Friday, February 19, 2010

പറക്കുംതളിക: പുതിയ റിപ്പോര്‍ട്ട് പുറത്ത്


ലണ്ടന്‍: ആകാശത്തെ അജ്ഞാത വാഹനങ്ങളായി കണക്കാക്കുന്ന പറക്കുംതളികകളെക്കുറിച്ച് സ്കോട്ട്ലന്‍ഡിലെ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തിറക്കി. സ്കോട്ട്ലന്‍ഡില്‍ പലയിടങ്ങളിലായി പറക്കുംതളികകളെ കണ്ടെത്തിയെന്ന് നിരവധി പേരുടെ സാക്ഷി മൊഴികളാണ് റിപ്പോര്‍ട്ടില്‍. വിമാനത്താവളത്തിലെ റഡാറിലൂടെ അതിവേഗത്തില്‍ പറക്കുന്ന പറക്കുംതളികയെ കണ്ടതായി പ്രെഡ്ട്വിക്ക് വിമാനത്താവളത്തിലെ മുതിര്‍ന്ന ട്രാഫിക് നിയന്ത്രകന്റെ സാക്ഷിമൊഴി ഇതില്‍ പെടുന്നു.

പരന്ന തിളക്കമുള്ള അജ്ഞാത ആകാശവാഹനത്തെ കണ്ടതായി സ്കോട്ടിഷ് മല്‍സ്യത്തൊഴിലാളികളുടെ സാക്ഷ്യവുമുണ്ട്. അജ്ഞാത പറക്കുംവാഹനങ്ങളെ മുഖാമുഖം കണ്ടെന്ന ആയിരക്കണക്കിന് റിപ്പോര്‍ട്ടുകളാണ് പ്രതിരോധ മന്ത്രാലയം പരിശോധിച്ചത്.

പ്രെഡ്ട്വിക്ക് വിമാനത്താവളത്തിലെ സംഭവത്തിനുശേഷം ഫാല്‍കിര്‍ക്കിലെ ബോണി ബ്രിഡ്ജ് ട്രയാംഗിള്‍ എന്ന പ്രത്യേക സ്ഥലത്ത് അജ്ഞാത ആകാശവാഹനത്തെ കണ്ടതായി 600 സാക്ഷിമൊഴികളുമായി ഒരു കൌണ്‍സിലര്‍ അന്നത്തെ പ്രധാനമന്ത്രി ടോണി ബ്ലെയറിന് നല്‍കിയ നിവേദനവും റിപ്പോര്‍ട്ടിലുണ്ട്. പറക്കുംതളിക ദര്‍ശനത്തിന് പറ്റിയ സ്ഥലമെന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. കാര്യം ഗൌരവമായി അന്വേഷിക്കണമെന്നായിരുന്നു നിവേദനം.

വ്യോമ പ്രതിരോധ ഉദ്യോഗസ്ഥര്‍ ബ്രിട്ടനിലെ നിരവധി വിമാനത്താവളത്തിലെ റഡാര്‍ ടേപ്പുകളെല്ലാം പരിശോധനക്ക് വിധേയമാക്കിയിരുന്നു. പക്ഷേ, കൂടുതല്‍ സമാന സംഭവങ്ങള്‍ കണ്ടെത്താനായില്ല. അജ്ഞാത വാഹനത്തിന്റെ സ്കെച്ചും റിപ്പോര്‍ട്ടിലുണ്ട്. എന്തായാലും ഈ അജ്ഞാത ദര്‍ശനത്തെക്കുറിച്ച് യുക്തിപരമായ ഒരു നിഗമനവും ഇതുവരെ വന്നിട്ടില്ല.

Wednesday, February 17, 2010

നായ്ക്കള്‍ സൂക്ഷിക്കുക ; പോസ്റ്റ്മാന്‍ വരുന്നു


ലണ്ടന്‍: ബ്രിട്ടനിലെ പോസ്റ്റ്മാന്മാര്‍ ഇനി നാടു ചുറ്റുക, വളര്‍ത്തു നായ്ക്കളെ പേടിപ്പിക്കുന്ന പ്രത്യേക ഉപകരണവുമായി.

