Wednesday, February 24, 2010

അഞ്ചു വര്‍ഷത്തിനകം

എയ്ഡ്സ് വ്യാപനം തടയാം

ജൊഹാനസ്ബര്‍ഗ്: എച്ച്.ഐ.വി ബാധിതരെ കൃത്യമായി വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ആന്‍ഡി റിട്രോവൈറല്‍ മരുന്നുകള്‍ ഉപയോഗിച്ച് കര്‍ശനമായി ചികില്‍സിക്കുകയും ചെയ്താല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ എയ്ഡ്സ് പകരുന്നത് തടയാനാവുമെന്ന് റിപ്പോര്‍ട്ട്. സൌത്ത് ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ എപിഡെമോളജിക്കല്‍ മോഡലിങ് ആന്‍ഡ് അനാലിസിസിലെ ഗവേഷകനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ എച്ച്.ഐ.വി ബാധിതരെയും ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്കയിലെ എച്ച്.ഐ.വി ബാധിത പ്രദേശങ്ങളിലെ ആയിരം പേരെ ഉള്‍ക്കൊള്ളിച്ച് ക്ലിനിക്കല്‍ പരീക്ഷണത്തിന് ഇവര്‍ തയാറെടുക്കുകയാണ്. അമേരിക്കയിലെ എയ്ഡ്സ് രോഗികള്‍ കൂടുതലുള്ള പ്രദേശങ്ങളിലും സമാനമായ പരീക്ഷണപദ്ധതി നടപ്പാക്കും.

എ.ആര്‍.ടിയിലൂടെ എയ്ഡ്സ് രോഗിയുടെ ജീവന്‍ രക്ഷിക്കുക മാത്രമല്ല, പകരുന്നത് തടയുകകൂടിയാണ് തങ്ങളുടെ പ്രഥമലക്ഷ്യമെന്ന് വില്യംസ് പറയുന്നു. ആന്‍ഡി റിട്രോവൈറല്‍ ചികില്‍സ (എ.ആര്‍.ടി) പദ്ധതി കൃത്യമായി നടപ്പാക്കിയാല്‍ 40 വര്‍ഷത്തിനകം എയ്ഡ്സിനെ ഭൂമുഖത്തുനിന്ന് തുരത്താമെന്നാണ് കണക്കാക്കപ്പെടുന്നത്. എയ്ഡിസിനെ തുരത്തുന്ന ഫലപ്രദമായ കുത്തിവെപ്പിന് കാത്തിരിക്കുന്നതിലും എ.ആര്‍.ടി ചികില്‍സയിലൂടെ അതിനെ തുടച്ചുനീക്കുകയാണ് ഭേദമെന്ന് സ്ഥാപനത്തിലെ ഡോക്ടര്‍ ബ്രിയന്‍ വില്യംസ് പറയുന്നു. സാന്റിയാഗോയില്‍ അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ അഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സ് സമ്മേളനത്തിലാണ് അദ്ദേഹം ശുഭപ്രതീക്ഷ നല്‍കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

രോഗിയുടെ രക്തത്തില്‍ എച്ച്.ഐ.വി വൈറസിന്റെ സാന്ദ്രത കുറക്കുകയാണ് എ.ആര്‍.ടി ചികില്‍സയിലൂടെ ചെയ്യുന്നത്. രോഗം പകര്‍ത്താനുള്ള ശരീരത്തിന്റെ ശേഷിയെയും ഇത് കുറക്കുന്നു. എച്ച്.ഐ.വി ബാധിതര്‍ക്ക് ശരിയായ ചികില്‍സ ലഭിക്കുന്നതിലൂടെ അവരുടെ ആയുഷ്കാലത്തിനുള്ളില്‍ കൂടുതല്‍ പടരാനാവാതെ രോഗത്തെ നിയന്ത്രിക്കാനാവും.

'ജീവന്‍ രക്ഷിക്കാന്‍ മാത്രം ചികില്‍സിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ എയ്ഡ്സ് ചികില്‍സയുടെ കുഴപ്പം. പകര്‍ച്ച തടയാന്‍ നാമൊന്നും ചെയ്യുന്നില്ല' ^വില്യംസ് പറയുന്നു. എ.ആര്‍.ടി രോഗിയുടെ ശരീരത്തിലെ എച്ച്.ഐ.വി സാന്ദ്രത 10,000 മടങ്ങ് കുറക്കുന്നു. 25 മടങ്ങോളം സാംക്രമികശേഷിയാണ് ഇതിലൂടെ കുറയുന്നത്.

ആഗോളതലത്തില്‍ എ.ആര്‍.ടി കൃത്യമായി പിന്തുര്‍ന്നാല്‍ 10 വര്‍ഷത്തിനകം പുതിയ എച്ച്.ഐ.വി രോഗി ഉണ്ടാവാനുള്ള സാധ്യത 95 ശതമാനം കുറക്കാമെന്ന് പഠനം വന്നിട്ടുണ്ട്. ചികില്‍സ ലഭിക്കാത്ത ഒരു എച്ച്.ഐ.വി രോഗി ശരാശരി 10 വര്‍ഷംവരെ ജീവിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. ഇതിനകം അഞ്ചുമുതല്‍ പത്തുവരെ പേര്‍ക്ക് ഇത് പകര്‍ത്താനുള്ള സാധ്യതയുമുണ്ട് ^വില്യംസ് പറയുന്നു. രോഗബാധിതനായി ഒരു വര്‍ഷത്തിനകം എ.ആര്‍.ടി ചികില്‍സക്ക് വിധേയനാവുന്ന രോഗിയില്‍നിന്ന് രോഗം പകരാനുള്ള സാധ്യത പത്തു മടങ്ങ് കുറയും. ഇങ്ങനെ പടരാനുള്ള സാധ്യത കുറച്ചുകൊണ്ടുവന്ന് ക്രമേണ എയ്ഡ്സിനെ തുരത്താനാവും. ഡര്‍ബനിനടുത്ത് സോം ഖേലെയിലാണ് ഇവരുടെ ആദ്യ ക്ലിനിക്കല്‍ പരീക്ഷണം നടക്കുന്നത്. കര്‍ശനമായ ചികില്‍സാവിധികളിലൂടെ രോഗസംക്രമണ സാധ്യതാ നിരക്ക് എത്രമാത്രം കുറക്കാമെന്നാണ് പഠിക്കേണ്ടത്.

No comments:

Post a Comment