‍ ഈ വിസ്മയ ശാസ്ത്രകാരന്‍ വിടവാങ്ങി.

No comments:

Post a Comment