Showing posts with label health. Show all posts
Showing posts with label health. Show all posts

Monday, November 29, 2010

വിഷ വൈറസിന്റെ വഴി





Dec 1 world aids day

വിഷ വൈറസിന്റെ വഴി
നുഷ്യരാശിയെ മരണഭീതിയിലാഴ്ത്തിയ രോഗങ്ങള്‍ പലതും അവതരിച്ചിട്ടുണ്ട് ഈ ഭൂമുഖത്ത്. വസൂരിയും,ക്ഷയവും, കുഷ്ഠവും, പ്ലേഗുമെല്ലാം കുട്ട മരണം വിതച്ചിരുന്നു ഒരു കാലത്ത്. പകച്ചു നില്‍ക്കാതെ ഓരോ മഹാമാരിയെയും നിയന്ത്രിക്കുവാനുള്ള വഴിയും നാം തന്നെ കണ്ടെത്തി. ഓരോ രോഗാണുവിനെയും പഠിച്ച് അവയെ ഇല്ലാതാക്കാനുള്ള വിദ്യ ശാസ്ത്രം പറഞ്ഞു തന്നു. അങ്ങനെ വസൂരിയെ ഭൂമുഖത്തു നിന്ന്  നാം പറഞ്ഞയച്ചു.
പ്ലേഗും,ക്ഷയവും,കുഷ്ഠവുമെല്ലാം തുരത്താനുള്ള വഴിയും തെളിഞ്ഞു.അങ്ങനെ രോഗഭീകരരെ വരുതിയിലാക്കിയ സമാധാനത്തില്‍ ലോകം കഴിയുമ്പോഴാണ് ആരുമറിയാതെ ഒരു വൈറസ് അവതരിച്ചത്. എച്ച്.ഐ.വിയെന്ന് വൈദ്യശാസ്ത്രം വിളിപ്പേരിട്ട വില്ലന്‍. എയ്ഡ്സ് എന്ന പുതിയ മഹാമാരിയുമായായിരുന്നു വരവ്. 1980കളിലാണ്  ഇങ്ങനെയൊരു ഭീഷണി പിന്‍തുടരുന്നുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞത്. വൈറസ് കാലങ്ങള്‍ക്കു മുന്‍പേ പിറവിയെടുത്തിരുന്നു. തിരിച്ചറിയാന്‍ വൈകിയെന്നു മാത്രം.

അക്കാലത്ത് ന്യൂയോര്‍ക്കിലും, കാലിഫോര്‍ണിയയിലും ചിലരില്‍ വ്യാപകമായി കണ്ടുതുടങ്ങിയ രോഗലക്ഷണങ്ങള്‍ ആണ് ആദ്യ സൂചനകള്‍ തരുന്നത്. ഒരു ചികില്‍സയും ഫലിക്കാത്ത ചില അണുബാധയും,കാന്‍സറുമെല്ലാം വ്യാപകമായി കണ്ടുതുടങ്ങി. എയ്ഡ്സ് എന്ന നിഗമനത്തിലെത്തിയില്ലെങ്കിലും ഇവരെയെല്ലാം ബാധിച്ചിരിക്കുന്ന രോഗം ഒന്നാണെന്നും അത് പടരുകയാണെന്നും ഞെട്ടലോടെ ലോകം ഉള്‍ക്കൊണ്ടു. മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനത്തെ താറുമാറുക്കുന്ന എയ്ഡ്സ്(അക്വയേഡ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രം) ആണിതെന്ന്            തിരിച്ചറിയുന്നത് 1981ലാണ്. മനുഷ്യനെ ഒരേ സമയം ഒന്നിലധികം രോഗങ്ങളുടെ തടവറയിലാക്കുന്ന മഹാമാരി അങ്ങനെ ചര്‍ച്ചകളില്‍ നിറഞ്ഞു.
രോഗാണുവിനെ തിരിച്ചറിയാനുള്ള പഠനങ്ങള്‍ ലോകമെങ്ങും സജീവമായി .രോഗികളില്‍ നിന്നു ശേഖരിച്ച സാമ്പിളുകളില്‍ നിന്ന് റിട്രോവൈറസ് ഗണത്തില്‍ പെടുന്ന വൈറസാണിതെന്ന് തെളിഞ്ഞു.1983 ലാണ് ഹ്യൂമണ്‍ ഇമ്മ്യൂണോ വൈറസ് എന്ന എച്ച്.ഐ.വിയെ കണ്ടെത്തുന്നത്.

