Sunday, October 18, 2009


എച്ച്.ഐ.വി വൈറസിന്റെ 'വേഷംമാറല്‍' ലാബില്‍ പുനര്‍നിര്‍മിച്ചു

ലണ്ടന്‍: ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ചുകഴിയാനുള്ള എച്ച്.ഐ.വി വൈറസിന്റെ 'കാമോ ഫ്ലേഗ്' മെക്കാനിസമെന്ന വേഷംമാറല്‍ പ്രക്രിയ ലബോറട്ടറിയില്‍ പുനര്‍നിര്‍മിച്ചു. എച്ച്.ഐ.വിയില്‍നിന്ന് സംരക്ഷണം നല്‍കുന്ന ഏറ്റവും ഫലപ്രദമായ ആദ്യ എയിഡ്സ് വാക്സിന്‍ വികസിപ്പിക്കാന്‍ ഈ ചുവടുവെപ്പിന് കഴിയുമെന്നാണ് കരുതുന്നത്. ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയിലെ ബെന്‍ ഡേവീസും സംഘവുമാണ് കണ്ടെത്തലിനുപിന്നില്‍.
എച്ച്.ഐ.വി വൈറസ് ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞ് വളരെക്കാലത്തോളം പ്രതിരോധ സംവിധാനത്തിന് തിരിച്ചറിയാന്‍ കഴിയാറില്ല. നിശãബ്ദഘട്ടമെന്ന ഈ സമയത്ത് പ്രത്യേകതരത്തിലുള്ള പഞ്ചസാര പാളികള്‍ക്കുള്ളില്‍ കഴിയുന്നതിനാലാണ് ഇവയെ പിടികിട്ടാതാവുന്നത്. അതിനാല്‍, ഇവക്കെതിരായ ആന്റിബോഡികള്‍ നിര്‍മിക്കുന്നതില്‍ ശരീരം പരാജയപ്പെടുന്നു.
ബെന്‍ ഡേവിസും സംഘവും എച്ച്.ഐ.വി വൈറസിനെ പൊതിയുന്ന പഞ്ചസാരപാളികള്‍ കൃത്യമായി നിര്‍മിച്ചു. ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് വേഗത്തില്‍ തിരിച്ചറിയാവുന്നവിധം ഇവയെ രൂപപ്പെടുത്തി. ലബോറട്ടറി പരീക്ഷണങ്ങളില്‍ ഈ കൃത്രിമ തന്മാത്രകളെ 2 ജി 12 എന്ന ആന്റിബോഡി തളച്ചിടുന്നതായി കണ്ടെത്തി.രോഗികളില്‍ ഇത്തരം കൃത്രിമ പഞ്ചസാരപ്പാളികള്‍ കുത്തിവെക്കുന്നതിലൂടെ എച്ച്.ഐ.വി വൈറസിനെ തുരത്താനുള്ള വഴി ശരീരത്തിന് പരിചയപ്പെടുത്താന്‍ കഴിയുമെന്നാണ് ഗവേഷകരുടെ ഉറച്ച വിശ്വാസം.

No comments:

Post a Comment