Tuesday, October 5, 2010

റോബര്‍ട്ടും നോബലും 
40 ലക്ഷം ജന്‍മങ്ങളും 

Robert G Edward
ലോകത്തിലെ 40 ലക്ഷത്തോളം ജന്‍മങ്ങള്‍ റോബര്‍ട്ട് ജി.എഡ്വേര്‍ഡിനോട് നന്ദി പറയുന്നുണ്ടാവും. ഒരു പക്ഷേ സാധാരണ സാഹചര്യങ്ങളില്‍ നിഷേധിക്കപ്പെട്ട അവരുടെ ജന്‍മത്തിന്  വഴിയൊരുക്കിയത് അദ്ദേഹവും കൂട്ടാളികളും വികസിപ്പിച്ച സാങ്കേതിക വിദ്യയായിരുന്നു എന്നത് തന്നെ കാരണം. വന്ധ്യത സന്താനഭാഗ്യം മുടക്കിയ നിരവധി മാതാപിതാക്കള്‍ക്ക് അനുഗ്രഹമായ കൃത്രിമ ഗര്‍ഭധാരണ സാങ്കേതിക വിദ്യയുടെ (Invitro Fertilisation) പിതാവ് വൈദ്യശാസ്ത്ര നോബലിലുടെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

1978 ല്‍ ലൂയിസ് ബ്രൌണ്‍ ലോകത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവായി ജനിച്ചു വീണത് എഡ്വേര്‍ഡും സംഘവും വികസിപ്പിച്ച സാങ്കേതിക വിദ്യയുടെ ചുവടുപിടിച്ചായിരുന്നു.  1968ല്‍ കേംബ്രിഡ്ജില്‍ ഫിസിയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് റോബര്‍ട്ട് എഡ്വേര്‍ഡും പി.സി.സ്റ്റെപ്ടോയും ചേര്‍ന്ന് പുതിയ സങ്കേതത്തിനു രൂപം നല്‍കുന്നത്. ഗര്‍ഭപാത്രത്തിനുവെളിയില്‍ അണ്ഡ^ബീജകോശങ്ങളുടെ നിലനില്‍പ് എങ്ങനെ സാധ്യമാവും എന്നതായിരുന്നു പഠനവിഷയം. പ്രജനനത്തെ സഹായിക്കുന്ന മാജിക്കല്‍ കള്‍ച്ചര്‍ ഫ്ലൂയിഡ് തയാറാക്കുവാന്‍ റോബര്‍ട്ടിനു കഴിഞ്ഞു.1971ല്‍ പ്രജനനം നടന്ന അണ്ഡകോശം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുവാന്‍ ആദ്യമായി ഇവര്‍ ശ്രമിച്ചു.പരാജയമായിരുന്നു ഫലം. പിന്നീട് 1978 വരെ വിജയം കാണാന്‍ കാത്തിരിക്കേണ്ടി വന്നു. അതേ സമയം ഈ സാങ്കേതിക വിദ്യ ലോകമാകെ പ്രചരിക്കുകയും വന്ധ്യതാ ചികില്‍സയില്‍ വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു.

ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ 
ഇന്‍ വിട്രോ(In vitro) എന്ന വാക്കിന്റെ അര്‍ഥം ഗ്ലാസിനുള്ളില്‍ എന്നാണ്. ഈ പ്രക്രിയയുടെ പ്രധാന ഘട്ടം  ലാബിലെ  ടെസ്റ്റ് റ്റ്യൂബിനുള്ളില്‍ നടക്കുന്ന കൃത്രിമ പ്രജനനമാണ്. ഇതിനു മുന്‍പ് ചില ഘട്ടങ്ങള്‍ കൂടി കടന്നു പോവേണ്ടതുണ്ട്.