എച്ച്.ഐ.വിക്കു പിന്നാലെ

പ്രധാനമായി രണ്ടു തരം വൈറസുകളാണ് എയ്ഡ്സ് ബാധയുണ്ടാക്കുന്നത്.എച്ച്.ഐ.വി-1ഉം,എച്ച്.ഐ.വി-2ഉം. ഇതില്‍ ആദ്യത്തേതാണ് ലോകവ്യാപകമായി കണ്ടുവരുന്നത്. രണ്ടാമത്തെ വൈറസ് ഇപ്പോള്‍ ആഫ്രിക്കയുടെ പടിഞ്ഞാറു ഭാഗത്തുള്ള രോഗികളിലാണ് കാണുന്നത്. ഇതും പടരുന്നുണ്ട്. കുരങ്ങുകളില്‍ കാണപ്പെടുന്ന സിമിയന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസില്‍ (എസ്.ഐ.വി) നിന്ന് പരിണമിച്ചുണ്ടായതാണ് എച്ച്.ഐ.വി എന്ന് ശാസ്ത്ര നിഗമനം. രണ്ട് എച്ച്.ഐ.വി വൈറസുകളും  എസ്.ഐ.വിയുമായി സാമ്യം കാണിക്കുന്നതിനാലാണ് ഈ നിഗമനത്തിലെത്തിയത്.
ആഫ്രിക്കയില്‍ കണ്ടുവന്നിരുന്ന ചിമ്പാന്‍സി വര്‍ഗത്തില്‍ കാണുന്ന എസ്.ഐ.വി പരിണമിച്ചതാണ് എച്ച്.ഐ.വി^! വൈറസ് എന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. പ്രത്യേക തരം വൈറ്റ് കോളേര്‍ഡ് കുരങ്ങന്‍മാരിലെ എസ്.ഐ.വിയാണ് എച്ച്.ഐ.വി^2ന് വഴിവെച്ചതെന്ന് നിഗമനമുണ്ട്. ആദ്യകാല എച്ച്.ഐ.വി ബാധിതരുടെ അവശേഷിക്കുന്ന സാമ്പിളുകളില്‍ നടത്തിയ പഠനത്തില്‍ നിന്ന് 1940നും 50നും ഇടയിലാണ് എച്ച്.ഐ.വി മനുഷ്യരിലേക്ക് കടന്നു കയറുന്നതെന്ന് വ്യക്തമാവുന്നു.
പക്ഷേ കുരങ്ങന്‍മാരില്‍ കണ്ടു വന്ന വൈറസ് എങ്ങനെ മനുഷ്യരില്‍ പടരുന്ന എച്ച്.ഐ.വി ആയി എന്നത് വലിയ ചോദ്യമായിരുന്നു. വൈറസുകള്‍ക്ക് ഒരു ജീവിവര്‍ഗത്തില്‍ നിന്ന് മറ്റൊന്നിലേക്ക്  വലിയ കാലയളവെടുത്ത് കടന്നുകയറാനാവും. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കുള്ള വൈറസ് കൈമാറ്റത്തിന് സൂണോസിസ്(Zoonosis)എന്നാണ് വിളിപ്പേര്. എസ്.ഐ.വിയില്‍ നിന്ന് മനുഷ്യനില്‍ എച്ച്.ഐ.വിയായി മാറിയ സൂണോസിസ് എങ്ങനെ നടന്നു എന്നതായിരുന്നു പിന്നീടുള്ള അന്വേഷണങ്ങള്‍.ഉത്തരം നിരവധി സാധ്യതാ വാദങ്ങളായിരുന്നു. ഇന്നും ഇക്കാര്യത്തില്‍ സംവാദം തുടരുകയാണ്.

