Wednesday, July 4, 2012

നിഗുഢ കണം വെളിപ്പെട്ടപ്പോള്‍


ശാസ്ത്രലോകത്തിന്‍െറ അരനൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ദൈവകണം പിടിതന്നിരിക്കുന്നു. ശാസ്ത്ര സിദ്ധാന്തങ്ങള്‍ പ്രവചിച്ച ദൈവകണമെന്ന ഹിഗ്സ്ബോസോണിനെ കണ്ടത്തെിയതായി സേണ്‍ ഗവേഷകര്‍ പ്രഖ്യാപിച്ചു. കണികാഭൗതികത്തിന്‍െറ പുതിയ ചുവടുവെപ്പുകള്‍ ചര്‍ച്ചചെയ്യുന്ന ICHEP (International conference for high energy Physics) സമ്മേളനത്തിന്‍െറ ഭാഗമായി നടത്തിയ പ്രത്യേക പത്രസമ്മേളനത്തിലാണ് സേണ്‍ (യൂറോപ്യന്‍ ന്യൂക്ളിയര്‍ റിസര്‍ച്ച് സെന്‍റര്‍) ഗവേഷകര്‍ കണ്ടത്തെല്‍ വെളിപ്പെടുത്തിയത്. മെല്‍ബണില്‍ നടക്കുന്ന   ICHEP സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കുചേര്‍ന്നുകൊണ്ട് ജനീവയിലെ സേണ്‍ ഓഡിറ്റോറിയത്തിലാണ് ശാസ്ത്ര ചരിത്രത്തിലെ പുതുകണത്തെ ലോകത്തിനു പരിചയപ്പെടുത്തിയത്. സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ എന്ന ഏറെ സ്വീകാര്യത നേടിയ പ്രപഞ്ചോല്‍പ്പത്തി സിദ്ധാന്തം പ്രവചിച്ച കണമായിരുന്നു ഹിഗ്സ്ബോസോണ്‍. ലോകത്തിലെ ഏറ്റവും വലിയ കണികാത്വരകമായ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ രണ്ടു വിഭാഗങ്ങളായി നടത്തിയ പരീക്ഷണ പരമ്പരകളിലാണ് ഹിഗ്സ്ബോസോണിന്‍െറ സാന്നിധ്യം വ്യക്തമായത്. സി.എം.എസ്, അറ്റ്ലസ് എന്നിങ്ങനെ രണ്ടു വ്യത്യസ്ത പരീക്ഷണ പരമ്പരകളില്‍ നിന്നു ലഭിച്ച ഡാറ്റയില്‍ നിന്നാണ് ശാസ്ത്രം പ്രവചിച്ച കണത്തിന്‍െറ സാന്നിധ്യം ഉറപ്പാക്കിയത്. കണികാ ഭൗതികത്തിലെ മാനദണ്ഡമനുസരിച്ച് 5 സിഗ്മ സ്കെയില്‍ വരെ നല്‍കുന്ന നിരീക്ഷണങ്ങള്‍ മാത്രമാണ് കണ്ടത്തെല്‍ എന്ന രീതിയില്‍ ഉറപ്പിക്കാന്‍ കഴിയൂ. സേണ്‍ സംഘങ്ങള്‍ നടത്തിയ പരീക്ഷണങ്ങളില്‍ 4.9 സിഗ്മ സ്കെയില്‍ വരെ ഹിഗ്സ് ബോസോണ്‍ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന നിരീക്ഷണം ലഭ്യമായി. എതിര്‍ ദിശകളില്‍ പ്രോട്ടോണ്‍ ധാരകള്‍ പ്രവഹിപ്പിച്ച് നടത്തിയ കൂട്ടിയിടികള്‍ നിരന്തരം നിരീക്ഷണ വിധേയമാക്കുകയായിരുന്നു. 125-126 ജിഗാ ഇലക്ട്രോണ്‍ വോള്‍ട്ട് പിണ്ഡമുള്ളവയാണ് പുതിയ കണമെന്ന് ഇരു സംഘങ്ങളുടെയും പരീക്ഷണ ഫലങ്ങള്‍ വ്യക്തമാക്കുന്നു. പ്രോട്ടോണ്‍ എന്ന സബ് ആറ്റോമിക് കണത്തേക്കാള്‍ 130 മടങ്ങ് പിണ്ഡമുണ്ട് ഇവക്ക്.

നോബല്‍ ജേതാവായ ശാസ്ത്രകാരന്‍ ലിയോണ്‍ലാഡര്‍മാനാണ് ഹിഗ്സ്ബോസോണിന് ദൈവകണം എന്ന വിളിപ്പേര് നല്‍കിയത്. ശാസ്ത്രത്തിനു പിടിതരാത്ത നിഗൂഢതയായി ഒളിഞ്ഞു നിന്നതിനാലാണ് ലാഡര്‍മാന്‍ തന്‍െറ പുസ്തകത്തില്‍ ഈ കണത്തെ ദൈവകണം എന്ന് ആദ്യമായി വിളിച്ചത്. കണികാ ഭൗതികത്തില്‍ നൂറ്റാണ്ടിലെ ഏറ്റവും നിര്‍ണായകമായ ചുവടുവെപ്പാണ് ഹിഗ്സ് ബോസോണിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍. പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ സിദ്ധാന്തത്തിലെ പല വിടവുകളും പൂരിപ്പിക്കാന്‍ ഈ കണത്തെക്കുറിച്ച് ഇനിയുള്ള ഗവേഷണങ്ങള്‍ സഹായിക്കും.  കുന്നോളം ഡാറ്റകള്‍ക്കിടയില്‍ പുതു കണത്തിന്‍െറ ഒരു ഡസനോളം സിഗ്നലുകള്‍ മാത്രമാണ് ഗവേഷകര്‍ക്കു ലഭ്യമായിരിക്കുന്നത്.

 സിദ്ധാന്തം  ഹിഗ്സ് ബോസോണ്‍ കണത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റം  കൃത്യമായി ഇത് നിലനിര്‍ത്തുന്നുണ്ടോ, പൂജ്യം സ്പിന്‍ ( സ്വയം ഭ്രമണം ചെയ്യാത്ത) അവസ്ഥയിലാണോ അത് നിലകൊള്ളുന്നത് തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരീക്ഷണങ്ങളില്‍ ഉറപ്പാക്കണം. എന്നാല്‍  മാത്രമേ ഈ ദൈവ കണത്തെ നമുക്ക് ശാസ്ത്ര സിദ്ധാന്തങ്ങളില്‍ കുടിയിരുത്താനാവൂ.  സബ് ആറ്റോമിക കണങ്ങള്‍ നിര്‍മിച്ച അടിസ്ഥാന കണങ്ങളായ ഇലക്ട്രോണ്‍, ക്വാര്‍ക് , ഗ്ളൂവോണ്‍ തുടങ്ങിയ കണങ്ങളുടെ   കുടുംബത്തില്‍ ഈ പേരും ഉറച്ചു പറയാന്‍ അപ്പോള്‍ നമുക്കാവും.

No comments:

Post a Comment