Tuesday, July 3, 2012

ദൈവകണത്തിന്‍െറ ജൂലൈ നാല്


അന്താരാഷ്ട്ര വാര്‍ത്താ ചാനലുകള്‍ വീണ്ടും സേണിനെ ഉദ്വോഗപൂര്‍വം നിരീക്ഷിക്കുകയാണ്. പ്രപഞ്ചോല്‍പ്പത്തിക്ക് സാക്ഷിയായ ദൈവകണമെന്ന ഹിഗ്സ്ബോസോണിനെ തേടിയുള്ള അന്വേഷണത്തിന്‍െറ നിര്‍ണായക വിവരങ്ങള്‍ ജൂലൈ നാലിന് ലോകമറിയാന്‍ പോവുന്നു.  വിസ്മയ കണത്തിന്‍െറ സാനിധ്യം ഉറപ്പാക്കാനുള്ള പരീക്ഷണങ്ങളില്‍ മുഴുകിയ സേണ്‍ ഗവേഷക സംഘം വിജയിച്ചുവെന്നും മറ്റും വാര്‍ത്തകളൊഴുകുന്നു. ദൈവകണം പിടി തന്നിരിക്കുന്നുവെന്നൊക്കെ തലക്കെട്ടുകള്‍ പിറക്കുന്നു. യഥാര്‍ഥത്തില്‍ പരീക്ഷണത്തിന്‍െറ ഏറ്റവും പുതിയ ഫലം മെല്‍ബണില്‍ നടക്കുന്ന ICHEP 2012 (International conference for high energy Physics) എന്ന ശാസ്ത്ര സമ്മേളനത്തില്‍ അവതരിപ്പിക്കുകയാണ് സേണ്‍ സംഘം.  കണികാ ഭൗതികത്തിന്‍െറ പുതിയ ചുവടുവെപ്പുകള്‍ ചര്‍ച്ച ചെയ്യുന്ന ഈ സമ്മേളനം ജൂലൈ നാല്മുതല്‍ 11 വരെയാണ് നടക്കുക. തീര്‍ച്ചയായും ശാസ്ത്രലോകത്തിനൊപ്പം അതിനേക്കാള്‍ ഉദ്വോഗത്തോടെ സാധാരണക്കാരും സമ്മേളനത്തിന്‍െറ ആദ്യദിനത്തിലേക്കാണ് കാതു കൂര്‍പ്പിച്ചിരിക്കുന്നത്. അന്ന് ഒരു പക്ഷേ ഹിഗ്സ്ബോസോണിന്‍െറ സാനിധ്യത്തിന് പ്രതീക്ഷയേറ്റുന്ന ചില വിവരങ്ങളുണ്ടായേക്കാം.  'ഈ വര്‍ഷത്തെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പ്രവര്‍ത്തനത്തിന്‍െറ ആദ്യഘട്ട വിവര ശേഖരണം ജൂണ്‍ 18ന് അവസാനിപ്പിച്ചിരുന്നു. ഈ വിവരങ്ങള്‍ എന്തു ഫലത്തിലത്തെിച്ചേരുമെന്നറിയാന്‍ ഞാനും വളരെ ആകാംക്ഷവാനാണ്' എന്നാണ് സേണ്‍ പത്രക്കുറിപ്പില്‍ സ്റ്റീവ് മ്യേസ് എന്ന സേണ്‍ ഡയരക്ടര്‍ പറയുന്നത്. മെല്‍ബണിലെ സമ്മേളനത്തില്‍ സമര്‍പ്പിക്കുവാന്‍ കഴിയുന്നത്ര വിവര ശേഖരം നടത്തുകയെന്ന ലക്ഷ്യത്തിലായിരുന്നു ആദ്യഘട്ട സേണ്‍ പ്രവര്‍ത്തനം മുന്നേറിയത്. കണികാ ഭൗതികത്തിന്‍െറ വഴിത്തിരിവു തന്നെയായിരിക്കും ഈ കണത്തിന്‍െറ സാനിധ്യത്തെ കുറിച്ച് തീര്‍പ്പു കല്‍പ്പിക്കല്‍. അതിലേക്ക് എത്ര നാം നടന്നടുക്കുന്നുവെന്ന് സേണിന്‍െറ ഏറ്റവും പുതിയ പരീക്ഷണ വിവരങ്ങള്‍  നമുക്കു സൂചന തരും.

