Friday, July 29, 2011

'നടക്കാനിരിക്കുന്ന അപകടത്തിന്' ഇനി സ്ഫോടകവസ്തുവെന്ന് വിളിപ്പേര്


ങ്ങനെ ഏറെ കാലമായി പൊട്ടിത്തെറികളുടെ മുഴുവന്‍ അണിയറക്കാരനായ അമോണിയം നൈട്രേറ്റിനെ അവസാനം സ്ഫോടകവസ്തുവെന്ന് സര്‍ക്കാര്‍ അംഗീകരിച്ചു.  45 ശതമാനത്തിനു മുകളില്‍ അമോണിയം നൈട്രേറ്റ് അടങ്ങിയ മിശ്രിതങ്ങള്‍ കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും ജയിലിന് അകത്തേക്കുള്ള വഴി തുറക്കും. അതേസമയം രാസവളം എന്ന രീതിയില്‍  അമോണിയം നൈട്രേറ്റ് സംയുക്തങ്ങള്‍ ഉപയോഗിക്കുന്നത് തുടരാനാവും.
ഇന്ത്യയില്‍ നടന്ന മിക്ക സ്ഫോടന പരമ്പരകളിലും അമോണിയം നൈട്രേറ്റ് അടങ്ങിയ സ്ഫോടകവസ്തുക്കളായിരുന്നു ഉപയോഗിക്കപ്പെട്ടത്. ചുരുങ്ങിയ ചിലവില്‍ അമോണിയം നൈട്രേറ്റ് ലഭിക്കുമെന്നതിനാല്‍ സ്ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്യാന്‍ എളുപ്പവുമായിരുന്നു. എ.എന്‍.എഫ്.ഒ എന്ന അമോണിയം നൈട്രേറ്റ് അടങ്ങിയ വെടിക്കൂട്ടാണ് വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. അമോണിയം നൈട്രേറ്റ്^ഫുവല്‍ ഓയില്‍ എന്നാണ് എ.എന്‍.എഫ്.ഒ കൊണ്ട് ഉദ്ദേശിക്കുന്നത്. അമോണിയം നൈട്രേറ്റും ഡീസല്‍, മണ്ണെണ്ണ, കല്‍ക്കരിപ്പൊടി തുടങ്ങിയ ഏതെങ്കിലും ഇന്ധനവും ചേര്‍ന്നാണ് ഏറെ ജീവനെടുത്ത ഉഗ്ര സ്ഫോടനങ്ങള്‍ സൃഷ്ടിച്ചത്. അമോണിയം നൈട്രേറ്റിന്റെ ഈ ഉഗ്രപ്രതാപം മനസിലാക്കി പലരാജ്യങ്ങളും ഇത് നിരോധിച്ചതാണ്. ലൈസന്‍സുള്ളവര്‍ക്കു മാത്രമേ രാസവളമായി പോലും അമോണിയം നൈട്രേറ്റ് മിശ്രിതങ്ങള്‍ പല രാജ്യങ്ങളിലും ലഭ്യമാവൂ.

സ്ഫോടനത്തിന്റെ രസതന്ത്രം

അമോണിയം നൈട്രേറ്റിന്റെ രാസഘടന.

അമോണിയം നൈട്രേറ്റ്(NH4NO3)  ഏതെങ്കിലും നീണ്ട കാര്‍ബണ്‍ ചെയിനുള്ള ഹൈഡ്രോകാര്‍ബണും(CnH2n+2) തമ്മിലുള്ള പ്രവര്‍ത്തനമാണ് സ്ഫോടനം സൃഷ്ടിക്കുന്നത്. രാസപ്രവര്‍ത്തന ഫലമായി നൈട്രജനും കാര്‍ബണ്‍ ഡൈ ഓക്സൈഡും ജലവുമുണ്ടാകുന്നു. വലിയ തോതില്‍ താപം പുറന്തള്ളുന്ന താപമോചന(exothermic reaction) പ്രവര്‍ത്തനമാണ് ഇത്. അണകെട്ടിനിര്‍ത്തിയ വലിയ ജലാശയം പോലെയെന്നാണ് അമോണിയം നൈട്രേറ്റിന്റെ രാസ സ്വഭാവത്തെ കുറിച്ച് രസതന്ത്രകാരന്‍മാര്‍ പറയുന്നത്. എളുപ്പം ഒരു സ്ഫോടനാത്മകമായ പ്രവര്‍ത്തനത്തിന് വിങ്ങി നില്‍ക്കുന്നതുപോലെയാണ് അതിന്റെ രാസഘടന. ഓക്സിജനാല്‍ ചുറ്റപ്പെട്ട നൈട്രജനും ഹൈഡ്രജനാല്‍ ചുറ്റപ്പെട്ട നൈട്രജനും ചേര്‍ന്നു നില്‍ക്കുന്ന ഘടനയാണ് അമോണിയം നൈട്രേറ്റിന്റെത്. സ്വാഭാവികമായും ഓക്സിഡൈസ്ഡ് റെഡ്യൂസ്ഡ് രൂപത്തില്‍ അടുത്ത് നില്‍ക്കുന്ന രണ്ട് നൈട്രജനും ചേര്‍ന്ന് നൈട്രജന്‍ വാതകമായി മാറാവുന്നതേയുള്ളൂ. ഓക്സിജന്റെയും ഹൈഡ്രജന്റെയും തന്‍മാത്രകളും രൂപം കൊള്ളുകയുമാവാം. അങ്ങനെ ഈ സംയുക്തത്തിന് ചിന്ന ഭിന്നമാവാം.  പക്ഷേ അതിനൊന്നിനും പോവാതെ താല്‍കാലിക സ്ഥിരത നിലനിര്‍ത്തി അത് ആ ഘടനയില്‍ വിങ്ങി തുടരുകയാണ്. ഒരവസരം കിട്ടിയാല്‍ ആള്‍ ചിതറുകയും ചെയ്യും. നടക്കാനിരിക്കുന്ന അപകടമാണ് ഓരോ അമോണിയം നൈട്രേററ് ശേഖരവുമെന്ന് പറയാം.