പാകമായ അണ്ഡകോശം(ovum) തെരഞ്ഞെടുക്കല്‍ 

സ്ത്രീകളുടെ അണ്ഡാശയത്തില്‍ പ്രത്യേക ദ്രവം നിറഞ്ഞു കാണപ്പെടുന്ന ഫോളിക്കിളുകളുടെ( follicles) ഉള്‍ഭിത്തിയിലാണ് അണ്ഡങ്ങള്‍ വളരുന്നത്. അണ്ഡം പാകമാകുന്നതിനനുസരിച്ച് ഫോളിക്ക്ള്‍ വികസിക്കുന്നു. ഫോളിക്കിളിന്റെ വലിപ്പം നിര്‍ണയിച്ചാണ് അണ്ഡകോശങ്ങളുടെ പാകം തീരുമാനിക്കുന്നത്. ഗോണല്‍^എഫ്, ബ്രാവല്ലെ തുടങ്ങിയ കുത്തിവെപ്പുകളിലൂടെ അണ്ഡ വികാസത്തെ ഉത്തേജിപ്പിക്കാന്‍ കഴിയും. ഇതോടൊപ്പം പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ സ്വാധീനം തടയാന്‍ ചില കുത്തിവെപ്പുകളുമെടുക്കും. അണ്ഡവളര്‍ച്ചയെ പിറ്റ്യൂറ്ററി സ്വാധീനിക്കുന്നത് ഒഴിവാക്കി വളര്‍ച്ച പൂര്‍ണമായും കുത്തിവെച്ച മരുന്നുകളുടെ നിയന്ത്രണത്തിലാക്കാനാണിത്.പിന്നീട് ഫോളിക്ക്ള്‍ വളര്‍ച്ച നീരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഫോളിക്ക്ള്‍ പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ അവസാന കുത്തിവെപ്പ് ഹ്യൂമന്‍ ക്രോണിക് ഗോണാഡോ ട്രോപിന്‍ എടുക്കുന്നു. അണ്ഡ വളര്‍ച്ച പൂര്‍ണതയിലെത്തിക്കാനാണിത്. 36 മണിക്കൂറുകള്‍ക്കകം അണ്ഡകോശങ്ങള്‍ പുറത്തെടുക്കുന്നു.

കൃത്രിമ പ്രജനനം 
In Vitro Fertilisation
സൂക്ഷ്മനിരീക്ഷണത്തിലൂടെ അണ്ഡകോശങ്ങളെ തരം തിരിച്ച് പ്രത്യേക കള്‍ച്ചര്‍ മീഡിയത്തില്‍ സൂക്ഷിക്കുന്നു. നേരത്തെ പുരുഷനില്‍ നിന്ന് ശേഖരിച്ച ബീജകോശങ്ങളില്‍ ശേഷികൂടിയവയെ ഇതേ മാധ്യമത്തില്‍ അണ്ഡവുമായി ചേരുന്നതിനായി ചേര്‍ക്കുന്നു. 18 മണിക്കൂറിനു ശേഷം പ്രജനനം നടന്നോ എന്ന് നിരീക്ഷിക്കുന്നു. പ്രജനനം നടന്ന അണ്ഡകോശങ്ങള്‍ ഇന്‍കുബേറ്ററില്‍ കൂടുതല്‍ പരിണാമങ്ങള്‍ക്കായി സൂക്ഷിക്കുന്നു. പിന്നീട്   ഭ്രൂണകോശം ഗര്‍ഭ പാത്രത്തില്‍ നിക്ഷേപിക്കുന്നു.

പലപ്പോഴും ഈ പ്രക്രിയയില്‍ പ്രജനനം നടന്ന അണ്ഡകോശങ്ങള്‍ ബാക്കി വരാറുണ്ട്. ഇവ എന്തുചെയ്യണമെന്ന് ബന്ധപ്പെട്ട ഗുണഭോക്താവ്വിനോട് അന്വേഷിക്കും. അവരുടെ തീരുമാനമനുസരിച്ച് അവര്‍ക്ക് ഭാവിയില്‍ ഉപയോഗിക്കാനായി അവ സൂക്ഷിക്കും. ചിലപ്പോള്‍ മറ്റു ചിലര്‍ക്ക് വേണ്ടി അവ ഉപയോഗിക്കും. ചിലപ്പോള്‍ നശിപ്പിച്ചു കളയും.

No comments:

Post a Comment