ദൈവകണത്തിന്‍െറ മിന്നലാട്ടങ്ങള്‍

കഴിഞ്ഞ ഡിസംബറില്‍ തന്നെ ഹിഗ്സ്ബോസോണ്‍ എന്ന സബ് ആറ്റോമിക കണത്തിന്‍െറ ചില മിന്നലാട്ടങ്ങള്‍  കണികാപരീഷണ ഫലങ്ങളുടെ ഡാറ്റകള്‍ക്കിടയില്‍ നിന്ന് ഗവേഷകര്‍ക്ക് ലഭിച്ചിരുന്നു. അതേ സമയം കണ്ടുപിടിത്തം എന്ന നിലയില്‍ ഉറപ്പിച്ച് പ്രഖ്യാപിക്കാന്‍ മാത്രം അത് പ്രസക്തമല്ലായിരുന്നു.  ഒരു പുതിയ കണത്തിന്‍െറ സാനിധ്യം അറിയിക്കുന്ന ചില ചാഞ്ചാട്ടങ്ങള്‍ അവരുടെ പരീക്ഷണ വിവരങ്ങളില്‍ തെളിഞ്ഞുവെന്ന് സേണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അത് ഹിഗ്സ് ബോസോണ്‍ എന്ന് ഉല്‍പ്പത്തി സിദ്ധാന്തം സങ്കല്‍പ്പിച്ചു കാത്തിരിക്കുന്ന കണം തന്നെ ആണോ എന്നും അന്ന് തീര്‍പ്പാക്കിയിരുന്നില്ല.  പ്രപഞ്ചം പിറന്നെന്ന് കരുതുന്ന ബിഗ് ബാങ് സ്ഫോടനവും തുടര്‍ന്നുണ്ടായ പ്രതിഭാസങ്ങളുമെല്ലാം കൃത്യമായി വിശദീകരിക്കാന്‍ ഈ കണം വെളിച്ചത്തു വരേണ്ടതുണ്ട്. ഇപ്പോള്‍ ശാസ്ത്ര നിഗമനങ്ങളില്‍ മാത്രം അസ്തിത്വമുള്ള ദൈവകണത്തിന് കൃത്യമായ തെളിവുകള്‍ ഉണ്ടായാല്‍ ബിഗ് ബാങ് ബാക്കിവെച്ച വിടവുകള്‍ പൂരിപ്പിക്കാനാവും. പ്രപഞ്ചത്തിലെ ശൂന്യസ്ഥലങ്ങളിലാകെ നിറഞ്ഞു നില്‍ക്കുന്ന അദൃശ്യമായ ഊര്‍ജമണ്ഡലമുണ്ട് എന്ന വാദത്തിന് ബലമേകുന്നതായിരിക്കും ഈ കണത്തിന്‍െറ സാനിധ്യം.  