പ്രത്യേക രീതിയില്‍ ചീറ്റല്‍ ശബ്ദത്തോടെ സമ്മര്‍ദിത വായു പുറന്തള്ളുന്ന ഈ ഉപകരണം പ്രവര്‍ത്തിപ്പിച്ചാല്‍ കടിക്കാന്‍ വരുന്ന നായ പേടിച്ചോടുമെന്നാണ് റോയല്‍ മെയ്ല്‍ ഉദ്യോഗസ്ഥരുടെ വാദം. തങ്ങളുടെ പോസ്റ്റ്മാന്മാര്‍ക്ക് വീടുകളില്‍ നിന്ന് നിരന്തരം വളര്‍ത്തു നായ ആക്രമണം നേരിടേണ്ടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയ ഉപകരണം വികസിപ്പിച്ചത്. പോസ്റ്റ്മാന്മാര്‍ക്കെതിരായ ആക്രമണം കഴിഞ്ഞവര്‍ഷം 20 ശതമാനം വര്‍ധിച്ചതാണ് റോയല്‍ മെയ്ല്‍ അധികൃതരെ ഉണര്‍ത്തിയത്. ഉപകരണത്തോടൊപ്പം നായ്ക്കളെ നേരിടാന്‍ ഉപദേശ സംഹിതയുമുണ്ട് ജീവനക്കാര്‍ക്ക്.

ഉപദ്രവിക്കാതെ ഒതുങ്ങിക്കൂടുന്ന സാധു നായ്ക്കളെ വെറുതെ പേടിപ്പിക്കാന്‍ നോക്കരുത്. ഒരു പക്ഷേ, അതിന്റെ പേരിലാവും കടിയേല്‍ക്കേണ്ടി വരികയെന്നാണ് മുന്നറിയിപ്പ്. നായ്ക്കളെ തുറിച്ചു നോക്കരുതെന്നും നിര്‍ദേശമുണ്ട്. പല പോസ്റ്റ്മാന്മാരുടെ കൈയിലും നേരത്തേ മറ്റൊരു ഉപകരണം നായ്ക്കള്‍ക്കെതിരെ പ്രയോഗിക്കാന്‍ ഉണ്ടായിരുന്നു. വാതകപ്പുക പുറപ്പെടുവിക്കുന്ന ഈ ഉപകരണം 20 മിനിറ്റോളം ആക്രമണകാരിയായ നായക്ക് സ്ഥലജല വിഭ്രമം സൃഷ്ടിക്കും. ആക്രമണത്തിനൊരുങ്ങുന്ന നായയെ ഞെട്ടിച്ച് നിറുത്താന്‍ പുതിയ ഉപകരണത്തിനാവുമെന്ന് റോയല്‍ മെയില്‍ വക്താവ് പറഞ്ഞു.



Email this Story

Wednesday, February 10, 2010

ശനിയുടെ 'ചന്ദ്രനില്‍' ജീവനു സാധ്യത


ലണ്ടന്‍: ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസില്‍ ജീവന് സാധ്യതയെന്ന് ശാസ്ത്രകാരന്മാരുടെ വെളിപ്പെടുത്തല്‍ തണുത്തുറഞ്ഞ ഈ ഉപഗ്രഹത്തില്‍ ജലശേഖരമുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ നാസയിലെ ഗവേഷകര്‍ക്ക് ലഭിച്ചു.

ഉപഗ്രഹത്തിലെ ഐസ് പര്‍വതങ്ങള്‍ പുറപ്പെടുവിക്കുന്ന ഹിമ ധൂമങ്ങള്‍ പഠനവിധേയമാക്കിയ കാസിനി പേടകമാണ് എന്‍സെലാഡസില്‍ നെഗറ്റീവ് ചാര്‍ജുള്ള ജല തന്മാത്രകളുണ്ടെന്ന് കണ്ടെത്തിയത്. സാധാരണയായി നിരന്തരം ചലനാത്മകമായ ജലത്തിലാണ് നെഗറ്റീവ് ചാര്‍ജുള്ള തന്മാത്രകള്‍ ദുര്‍ബലമായെങ്കിലും ഉണ്ടാവുക. എന്‍സെലാഡസില്‍ ഈ തന്മാത്രയുടെ സാന്നിധ്യം ഒഴുകുന്ന ജലസ്രോതസ്സിലേക്ക് വിരല്‍ ചൂണ്ടുന്നതായി ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഉപഗ്രഹത്തില്‍ ജലസാന്നിധ്യം ഉറപ്പിക്കാനായാല്‍ ജീവന്‍ നിലനില്‍ക്കാനുള്ള അനുയോജ്യ സാഹചര്യമായി ഇതിനെ കണക്കാക്കാമെന്ന് ശാസ്ത്രകാരന്മാര്‍ കരുതുന്നു.
എന്‍സെലാഡസിന്റെ ഹിമ ധൂമത്തില്‍ സോഡിയത്തിന്റെ സാന്നിധ്യവും നേരത്തെ കാസിനി കണ്ടെത്തിയിരുന്നു. പാറകളിലും മറ്റും നിരന്തരം ജലസമ്പര്‍ക്കമുണ്ടാവുമ്പോഴാണ് സോഡിയത്തിന്റേതടക്കമുള്ള ലവണങ്ങള്‍ ജലത്തില്‍ ലയിക്കുന്നത്. തെളിവുകളെല്ലാം ജലസാന്നിധ്യവും അതുവഴി ജീവനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.