വേട്ടക്കാരനും ചിമ്പാന്‍സിയും
എസ്.ഐ.വിയുള്ള ചിമ്പാന്‍സിയെ വേട്ടയാടിയ മനുഷ്യനിലേക്കായിരിക്കാം ആദ്യമായി വൈറസ് കൈമാറ്റം നടന്നതെന്ന് വാദമുണ്ട്.
ഏറെ സ്വീകാര്യത നേടിയ വാദം.ചിമ്പാന്‍സിയുടെ മാംസം കഴിച്ചതിലൂടെ യോ, രക്തം മുറിവില്‍ പുരണ്ടതിലൂടെയോ എസ്.ഐ.വി മനുഷ്യരിലേക്ക് കടന്നുകൂടി. മനുഷ്യശരീരമെന്ന പുതിയ ചുറ്റുപാടിനൊത്ത് പരിണമിച്ച് എച്ച്.ഐ.വിയായി മാറി എന്ന് കണക്കാക്കുന്നു. നേരിയ തോതില്‍ ജനിതക വെത്യാസം കാണിക്കുന്ന പല തരം എച്ച്.ഐ.വികള്‍ രൂപമെടുത്തത് ഇതിനു അടിവരയിടുന്നുവെന്ന് ഈ സിദ്ധാന്തം മുന്നോട്ടുവെച്ചവര്‍ പറയുന്നു. വ്യത്യസ്ത മനുഷ്യശരീരങ്ങളില്‍ എത്തിയ എസ്.ഐ.വി നേരിയ വ്യത്യാസങ്ങളോടെ എച്ച്.ഐ.വിയായതാണ് ഇതിനു കാരണം.

വഴി തെളിച്ചത് പോളിയോ വാക്സിന്‍?

1950കളില്‍ ബെല്‍ജിയം, റുവാണ്ട,കോം
ഗോ തുടങ്ങിയ ഇടങ്ങളില്‍ പോളിയോ വാക്സിന്‍ പരീക്ഷണം നടന്നിരുന്നു. ചാറ്റ് എന്ന വാക്സിനായിരുന്നു ലക്ഷക്കണക്കിനു മനുഷ്യര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയിരുന്നത്. ഇത് ചിമ്പാന്‍സികളുടെ വൃക്കയിലെ കോശങ്ങളിലാണ് വികസിപ്പിച്ചതെന്നായിരുന്നു വാദം. എസ്.ഐ.വി ബാധിതരായ ചിമ്പാന്‍സികളില്‍ നിന്ന് അങ്ങനെ മനുഷ്യരിലേക്ക്. പക്ഷേ പിന്നീട് ഈ വാദം പൊളിഞ്ഞു. പഴയ പോളിയോവാക്സിന്‍ സാമ്പിളുകളില്‍ നടത്തിയ പഠനത്തില്‍ അതില്‍ എസ്.ഐ.വി കണ്ടെത്താനായില്ല. എസ്.ഐ.വി കണ്ടുവരാത്ത മസാക്ക് വര്‍ഗത്തില്‍ പെട്ട കുരങ്ങില്‍ നിന്നാണ് പോളിയോ വാക്സിന്‍ വികസിപ്പിച്ചതെന്നും തെളിഞ്ഞു. അതോടെ ഈ വാദം അപ്രസക്തമായി.
                                              
 ഗൂഢാലോചനയുടെ സൃഷ്ടി?