ദൈവകണങ്ങള്‍ നിറഞ്ഞ ഈ മണലത്തെ  ഹിഗ്സ് മണ്ഡലം എന്ന്  വിളിക്കാം. ഉല്‍പ്പത്തി സിദ്ധാന്ത പ്രകാരം ബിഗ്ബാങ് സ്ഫോടനം നടന്ന് സെക്കന്‍റിന്‍െറ പതിനായിരംകോടിയിലൊരംശം സമയം കൊണ്ട് തന്നെ ഈ മണ്ഡലം വ്യാപിച്ചു തുടങ്ങിയെന്നാണ് കരുതുന്നത്. അതിനു മുമ്പ് സര്‍വ്വ പദാര്‍ഥങ്ങളും പിണ്ഡമില്ലാതെ  പ്രകാശവേഗത്തില്‍ തോന്നും പടി അലഞ്ഞു നടക്കുകയായിരുന്നു. ഹിഗ്സ് മണ്ഡലം രൂപം കൊണ്ടതോടെ പല പദാര്‍ഥങ്ങള്‍ക്കും സ്വതന്ത്രമായി ചലിക്കുന്നതിനെതിരായ ഒരു വലിവ് അനുഭവപ്പെട്ടു. പ്രപഞ്ച പദാര്‍ഥങ്ങളെ ചേര്‍ത്തു നിര്‍ത്തി അവക്ക് പിണ്ഡം നല്‍കാന്‍ ഹിഗ്സ് മണ്ഡലത്തിനു കഴിഞ്ഞു. പ്രകാശവേഗത്തില്‍ നിന്ന് അവയുടെ വേഗം പലവിധത്തില്‍ കുറഞ്ഞു. പ്രപഞ്ചോല്‍പ്പത്തിയിലെ നിര്‍ണായക ഘട്ടം എന്നാണ് ബിഗ് ബാങ് സിദ്ധാന്തം ഇതിനെ കണക്കാക്കുന്നത്. സബ് ആറ്റോമിക് കണങ്ങളും ആറ്റങ്ങളും തന്‍മാത്രകളുമൊക്കെയായി പദാര്‍ഥങ്ങള്‍ ഇണങ്ങിച്ചേര്‍ന്നു. പ്രകാശകണങ്ങളായ ഫോട്ടോണുകളെ ഈ മണ്ഡലം സ്വാധീനിച്ചില്ല. അവ എന്നെന്നേക്കുമായി വേഗവിത്യാസമില്ലാതെ ഹിഗ്സ് മണ്ഡലത്തില്‍ സഞ്ചരിച്ചു. അതേസമയം ഇലക്ട്രോണുകള്‍, ക്വാര്‍ക്കുകള്‍ തുടങ്ങിയ സബ് ആറ്റോമിക കണങ്ങള്‍ ഈ മണ്ഡലത്തിന്‍െറ സ്വാധീനത്തില്‍ അകപ്പെട്ട് പിണ്ഡമാര്‍ജിച്ചു. അങ്ങനെ അത്തരം കണങ്ങള്‍ ഇണങ്ങിച്ചേര്‍ന്ന് ഈ പ്രപഞ്ചത്തിലെ സകലതുമുണ്ടായി. പ്രപഞ്ചത്തിനു രൂപം നല്‍കാന്‍ സ്വാധീനം ചെലുത്തിയെന്ന് ഉല്‍പ്പത്തി സിദ്ധാന്തം പറഞ്ഞുവെച്ച ഹിഗ്സ് ബോസോണ്‍ എന്ന ദൈവകണത്തെയാണ് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്‍െറ ടണലുകള്‍ക്കുള്ളിലും നാം തിരയുന്നത്.