അമോണിയം നൈട്രേറ്റ്
1920 ല്‍ ജര്‍മനിയില്‍ ഉല്‍പ്പാദനം തുടങ്ങിയ കാലത്തൊന്നും ആള്‍ അപകടകാരിയാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. അന്ന് രാസവളമെന്ന രീതിയിലായിരുന്നു വ്യാപകമായി ഉല്‍പ്പാദിപ്പിച്ച് ശേഖരിച്ചിരുന്നത്.ജര്‍മനിയിലെ ഒപ്പൌവിലുള്ള ഫാക്ടറിയില്‍ അമോണിയം നൈട്രേറ്റ് വന്‍തോതില്‍ ഉല്‍പ്പാദിപ്പിച്ച് സൂക്ഷിച്ചിരുന്നു. തണുപ്പുകാലത്ത് ഇത് ഈര്‍പ്പം വലിച്ചെടുത്ത് ക്രമേണ നന്നായി ഉറച്ച നിലയിലായി. വിതരണത്തിന് കൊണ്ടുപോവാനാവത്ത വിധം പാറ പോലെ ഉറച്ചു നിന്നു. എളുപ്പത്തില്‍ ഈ അമോണിയം നൈട്രേറ്റ് മല പൊട്ടിക്കാന്‍ തൊഴിലാളികള്‍ ഒരു ഉപായം കണ്ടെത്തി. അവര്‍ ചെറിയ ഡൈനാമിറ്റ് കൊണ്ടുവന്ന് അതിനിടയിലിട്ട് പൊട്ടിച്ചു. ഉഗ്രസ്ഫോടനമായിരുന്നു ഫലം. 1921 സപ്തംബര്‍ 21നാണ് ലോകത്തിന് തന്റെ ഭീകരമുഖം അമോണിയം നൈട്രേറ്റ് കാണിച്ചു കൊടുത്തത്. അന്ന് ആ ഫാക്ടറിയില്‍ ടണ്‍കണക്കിന് അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് എഴുനൂറു പേരോളം മരിച്ചു. നഗരം കത്തിച്ചാമ്പലായി. മുന്നൂറു കിലോമീറ്ററോളം അകലെ വരെ സ്ഫോടനത്തിന്റെ പ്രകമ്പനമെത്തി.

അമേരിക്കന്‍ രസതന്ത്രകാരനായ അക്രേയാണ് അമോണിയം നൈട്രേറ്റും ഡീസലും ചേര്‍ത്ത് ആദ്യ സ്ഫോടകവസ്തു ഉണ്ടാക്കുന്നത്. അക്രെമൈറ്റ് എന്ന് പേരിട്ട ഇത് ഖനന സ്ഥലങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. പിന്നീട് പല ഇന്ധനങ്ങളുമായും അമോണിയം നൈട്രേറ്റ് ചേര്‍ത്ത് പലരും പുതിയ രീതികള്‍ പരീക്ഷിച്ചു. അങ്ങനെ ആളെക്കൊല്ലികളായ പല രൂപങ്ങളിലും ലോകത്ത് പലയിടത്തും അമോണിയം നൈട്രറ്റ് പൊട്ടിത്തെറിക്കാനും തുടങ്ങി.

No comments:

Post a Comment