അമേരിക്ക് കറുത്തവര്‍ഗക്കാരെ തുരത്താന്‍ കണ്ടുപിടിച്ച ജൈവായുധമാണ് എച്ച്.ഐ.വിയെന്ന ധാരണയും ചിലര്‍ പുലര്‍ത്തുന്നു. കാന്‍സര്‍ നിവാരണ പദ്ധതിയുടെ മറവില്‍ ഇത് മനുഷ്യരില്‍ കുത്തിവെക്കുകയായിരുന്നുവെന്നാണ് വാദം. ഒട്ടും അടിസ്ഥാനമില്ലാത്ത തെറ്റുധാരണയാണിതെന്ന് പിന്നീട് തെളിഞ്ഞു.

തൊഴിലാളി കേമ്പും കുത്തിവെപ്പും

ലോകമാകെ എച്ച്.ഐ.വിയുടെ വ്യാപനത്തിന് ആക്കം കൂട്ടിയ ആദ്യകാരണങ്ങളെക്കുറിച്ചും വാദങ്ങളുണ്ട്. കോളനിഭരണത്തിനു കീഴിലായിരുന്ന 19^20നൂറ്റാണ്ടുകളില്‍ നിരവധി ആഫ്രിക്കക്കാരെ തൊഴിലാളി ക്യാമ്പുകളില്‍ പിടിച്ചു നിറുത്തിയിരുന്നു. പട്ടിണിയും,വൃത്തിയില്ലായ്മയും വാഴുന്ന അവിടങ്ങളില്‍ ആരോഗ്യം തകര്‍ന്ന അവരില്‍ എച്ച്.ഐ.വിക്ക് വേഗത്തില്‍ പരിണമിക്കാന്‍ കഴിഞ്ഞു. ഭക്ഷണമായി ലഭിച്ച ചിമ്പാന്‍സി മാംസത്തില്‍ നിന്ന്  എസ്.ഐ.വിഅവരിലെത്തി. അണുവിമുക്തമാത്ത സൂചി ഉപയോഗിച്ച് ഇവരില്‍ നടത്തിയ വസൂരി കുത്തിവെപ്പും വൈറസ് വ്യാപനം എളുപ്പമാക്കി. ആഫ്രിക്കയില്‍ അക്കാലങ്ങളില്‍ നടത്തിയ പല ആരോഗ്യപരിപാടികളിലും സൂചി ലാഭിക്കാനായി ഒരേ സൂചിയില്‍ പലര്‍ക്കായി നല്‍കിയ കുത്തിവെപ്പുകളും വില്ലനായി. പല മനുഷ്യശരീരങ്ങളില്‍ വെത്യസ്ത സാഹചര്യങ്ങളില്‍ വളര്‍ന്ന് എച്ച്.ഐ.വിയായി പരിണമിക്കാന്‍ എസ്.ഐ.വിക്ക് ഇത് വളമായി.   
എച്ച്.ഐ.വിയുടെ വരവിനെക്കുറിച്ച് വാദങ്ങളിങ്ങനെ പലതാണ്.
എന്തായാലും എയ്ഡ്സിനു തടയിടുവാനുള്ള ഗവേഷണങ്ങളും ലോകമാകെ സജീവമാണ്. എയ്ഡ്സ് നിയന്ത്രിക്കുവാനുള്ള ആന്റി റിട്രോവൈറല്‍ മരുന്നുകള്‍ നാം വികസിപ്പിച്ചു. എയ്ഡ്സ് വരാതിരിക്കാനുള്ള വാക്സിനുകള്‍ വികസിപ്പിക്കലാണ് ഗവേഷകരുടെ മുന്നിലുള്ള പ്രധാന ദൌത്യം.