കണികാത്വരകത്തിന്‍െറ ഇടനാഴിയില്‍


ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറെന്ന ലോകത്തിലെ ഏറ്റവും വലിയ കണികാത്വരകത്തിന്‍െറ ടണലിനുള്ളില്‍ എത്രയോ വട്ടം പ്രോട്ടോണ്‍ കൂട്ടങ്ങള്‍ എതിര്‍ദിശകളിലായി ചീറിപ്പാഞ്ഞു. അവ പരസ്പരം കൂട്ടിമുട്ടി. അതിഭീമ അളവില്‍ ഊര്‍ജം പുറത്തുവിട്ടു. പ്രപഞ്ചോല്‍പ്പത്തി സമയത്തുണ്ടായതെന്ന് കരുതുന്ന അതിഭീമ ഊര്‍ജാവസ്ഥയുടെ ചെറുപതിപ്പുകള്‍ ജനീവയിലെ ഭൗമാന്തര ടണലിനുള്ളില്‍ രൂപമെടുത്തു. അവ നിരീക്ഷിച്ച് ലഭിച്ച അസംഖ്യം ഡാറ്റകളില്‍ അവയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ പതിപ്പുകളില്‍ അസാധാരണമായ ഏതെങ്കിലും കണത്തിന്‍െറ വിരലടയാളമുണ്ടോ എന്ന് ഗവേഷകര്‍ ചികഞ്ഞു. ഹിഗ്സ് ബോസോണ്‍ ആ കൂട്ടിയിടികളില്‍ പിറന്നിരുന്നെങ്കില്‍ ഞൊടിയിടയില്‍ ക്വാര്‍ക്ക് ഫോട്ടോണ്‍ തുടങ്ങിയ സബ് ആറ്റോമിക കണങ്ങളായി രൂപം മാറിക്കളയും. ഈ പദാര്‍ഥങ്ങള്‍ കൂട്ടമായി പിറവിയെടുത്തതിന്‍െറ സൂചനകള്‍ ലഭിച്ചിടത്തൊക്കെ ഹിഗ്സ് കണത്തിന്‍െറ സാനിധ്യം പ്രതീക്ഷിക്കാം. പക്ഷേ ഡാറ്റകളിലെ ഈ പ്രത്യേക കുതിപ്പുകളെ നേരെയങ്ങ് കണക്കിലെടുക്കാനാവില്ല. കണികാ ഭൗതികത്തില്‍ ഒരു കണത്തിന്‍െറ സാനിധ്യം ഉറപ്പിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. സിഗ്മാ സ്കെയില്‍ എന്നാണതിനു പറയുക. 1 സിഗ്മ സ്കെയില്‍ സൂചിപ്പിക്കുന്നത് ഫലംവെറും സ്ററാറ്റിറ്റിക്കല്‍ ചാഞ്ചാട്ടം മാത്രമാണെന്നാണ്. ഡാറ്റയിലെ കുതിപ്പ് 3സിഗ്മ സ്കെയിലാണെങ്കില്‍ മാത്രമേ അത് ഒരു നിരീക്ഷണമായി കണക്കാക്കാനാവൂ. 5 സിഗ്മയിലത്തെിയാല്‍ മാത്രമേ അത് കണ്ടുപിടിത്തം എന്ന നിലയില്‍ ഉറപ്പിക്കാനാവൂ. ഹിഗ്സ് ബോസോണിന്‍െറ കാര്യത്തില്‍ 3.1 സിഗ്മവരെ എത്തുന്ന ഡാറ്റകള്‍ ഇതുവരെ സേണ്‍ ഗവേഷകര്‍ക്ക് ലഭ്യമായിട്ടുണ്ട്. തുടര്‍ന്നുള്ള പരീക്ഷണങ്ങളില്‍ ലഭിച്ച അവസാന ഡാറ്റകള്‍ അവരെ എന്തു നിഗമനത്തിലത്തൊനാണ് പ്രേരിപ്പിച്ചിരിക്കുക. മെല്‍ബണിലെ ICHEP സമ്മേളനത്തില്‍ കണികാഭൗതികത്തിന് എന്തു പുതിയ അറിവാണ് അവര്‍ക്ക് കൂട്ടിച്ചേര്‍ക്കാനുണ്ടാവുക. ലോകമാകെ ഊഹാപോഹങ്ങള്‍ നിറയുകയാണ്. ചിലപ്പോള്‍ അതിശയോക്തിയുടെ അതിരുകളും ഭേദിച്ച് വാര്‍ത്തകള്‍ ഇറങ്ങിവരുന്നു. ജൂലൈ നാലിന് മെല്‍ബണില്‍ അവര്‍ പറയട്ടെ ദൈവകണം അവരെ എവിടെയത്തെിച്ചുവെന്ന്.

1 comment:

  1. അതി മനോഹരമായ രചന.... താങ്കള്‍ ഏറെ ഈ വിഷയത്തില്‍ ഗവേഷണം നടത്തിയതായി മനസ്സിലാക്കുന്നു. ഞാന്‍ ഞാന്‍ എം. എസ്സി. ഫിസിക്സ്‌ ആണ്. എന്നാല്‍ ആനുകാലിക വിഷയങ്ങളില്‍ വേണ്ടത്ര അറിവില്ല. ദൈവ കണത്തെ കുറിച്ച് ഫിസിക്സ്‌ ലെ ഏതു തിയറിയില്‍ ആണ് പ്രതിപാതിക്കുന്നത് എന്ന് വിശദമാക്കാമോ ? സബ് ആറ്റോമിക കണങ്ങള്‍ക്ക് എന്തുകൊണ്ടാണ് ദൈവ കണത്തിന്റെ അഭാവത്തില്‍ മാസ് ഇല്ലാതാവുന്നത് ? ദൈവ കണത്തെ കുറിച്ച് കൂടുതല്‍ വിശദമായ മറ്റൊരു ലേഖനം പ്രതീക്ഷിക്കുന്നു. അനീഷ്‌ കുമാര്‍ ; ഇടുക്കി

    ReplyDelete