Tuesday, October 5, 2010

റോബര്‍ട്ടും നോബലും 
40 ലക്ഷം ജന്‍മങ്ങളും 

Robert G Edward
ലോകത്തിലെ 40 ലക്ഷത്തോളം ജന്‍മങ്ങള്‍ റോബര്‍ട്ട് ജി.എഡ്വേര്‍ഡിനോട് നന്ദി പറയുന്നുണ്ടാവും. ഒരു പക്ഷേ സാധാരണ സാഹചര്യങ്ങളില്‍ നിഷേധിക്കപ്പെട്ട അവരുടെ ജന്‍മത്തിന്  വഴിയൊരുക്കിയത് അദ്ദേഹവും കൂട്ടാളികളും വികസിപ്പിച്ച സാങ്കേതിക വിദ്യയായിരുന്നു എന്നത് തന്നെ കാരണം. വന്ധ്യത സന്താനഭാഗ്യം മുടക്കിയ നിരവധി മാതാപിതാക്കള്‍ക്ക് അനുഗ്രഹമായ കൃത്രിമ ഗര്‍ഭധാരണ സാങ്കേതിക വിദ്യയുടെ (Invitro Fertilisation) പിതാവ് വൈദ്യശാസ്ത്ര നോബലിലുടെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

1978 ല്‍ ലൂയിസ് ബ്രൌണ്‍ ലോകത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവായി ജനിച്ചു വീണത് എഡ്വേര്‍ഡും സംഘവും വികസിപ്പിച്ച സാങ്കേതിക വിദ്യയുടെ ചുവടുപിടിച്ചായിരുന്നു.  1968ല്‍ കേംബ്രിഡ്ജില്‍ ഫിസിയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് റോബര്‍ട്ട് എഡ്വേര്‍ഡും പി.സി.സ്റ്റെപ്ടോയും ചേര്‍ന്ന് പുതിയ സങ്കേതത്തിനു രൂപം നല്‍കുന്നത്. ഗര്‍ഭപാത്രത്തിനുവെളിയില്‍ അണ്ഡ^ബീജകോശങ്ങളുടെ നിലനില്‍പ് എങ്ങനെ സാധ്യമാവും എന്നതായിരുന്നു പഠനവിഷയം. പ്രജനനത്തെ സഹായിക്കുന്ന മാജിക്കല്‍ കള്‍ച്ചര്‍ ഫ്ലൂയിഡ് തയാറാക്കുവാന്‍ റോബര്‍ട്ടിനു കഴിഞ്ഞു.1971ല്‍ പ്രജനനം നടന്ന അണ്ഡകോശം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുവാന്‍ ആദ്യമായി ഇവര്‍ ശ്രമിച്ചു.പരാജയമായിരുന്നു ഫലം. പിന്നീട് 1978 വരെ വിജയം കാണാന്‍ കാത്തിരിക്കേണ്ടി വന്നു. അതേ സമയം ഈ സാങ്കേതിക വിദ്യ ലോകമാകെ പ്രചരിക്കുകയും വന്ധ്യതാ ചികില്‍സയില്‍ വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു.

ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ 
ഇന്‍ വിട്രോ(In vitro) എന്ന വാക്കിന്റെ അര്‍ഥം ഗ്ലാസിനുള്ളില്‍ എന്നാണ്. ഈ പ്രക്രിയയുടെ പ്രധാന ഘട്ടം  ലാബിലെ  ടെസ്റ്റ് റ്റ്യൂബിനുള്ളില്‍ നടക്കുന്ന കൃത്രിമ പ്രജനനമാണ്. ഇതിനു മുന്‍പ് ചില ഘട്ടങ്ങള്‍ കൂടി കടന്നു പോവേണ്ടതുണ്ട്.

പാകമായ അണ്ഡകോശം(ovum) തെരഞ്ഞെടുക്കല്‍ 

സ്ത്രീകളുടെ അണ്ഡാശയത്തില്‍ പ്രത്യേക ദ്രവം നിറഞ്ഞു കാണപ്പെടുന്ന ഫോളിക്കിളുകളുടെ( follicles) ഉള്‍ഭിത്തിയിലാണ് അണ്ഡങ്ങള്‍ വളരുന്നത്. അണ്ഡം പാകമാകുന്നതിനനുസരിച്ച് ഫോളിക്ക്ള്‍ വികസിക്കുന്നു. ഫോളിക്കിളിന്റെ വലിപ്പം നിര്‍ണയിച്ചാണ് അണ്ഡകോശങ്ങളുടെ പാകം തീരുമാനിക്കുന്നത്. ഗോണല്‍^എഫ്, ബ്രാവല്ലെ തുടങ്ങിയ കുത്തിവെപ്പുകളിലൂടെ അണ്ഡ വികാസത്തെ ഉത്തേജിപ്പിക്കാന്‍ കഴിയും. ഇതോടൊപ്പം പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ സ്വാധീനം തടയാന്‍ ചില കുത്തിവെപ്പുകളുമെടുക്കും. അണ്ഡവളര്‍ച്ചയെ പിറ്റ്യൂറ്ററി സ്വാധീനിക്കുന്നത് ഒഴിവാക്കി വളര്‍ച്ച പൂര്‍ണമായും കുത്തിവെച്ച മരുന്നുകളുടെ നിയന്ത്രണത്തിലാക്കാനാണിത്.പിന്നീട് ഫോളിക്ക്ള്‍ വളര്‍ച്ച നീരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഫോളിക്ക്ള്‍ പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ അവസാന കുത്തിവെപ്പ് ഹ്യൂമന്‍ ക്രോണിക് ഗോണാഡോ ട്രോപിന്‍ എടുക്കുന്നു. അണ്ഡ വളര്‍ച്ച പൂര്‍ണതയിലെത്തിക്കാനാണിത്. 36 മണിക്കൂറുകള്‍ക്കകം അണ്ഡകോശങ്ങള്‍ പുറത്തെടുക്കുന്നു.

കൃത്രിമ പ്രജനനം 
In Vitro Fertilisation
സൂക്ഷ്മനിരീക്ഷണത്തിലൂടെ അണ്ഡകോശങ്ങളെ തരം തിരിച്ച് പ്രത്യേക കള്‍ച്ചര്‍ മീഡിയത്തില്‍ സൂക്ഷിക്കുന്നു. നേരത്തെ പുരുഷനില്‍ നിന്ന് ശേഖരിച്ച ബീജകോശങ്ങളില്‍ ശേഷികൂടിയവയെ ഇതേ മാധ്യമത്തില്‍ അണ്ഡവുമായി ചേരുന്നതിനായി ചേര്‍ക്കുന്നു. 18 മണിക്കൂറിനു ശേഷം പ്രജനനം നടന്നോ എന്ന് നിരീക്ഷിക്കുന്നു. പ്രജനനം നടന്ന അണ്ഡകോശങ്ങള്‍ ഇന്‍കുബേറ്ററില്‍ കൂടുതല്‍ പരിണാമങ്ങള്‍ക്കായി സൂക്ഷിക്കുന്നു. പിന്നീട്   ഭ്രൂണകോശം ഗര്‍ഭ പാത്രത്തില്‍ നിക്ഷേപിക്കുന്നു.

പലപ്പോഴും ഈ പ്രക്രിയയില്‍ പ്രജനനം നടന്ന അണ്ഡകോശങ്ങള്‍ ബാക്കി വരാറുണ്ട്. ഇവ എന്തുചെയ്യണമെന്ന് ബന്ധപ്പെട്ട ഗുണഭോക്താവ്വിനോട് അന്വേഷിക്കും. അവരുടെ തീരുമാനമനുസരിച്ച് അവര്‍ക്ക് ഭാവിയില്‍ ഉപയോഗിക്കാനായി അവ സൂക്ഷിക്കും. ചിലപ്പോള്‍ മറ്റു ചിലര്‍ക്ക് വേണ്ടി അവ ഉപയോഗിക്കും. ചിലപ്പോള്‍ നശിപ്പിച്ചു കളയും.